ഇത് കലികാലം. തവള പാമ്പിനെ വിഴുങ്ങുന്ന കാലം. പിടക്കോഴി കൂവുന്ന കാലം. കീരിയും പാമ്പും ആലിംഗനബദ്ധരായി കഴിയുന്നു. കീഴ്വഴക്കങ്ങളും ആചാരങ്ങളും കീഴ്മേല്‍ മറിയുന്നു. അരുതാത്തതും അപ്രതീക്ഷിതമായതും സംഭവിക്കുന്നു. മൂല്യങ്ങള്‍ ശരശയ്യയില്‍ മരണസമയവും കാത്തുകിടക്കുന്നു. ഞാന്‍, എന്റെ എന്നതിനപ്പുറം ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് നഷ്ടപ്പെടിരിക്കുന്നു. സുഖം എന്ന പൊന്മാന്റെ പിന്നാലെ ഭ്രാന്തമായോടുമ്പോള്‍ അങ്ങനെ ഒന്നില്ലെന്ന സത്യം ആരും അറിയുന്നില്ല. മാത്രവുമല്ല, താല്‍ക്കാലിക സുഖം തരുന്ന സുഖം ദുഃഖകാരണമായി തീരും എന്നതും മറക്കുന്നു.
എന്തായാലും ജനിച്ചുപോയില്ലേ, ഇനി ജീവിച്ചല്ലേ പറ്റൂ. ആവുംവിധം നല്ല രീതിയില്‍ ജീവിച്ച് കൃതകൃത്യതയോടെ മരിക്കണം. അതാണ് വേണ്ടത്. അതിനുള്ള മാര്‍ഗം ശ്രീനാരായണ ഗുരുദേവന് ഉപദേശിച്ചിട്ടുണ്ട്: അവനവനാത്മ സുഖത്തിനാചാരിക്കുന്നുവയപരന്നുസുഖത്തിനായ് വരേണം.
ആരാണീയപരന്‍? ഒരു വ്യക്തിയെ സംബന്ധിച്ച് അയാളൊഴികെ മറ്റെല്ലാം അയാളുടെ അപരന്മാരാണ്; ചെടിയും മരവും, പൂവും കായും, കടലും കായും, മൃഗങ്ങളും മനുഷ്യരുമെല്ലാം. എനിക്ക് ജീവിക്കുവാന്‍ അവകാശമുണ്ടെങ്കില്‍ ആ അവകാശം മറ്റുള്ളവയ്ക്കും ഉണ്ട് എന്നു ഞാനറിയണം. ജീവിക്കാനുള്ള അവകാശം ജന്മസിദ്ധമാണ്. അതിനെ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല.
പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിച്ചവരാണ് ഭാരതീയര്‍. പ്രകൃതിയെ ചൂഷണം ചെയ്യുവാനാണിന്നത്തെ ആഹ്വാനം. ചൂഷണം എന്ന വാക്കില്‍ അധര്‍മം കുടികൊള്ളുന്നു. ചൂഷണം ചെയ്യുന്നവര്‍ക്ക് തിരിച്ചടി കിട്ടാതിരിക്കില്ല, എന്നെങ്കിലും. കാടായ കാടുമുഴുവന്‍ വെട്ടിവെളുപ്പിച്ചു. കുന്നുകളിടിച്ചുനിരത്തി. പുഴകളെ കൊന്നു. ചൂഷണം അഭംഗുരം തുടരുന്നു. ഫലമോ? മഴയുടെ താളവും ക്രമവും തെറ്റി. കുടിവെള്ള സ്രോതസ്സുകള്‍ ഉണങ്ങിവരണ്ടു. കൊടുംവേനലില്‍ ഭൂമി വിണ്ടുകീറി. മനുഷ്യര്‍ കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുന്നു.
മനുഷ്യന് വേണ്ടതെല്ലാം ഈ ഭൂമിയിലുണ്ട്. ആഹാരം, വെള്ളം, എണ്ണ, പൂവ്, കായ്… ഇല്ലാത്തതൊന്നുമില്ല. അവയെ ആവശ്യത്തിനെടുത്തുപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും അവകാശവും നമുക്കുണ്ട്. നാം തിരിച്ചുകൊടുക്കുന്നത് ക്രൂരതമാത്രം. കൂറ്റന്‍ കെട്ടിടങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കെട്ടിപ്പൊക്കുമ്പോള്‍ ആ ഭാരമെല്ലാം താങ്ങുവാന്‍ ഭൂമിക്കാകുമോ എന്നാരും ചിന്തിക്കാറില്ല. ആയിരമായിരം വര്‍ഷങ്ങളായി തന്റെ ഉദരത്തില്‍ സൂക്ഷിച്ച വെള്ളം അവളൊരു തുള്ളിപോലും സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചില്ല. അത് നമുക്കുവേണ്ടി മാത്രമുള്ളതാണ്. ഇന്ന്, കൂറ്റന്‍ ഇരുമ്പുദണ്ഡുകള്‍ ആ നെഞ്ചില്‍ കുത്തിയിറക്കി ആ വെള്ളം മുഴുവന്‍ ഒറ്റയടിക്ക് വലിച്ചെടുക്കാനുള്ള വ്യഗ്രതയിലാണ് നാം. തല്‍ഫലമായി വെള്ളത്തിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ആ സംഭരണി കാലിയായാല്! ഉണങ്ങിക്കരിഞ്ഞ്, ദാഹിച്ച് വലഞ്ഞ് ചാകാതെ ചാകേണ്ടിവരുന്ന ഭയാനകമായ ഭാവിയാണ് ജീവജാലങ്ങളെ കാത്തിരിക്കുന്നത്.
മക്കളുടെ രക്ഷയ്ക്കായി, അവരുടെ ക്രൂരതകളില്‍ പരിഭവിക്കാതെ, സര്‍വംസഹയായിനിന്നു ഭൂമാതാവ്. രാവിലെ ഉണര്‍ന്നെഴുന്നേറ്റ് നാം ചവിട്ടുന്നത് അമ്മയുടെ നെഞ്ചത്താണ്. ആ പാപത്തിന് പരിഹാരമായി മുന്‍കൂട്ടി ക്ഷമചോദിച്ചുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ ഇങ്ങനെ ചെയ്തത്.
സമുദ്രവസനേ ദേവി
പര്‍വതസ്തനമണ്ഡിതേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ.
ഉപകാരസ്മരണയായി അവര്‍ ചെടിയേയും വൃക്ഷത്തേയും ആരാധിച്ചു. ഗംഗയേയും പമ്പയേയും പൂജിച്ചു. ഗരുഡനേയും പാമ്പിനേയും പൂജിച്ചു. പര്‍വതങ്ങളെ ആരാധിച്ചു.
കാലം പുരോഗമിച്ചു. ശാസ്ത്രം വളര്‍ന്നു. മനുഷ്യന്റെ വീക്ഷണചക്രവാളം വികസിച്ചു. വിവരസാങ്കേതിക വിദ്യ വിരല്‍ത്തുമ്പില്‍ തത്തിക്കളിച്ചു. വിവരം കൂടി. അതോടെ വിശ്വാസം അന്ധവിശ്വാസമായി. ആചാരം അനാചാരമായി. സൂര്യന് വെളിച്ചം തരുന്നതും ചന്ദ്രന് പൂനിലാവു പരത്തുന്നതും പൂക്കള്‍ വിരിയുന്നതും പൂങ്കുയില്‍ പാടുന്നതും പക്ഷിമൃഗാദികള്‍ ജനിക്കുന്നതുമെല്ലാം ‘എനിക്കുവേണ്ടി’ എന്നു ധരിച്ചുവശായി. തല്‍ഫലമായി അനാദരവും അവഗണനയും അവയോട് കാണിച്ചു. പ്രകൃതിസ്നേഹം എന്ന മൂല്യം മുറിവേറ്റുവീണു. അവര്‍ പരിഭവവും പ്രതിഷേധവുമറിയിച്ചു; സുനാമിയായി, ഭൂമികുലുക്കമായി, കൊടുങ്കാറ്റായി, വരള്‍ച്ചയും അതിവര്‍ഷവുമായി. എന്നിട്ടും നാം പഠിക്കുന്നില്ല. ഇനിയെന്തെല്ലാം വരാനിരിക്കുന്നു? പ്രകൃതിയുടെ മായാലീലകള്‍ മുന്‍കൂട്ടിക്കാണുവാന്‍ കഴിയുന്ന മനുഷ്യന് ജനിക്കേണ്ടിയിരിക്കുന്നു.
ജീവിതമെന്നത് ആഗ്രഹസാഫല്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. അതിന് സമ്പത്തുവേണം. അത് നേരായ രീതിയില്‍ വേണം ആര്‍ജിക്കുവാന്‍. ഇവിടെയാണ് ധര്‍മം-അര്‍ത്ഥം-കാമം ഇവ പ്രസക്തമാവുന്നത്. പണംകൊണ്ടെന്തും നേടാമെന്ന ധാരണ ആദ്യം തന്നെ ഉപേക്ഷിക്കണം.
കാര്യസാധ്യത്തിനായി വഴിപാടുനേര്‍ന്നു. വഴിപാടു കഴിക്കുവാന്‍ പണമില്ലാതെ വന്നപ്പോള്‍ അയല്ക്കാരന്റെ തേങ്ങ മോഷ്ടിച്ചു. അങ്ങനെ ഉണ്ടാക്കിയ പണംകൊണ്ട് നടത്തുന്ന വഴിപാട് ഒരു ദൈവവും സ്വീകരിക്കുകയില്ല. കാരണം, ധര്‍മമാര്‍ഗ്ഗത്തിലല്ല അത് നടത്തിയത്.
‘അഹിംസാപരമോ ധര്‍മ്മ’ എന്നുദ്ഘോഷിച്ച നാടാണ് ഭാരതം. വാക്ക്, മനസ്സ്, പ്രവൃത്തി ഇവകൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരിക്കുകയെന്നതാണ് അഹിംസ. ഇന്നത്തെ അവസ്ഥയെന്താണ്? പത്രവാര്‍ത്തയനുസരിച്ച് ഒരുലക്ഷത്തിലധികം കുട്ടികളെയാണ് ഒരുവര്‍ഷത്തില്‍ കാണാതായത്. ഇവര്ക്കെന്തു സംഭവിച്ചു? കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചും ദേഹം മുഴുവന്‍ പൊള്ളിച്ചും ഭിക്ഷാടനത്തിനുപയോഗിക്കുന്നുണ്ടാവും. കന്നുകാലികളെപ്പോലെ വിറ്റിട്ടുണ്ടാവാം.
വിദ്യാഭ്യാസാരംഭം മുതല്‍ കേട്ടുശീലിച്ചതാണ്. ‘മാതാപിതാ ഗുരുദൈവം’ എന്ന അമൃതവാണി. ഗുരുസങ്കല്പം ഭാരതത്തിന് മാത്രം സ്വന്തം. വളരെ ലളിതമായി പറഞ്ഞാല്‍ നാലക്ഷരം പഠിപ്പിച്ച ആളെ ഗുരു എന്നുവിളിക്കുന്നു. ജീവിത സംഗ്രാമ ഭൂവിലേക്കുള്ള വാതായനമാണ് ഗുരു തുറന്നുതരുന്നത്. ആ ഗുരുവിനോട് ആദരവും ആത്മാര്‍ത്ഥതയും കാണിച്ചില്ലെങ്കില്‍ സംഗ്രാമഭൂവില്‍ പുറത്തു വെട്ടേറ്റുവീഴും. ഇവിടെനിന്നാണ് ഗുരുത്വവും ഗുരുത്വക്കേടും (കുരുത്തക്കേട്) ഉണ്ടായത്. ആ ബന്ധത്തിന്റെ ഇന്നത്തെ അവസ്ഥ വിവരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: