കോട്ടയം: അനധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം നഗരമദ്ധ്യത്തിലെ ഒരുജലാശയംകൂടി അപ്രത്യക്ഷമാകുന്നു. കോട്ടയം മുനിസിപ്പാലിറ്റിയിലെ 13-ാം വാര്‍ഡില്‍പ്പെട്ട മുണ്ടാര്തോടിനാണ് ഈ ദുര്‍ഗതി. പനയക്കഴിപ്പ് ഭാഗത്ത് ചുങ്കം മുതല്‍ നാഗമ്പടം സീസര്‍ പാലസ് വരെ നീണ്ടുകിടക്കുന്ന മുണ്ടാര്‍തോട് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രവുമായി മാറിയിരിക്കുന്നു. തോടിന്റെ ഇരുവശത്തും താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ ജലജന്യരോഗങ്ങളുടെയും കൊതുകുപരത്തുന്ന വിവിധ പകര്‍ച്ചവ്യാധികള്‍ക്കും അടിമപ്പെട്ടു കഴിഞ്ഞു. ഈ തോടിന്റെ ഒരുവശത്ത് പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഇരുപതോളം കുടുംബാംഗങ്ങളാണ് താമസിക്കുന്നത്. ഇവരാണ് ഏറെ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്. രാത്രിയും പകലും ഒരുപോലെ കൊതുകുശല്യവും ഇഴജന്തുക്കളുടെ ശല്യവും ഇവര്‍ അനുഭവിക്കുന്നു. ഇവര്‍ താമസിക്കുന്ന ചിലവീടുകളില്‍ ഇന്നും വൈദ്യുതി എത്തിയിട്ടില്ല. അതും നിരാലംബയായ വൃദ്ധസ്ത്രീ മാത്രം താമസിക്കുന്ന വീട്ടില്‍. തോട്ടില്‍ മുഴുവന്‍ വള്ളിപ്പടര്‍പ്പുകളും പുല്ലും കയറി മൂടിക്കഴിഞ്ഞു. കണ്ടാല്‍ ഒരു മൈതാനമാണെന്നേ ആരും പറയൂ. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുണ്ടാര്‍ തോട് രാഷ്ട്രീയകക്ഷികളുടെ തെരഞ്ഞെടുപ്പ് വിഷയമായിരുന്നു. ജയിച്ചുവന്നാല്‍ ആദ്യം തന്നെ തോട് പൂര്വ്വസ്ഥിതിയിലാക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
ജയിച്ചു കഴിഞ്ഞപ്പോള്‍ മുണ്ടാര്‍തോട് ഏതാണെന്നറിയുകപോലുമില്ലെന്നു ജയിച്ച സ്ഥാനാര്‍ത്ഥി പറഞ്ഞതായി നാട്ടുകാര്‍ ആരോപിക്കുന്നു. പത്തുവര്‍ഷം മുന്‍പ് അന്നത്തെ കൗണ്‍സിലര്‍ തോട്ടിലെ പോളയും മാലിന്യങ്ങളും നീക്കം ചെയ്ത് ശുദ്ധീകരിച്ചിരുന്നു. നാട്ടുകാര്‍ കുളിക്കുവാനും മറ്റുമായി തോട് ഉപയോഗിക്കുകയും ചെയ്തിരുന്നു. പിന്നീട് വന്ന ജനപ്രതിനിധികളാരുംതന്നെ തോടിന്റെ നവീകരണത്തിന് ഒന്നും ചെയ്തില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടെ തോടിന്റെ ഇരുവശവും കയ്യേറി കരിങ്കല്‍ മതില് കെട്ടുകയും ചെയ്തു. പനയക്കഴിപ്പ് കളിവള്ളം ഈ തോട്ടിലൂടെയാണ് ചുങ്കം ആറ്റിലേക്കും തിരിച്ചും തുഴഞ്ഞുവന്നിരുന്നത്. ഇന്ന് മാലിന്യങ്ങളും പേറി പുല്ലും വള്ളിപ്പടര്പ്പുകളഉമായി ഈതോട് പാടേ അപ്രത്യക്ഷമായി കഴിഞ്ഞു. ഇവ നീക്കം ചെയ്ത് മീനച്ചിലാറ്റിലെ ചുങ്കം ഭാഗത്തുനിന്നുള്ള ജലം തോട്ടില്‍ നിറയ്ക്കുവാനാവശ്യമായ നടപടിികള് അടിയന്തിര പ്രധാന്യത്തോടെ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: