നെടുങ്കണ്ടം: തമിഴ്നാട്ടിലേക്ക് കടത്തുവാന്‍ ശ്രമിച്ച 21 ചാക്ക് എടനപ്പട്ടയും വാഹനവും നെടുങ്കണ്ടം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
വാഹനത്തില്‍ ഉണ്ടായിരുന്ന വെള്ളയാംകുടി സ്വദേശി തെക്കേക്കുറ്റ് തങ്കച്ചന് എന്ന് വിളിക്കുന്ന തോമസ്, തമിഴ്നാട് തോവാരം സ്വദേശികളായ മാരിയപ്പന്, പാല്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പാമ്പാടുംപാറയില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കട്ടപ്പന ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ പിക്അപ്പ് ജീപ്പ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് എടനപ്പട്ട കണ്ടെത്തിയത്. 60 കിലോ വീതമുള്ള 21 ചാക്കുകളിലാക്കിയാണ് പട്ട കടത്തുവാന്‍ ശ്രമിച്ചത്.
വിപണിയില്‍ ഇതിന് രണ്ട് ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. മുണ്ടിയെരുമ, കോമ്പയാര്‍ വഴി തേവാരംമെട്ടില്‍ എത്തിച്ചശേഷം തലച്ചുമടായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുവാനായിരുന്നു പദ്ധതി. പതിവായി ഇത്തരം വന വിഭവങ്ങള്‍ ഇവര്‍ തമിഴ്നാട്ടിലേക്ക് കടത്തിയിരുന്നതായും പോലീസ് പറഞ്ഞു.
ഏലക്കാടുകളില്‍ നിന്നും കൃഷിസ്ഥലത്തുനിന്നും എടനമരത്തിന്റെ തൊലിചെത്തി ശേഖരിച്ചാണ് തമിഴ്നാട്ടിലേക്ക് കടത്തിയിരുന്നത്.പിടികൂടിയ എടനപ്പട്ടയും വാഹനവും പ്രതികളെയും വനംവകുപ്പിന് പോലീസ് കൈമാറി. എ.എസ്.ഐ പി.കെ ആസാദ്, സി.പി.ഓമാരായ സതീഷ്, ഷെമീര്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: