തൃശൂര്‍: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജില്ലയില്‍ ബിജെപി വന്‍ ജനകീയ പ്രക്ഷോഭത്തിന്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പതിമൂന്ന് നിയോജകമണ്ഡല കേന്ദ്രങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ഉപവാസം സംഘടിപ്പിക്കുമെന്ന് ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അറിയിച്ചു.
സിപിഎമ്മിന്റെ ഏപക്ഷീയമായ ആക്രമണങ്ങളെ പൊതുജനമദ്ധ്യത്തില്‍ തുറന്നുകാട്ടുകയാണ് ലക്ഷ്യം. തൃശൂര്‍ ജില്ലയെ കണ്ണൂര്‍ മാതൃകയില്‍ അക്രമരാഷ്ട്രീയത്തിന്റെ വിളനിലമാക്കിമാറ്റാനുള്ള ശ്രമത്തിനെതിരെ പൊതുജന മനസ്സാക്ഷി ഉണര്‍ത്തി പ്രതിഷേധം തീര്‍ക്കാനാണ് ബിജെപി തയ്യാറാകുന്നത്. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ആസൂത്രിത ആക്രമണമാണ് അഴിച്ചുവിടുന്നതെന്ന് നാഗേഷ് കുറ്റപ്പെടുത്തി.
അധികാരത്തിന്റെ തണലില്‍ പോലീസിനെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണ്. അക്രമത്തെ തള്ളിപ്പറയാന്‍ സിപിഎം ജില്ലാനേതൃത്വം തയ്യാറാകാത്തത് നേതൃത്വത്തിന്റെ അറിവോടെയാണ് ഈ സംഭവങ്ങള്‍ നടക്കുന്നത് എന്നതിന്റെ തെളിവാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്നുതന്നെ കയ്പമംഗലത്ത് ബിജെപി പ്രവര്ത്തകന് പ്രമോദിനെ തലക്കടിച്ച് കൊലപ്പെടുത്തിക്കൊണ്ട് ആരംഭിച്ച അറുകൊല രാഷ്ട്രീയം ഇപ്പോഴും തുടരുകയാണ്.
ജില്ലയില്‍ ആകെ അക്രമം അഴിച്ചുവിട്ടുകൊണ്ടാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സിപിഎം ആഘോഷിച്ചത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാവറട്ടിയില്‍ വിഷ്ണുപ്രസാദിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും പഴയന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ വധശ്രമവും. പെരിങ്ങോട് ആര്‍എസ്എസ് നേതാവ് ബിനീഷിനുനേരെ നടന്ന വധശ്രമം, കയ്പമംഗലത്ത് ബിജെപി ജില്ലാസമിതി അംഗം അഡ്വ. ലിഷ ജയനാരായണന്റെ വീടിനുനേരെ നടന്ന ആക്രമണം, ചാലക്കുടി മേലൂരില്‍ ഗ്രാമപഞ്ചായത്തംഗം ശ്രീദേവിയുടെ വീടുകയറി അക്രമിച്ച സംഭവം, സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഏരിയ സെക്രട്ടറി സുബ്രഹ്മണ്യന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവം, ഒല്ലൂര്‍ പൊന്നൂക്കര കോളനിയിലെ ബിജെപി പ്രവര്‍ത്തകരുടെ വീടുകയറി ആക്രമിച്ച സംഭവം എന്നിവയെല്ലാം സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് തെളിവാണ്.
മണലൂര്‍ മേഖലയില്‍ നിരവധി അക്രമങ്ങള്‍ നടത്തിയത് ഒരേ ക്രിമിനല്‍ സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. പകല്‍ സമയത്ത് സിപിഎമ്മും രാത്രി എന്ഡിഎഫുമാകുന്ന ഇവരെ സംരക്ഷിക്കുന്നത് സിപിഎമ്മിന്റെ ജില്ലാ നേതൃത്വമാണ് നാഗേഷ് പറഞ്ഞു. ഉപവാസസമരത്തില്‍ ബിജെപിയുടെ സംസ്ഥാന ദേശീയ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: