കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റി നാഥനില്ലാതെ ഉഴറുന്നു. ചെയര്മാന് സ്ഥാനത്ത് ആളില്ലാത്തതാണ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് മെയിലാണ് എന്‍. വേണുഗോപാല്‍ രാജിവെച്ചത്. പുതിയ പണി ഏറ്റെടുക്കുന്നത് ജി.സി.ഡി.എ നിര്‍ത്തി. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ആകെ പൂര്‍ത്തിയായത് കെ.എം.ആര്.എല്‍ ഏറ്റെടുത്ത തങ്ങള്‍ റോഡ് നവീകരണമാണ്.
ചെയര്മാന് സ്ഥാനം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് സെക്രട്ടറിയാണ്. എല്‍ ഡി എഫ് അധികാരത്തില്‍ വന്ന ശേഷം നാല് പേരാണ് സെക്രട്ടറി കസേരയില്‍ വന്നത്. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ചുമതലയിലുണ്ടായിരുന്ന സെക്രട്ടറിയെ മാറ്റി പുതിയ ആളെ നിയമിച്ചു. പുതിയ സെക്രട്ടറി ചാര്‍ജെടുത്ത് മൂന്നാഴച കഴിഞ്ഞപ്പോള്‍ വീണ്ടും മാറ്റി.
എറണാകുളം ആര്.ഡി.ഒ ശശിയെ നിയമിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ശശിയെ ദേവസ്വം കമ്മീഷണറാക്കി. നിലവില്‍ ടി.കെ. ജോസ് ഐ.എ.എസിനാണ് ചെയര്‍മാന്റെ ചുമതല. സെക്രട്ടറിയുടെ ചുമതല കൈകാര്യം ചെയ്യുന്നത് ജൂനിയര്‍ റാങ്കിലെ ഉദ്യോഗസ്ഥനാണ്.
സെക്രട്ടറിമാര്‍ മാറിമാറി വരുന്നതിനാല്‍ കലൂര്‍ മാര്ക്കറ്റിന്റേതടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തിയാക്കാന്‍ ജി.സി.ഡി.എയ്ക്ക് കഴിയുന്നില്ല. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെടുത്തി കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരവധി പദ്ധതികളാണ് നടത്താനുള്ളത്.
നേരത്തേ മാസത്തില്‍ ഒരിക്കല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും മൂന്ന് മാസത്തില്‍ ഒരു തവണ ജനറല്‍ ബോഡി യോഗവും ചേരാറുണ്ടായിരുന്നു. നാല് മാസമായി ഒരു കമ്മിറ്റി പോലും ചേര്‍ന്നിട്ടില്ല. 8 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 29 അംഗ ജനറല്‍ ബോഡിയുമാണ് ജി.സി.ഡി.എ യ്ക്കുള്ളത്. കൊച്ചി നഗര സഭാ പരിധിയിലെ രണ്ട് എം.എല്‍.എ മാര്‍, നഗരസഭാ മേയര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, ജി സി ഡി എ ചെയര്മാന്, സെക്രട്ടറി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ പ്രതിനിധികള്‍, വൈദ്യുതി വാട്ടര്‍ അതോറിറ്റി പി.ഡബ്ല്യു.ഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് ജനറല്‍ ബോഡിയില്‍.
ചെയര്മാന് സ്ഥാനത്തേക്ക് നിരവധി പേരുകള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലും മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയ്ക്ക് വന്നിരുന്നു.വിഭാഗീയത കാരണം തീരുമാനമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: