കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിറവി കൊണ്ടത് കണ്ണൂര്‍ ജില്ലയിലാണ്. ഭാരതത്തില്‍ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ജില്ലയുമാണ് കണ്ണൂര്‍. അതുകൊണ്ടുതന്നെ അവരുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെയും, സംസ്ഥാന രാഷ്ട്രീയത്തിലെ ഭരണാധികാരത്തിന്റെയുമെല്ലാം ചരിത്രത്തില്‍ കണ്ണൂര്‍ ജില്ലയ്ക്ക് എക്കാലവും സുപ്രധാനമായൊരു സ്ഥാനമുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രതിപക്ഷനേതാവു മുതല്‍ കേരളാ മുഖ്യമന്ത്രിമാര്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാര്‍, കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, പൊളിറ്റ്ബ്യൂറോ മെമ്പര്‍മാര്‍ തുടങ്ങിയ എത്രയോ പ്രമുഖ നേതാക്കള്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ നിന്നുമുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ടുതാനും. അതുകൊണ്ടുതന്നെയാവാം വര്‍ഷങ്ങളായി ‘കണ്ണൂര്‍ ലോബി’ എന്ന പ്രയോഗം സിപിഎമ്മിന് ചുറ്റും വട്ടമിട്ട് പറക്കുന്നത്.
‘കണ്ണൂര്‍ ലോബി’ സിപിഎമ്മിന് സ്വതസിദ്ധമായൊരു ‘കണ്ണൂര്‍ മോഡലു’മുണ്ട്. ‘കണ്ണൂര്‍ ലോബി’ എന്ന പ്രയോഗം കണ്ണൂര്‍ നേതൃത്വത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന സിപിഎം പാര്‍ട്ടി സംവിധാനത്തിന്റെ പൊതുവായ ഘടനയെക്കുറിച്ചാണെങ്കില്, ‘കണ്ണൂര്‍ മോഡല്‍’, രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലുള്ള കണ്ണൂര്‍ പാര്‍ട്ടിയുടെ ‘മാതൃകാപരമായ’ രാഷ്ട്രീയ ശൈലിയെയും വൈദഗ്ദ്ധ്യത്തെയും സൂചിപ്പിച്ചുകൊണ്ടുള്ളതാണ്. 2014 ല്‍ കണ്ണൂരില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെ അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് മറ്റുള്ളവര്‍ മാതൃകയാക്കേണ്ടതും അനുകരിച്ചു നടപ്പില്‍ വരുത്തേണ്ടതുമായ കണ്ണൂര്‍ മോഡലിനെക്കുറിച്ച് ഉദ്ഘോഷിച്ചത്.
അന്ന് പ്രകാശ് കാരാട്ട് വ്യാപിപ്പിക്കാന്‍ ആഹ്വാനം ചെയ്ത കണ്ണൂര്‍ മോഡല്‍ വെളളം ചേര്‍ക്കാത്ത നടപ്പില്‍ വരുത്തലാണ് 2014 മുതല്‍ കണ്ണൂരില്‍ പാര്‍ട്ടി പുനരാരംഭിച്ച രാഷ്ട്രീയ കൊലപാതകങ്ങള്‍. കാരാട്ടിന്റെ പ്രസംഗത്തിനുശേഷം രണ്ടാഴ്ചയ്ക്കുള്ളിലാണ് കതിരൂര്‍ പൊട്ടന്‍പാറയിലെ സുരേഷ്കുമാറിന്റെയും, ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് കുമാറിന്റെയും കൊലപാതകങ്ങള്‍. ഈ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലായിരുന്നു പിന്നീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ ‘വരമ്പത്ത് കൂലി’ പോലുള്ള ആഹ്വാനങ്ങള്‍. പാര്‍ട്ടി സെക്രട്ടറിമാരുടെ ഇത്തരം പ്രഖ്യാപനങ്ങള്‍ കണ്ണൂരിലെ സിപിഎം നേതൃത്വം എപ്പോഴും ശിരസാവഹിക്കുന്നതുകൊണ്ടാണ് കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരാത്തത്.
കേരളത്തില്‍ കൊലപാതക രാഷ്ട്രീയവും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിറവിയെടുത്തത് ഒരേ ജില്ലയില്‍ നിന്നുതന്നെയാണെന്നത് യാദൃശ്ചികമല്ല. കണ്ണൂരില്‍ പിറന്നുവീണ പാര്‍ട്ടി 1970 കളില്‍ കണ്ണൂരില്‍നിന്നുതന്നെ തുടങ്ങിയ കൊലപാതക രാഷ്ട്രീയം പിന്നീട് കേരളത്തിന്റെ മറ്റു ജില്ലകളിലേക്കും പടരുകയായിരുന്നു. അഥവാ കണ്ണൂരിലെ പാര്‍ട്ടിയോടൊപ്പം അതിന്റെ സവിശേഷമായ ‘കണ്ണൂര്‍ മോഡലും’ മറ്റുജില്ലകളിലേക്ക് പകരുകയായിരുന്നു. എങ്കിലും രാഷ്ട്രീയ കൊലപാതകത്തിന്റെയും പാര്‍ട്ടി സംവിധാനത്തിന്റെയും കാര്യത്തില്‍ കണ്ണൂര്‍ ഒരിക്കലും മറ്റുജില്ലകള്ക്കു മുന്നില്‍ പരാജയം സമ്മതിച്ചുകൊടുത്തിട്ടില്ല. മറിച്ച് കൊലപാതകങ്ങളുടെ കാര്യത്തില്‍ പല പുതിയ കീഴ്വഴക്കങ്ങളും പുതുതായി ആവിഷ്കരിച്ചുകൊണ്ടിരുന്നു.
പിന്നീട് മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം ഒരു ‘കണ്ണൂര്‍ ടച്ച്’ രൂപപ്പെട്ടുവരുന്ന കാഴ്ചയാണ് കണ്ടത്. മുഖം വികൃതമാക്കിക്കൊണ്ടുള്ള കൊലപാതകങ്ങളും ബോംബ് ഉപയോഗിച്ചുള്ള ആക്രമണങ്ങളുമെല്ലാം കണ്ണൂരിന്റെ ‘സവിശേഷമായ’ സംഭാവനകളായി മാറി. അതിന്റെ പകര്‍പ്പവകാശം സിപിഎമ്മിന് പതിച്ചുകിട്ടുകയും ചെയ്തു.
2012ല്‍ ഒഞ്ചിയത്ത്, സിപിഎമ്മിന് ബദലായി ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയ മുന്‍ സിപിഎം നേതാവുകൂടിയായ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കൊലയാളി സംഘത്തില്‍പ്പെട്ട മുഴുവന്‍ പേരും, അതിന്റെ ഗൂഢാലോചന ആസൂത്രണം ചെയ്ത പ്രധാനികളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു. പാര്ട്ടിക്കാര് സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ അയല്ജില്ലകളില്വരെ പോയി നടപ്പിലാക്കിയതിന്റെ ഒന്നാന്തരം തെളിവായിരുന്നു. അത്.
ഈയടുത്ത് നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് അസ്ലമിന്റെ കൊലപാതകം നടപ്പിലാക്കിയതും കണ്ണൂര്‍ ജില്ലയിലെ സിപിഎം പ്രവര്ത്തകരിലൂടെയായിരുന്നു. ആ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട മുഖ്യപ്രതി കണ്ണൂര്‍ സ്വദേശിയായതും സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി ചൂട്ടുപിടിച്ച് നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ്. ഇതൊക്കെ കൊലപാതക രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍, കണ്ണൂരിലെ സിപിഎമ്മിനുള്ള ഒഴിച്ചുകൂടാനാവാത്ത പങ്കാളിത്തത്തെ രേഖപ്പെടുത്തുന്നു.
കേരളത്തില്‍ ബോംബ് രാഷ്ട്രീയത്തിന്റെ ഉത്ഭവവും കണ്ണൂര്‍ ജില്ലയില്നിന്നുതന്നെയായിരുന്നു. ആദ്യമായി ഒരു സ്ത്രീ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതും, ഒരു സ്ത്രീ ബോംബ് സ്ഫോനക്കേസില്‍ പ്രതിയായതും കണ്ണൂര്‍ ജില്ലയിലാണ്. ഈ രണ്ട് സംഭവങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സിപിഎമ്മാണെന്നതാണ് അവരുടെ കണ്ണൂര്‍ മോഡലിന്റെ ഭീകരമായ പരിച്ഛേദം.
2002 ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഉത്തമന്റെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ പോയവര്ക്കുനേരെയുണ്ടായ ബോംബാക്രമണത്തിലാണ് തില്ലങ്കേരിയിലെ അമ്മുഅമ്മ കൊല്ലപ്പെടുന്നത്. ബോംബേറിന്റെ ആഘാതം സഹിക്കാനാവാതെയുള്ള ഹൃദയസ്തംഭനത്തിലായിരുന്നില്ല ആ പാവം മരണമടഞ്ഞത്, ബോംബാക്രമണത്തില്‍ നേരിട്ടു പരിക്കേറ്റതുകൊണ്ടായിരുന്നു.
2015 ജൂണില്‍ പാനൂരിലെ കൊളവല്ലൂരിനടുത്തുള്ള ചെറ്റക്കണ്ടിയെന്ന പാര്‍ട്ടി ഗ്രാമത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് സിപിഎമ്മുകാര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് തെളിവുനശിപ്പിച്ചതിന്റെ പേരില്‍ സിപിഎം വനിതാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ ആദ്യത്തെ സംഭവമായിരുന്നു ഇത്. കേരളത്തിന്റെ പൊതുസമൂഹത്തെ ഞെട്ടിച്ച ഈ രണ്ട് സംഭവവും കണ്ണൂര്‍ ജില്ലയിലായായിരുന്നു.
കണ്ണൂരില്‍ 51 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുകയും, മുഖ്യമന്ത്രിമാരുള്‍പ്പെടെ ജില്ലയില്‍ നിന്നുണ്ടാവുകയും ചെയ്തിട്ടും സിപിഎം കണ്ണൂരിന്റെ വികസനത്തിനുവേണ്ടി ഇത്രയും കാലമായി എന്ത് സംഭാവനയാണ് ചെയ്തിട്ടുള്ളതെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. കൊലപാതകവും സംഘര്‍ഷവും സംഘടിപ്പിക്കുകവഴി ജില്ലയുടെ വികസനത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍നിന്ന് സ്വയം വഴുതിമാറുകയാണ് സിപിഎം ചെയ്തത്. സത്യസന്ധതയും ആത്മാര്ഥതയുമുള്ളവരെന്നും, സ്വന്തം കാര്യത്തേക്കാള്‍ പരോപകാരം ശീലമാക്കിയവരെന്നും മറ്റുള്ളവര്‍ കണ്ണൂര്‍ക്കാരുടെ ഗുണങ്ങളായി എക്കാലവും നിരീക്ഷിച്ചപ്പോള്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ക്രൂരമായ മുഖവും, സ്വജനപക്ഷപാതത്തിന്റെ അഴിമതിക്കറയും കണ്ണൂരിന് എന്നേക്കുമായി ചാര്‍ത്തിക്കൊടുത്തതും സിപിഎമ്മാണ്. ഇത് വ്യക്തമാകാന്‍ കൊലപാതകക്കേസുകളില്‍ പ്രതിസ്ഥാനത്തുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെയും, ഇപ്പോള്‍ അഴിമതിയാരോപണത്തിന്റെ പേരില്‍ രാജിവച്ചിറങ്ങിയ കണ്ണൂര്‍ക്കാരനായ വ്യവസായമന്ത്രിയുടെയും പ്രവൃത്തികള്‍ ചേര്‍ത്തുവായിച്ചാല്‍ മതി. ഇരുവരും കണ്ണൂരിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ ഒരേ പേരുള്ള, എന്നാല്‍ പൊതുസമൂഹത്തില്‍ രണ്ട് വ്യത്യസ്ത ബിംബങ്ങള്‍ അടയാളപ്പെടുത്തിയ രണ്ട് സുപ്രധാന മുഖങ്ങളാണല്ലോ.
രാഷ്ട്രീയ പ്രതിയോഗികളെ വര്‍ഗശത്രുക്കളായി കണ്ട് ഉന്മൂലനം ചെയ്യുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ കണ്ണൂര്‍ മോഡലിനെ, ഇപ്പോഴും ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര കാലത്തെ ചെറുത്തുനില്പ്പുകളുമായും കൂട്ടിക്കെട്ടി കൊലപാതക രാഷ്ട്രീയത്തെ കണ്ണൂരിന്റെ സവിശേഷതയും സ്വഭാവവുമാക്കി ന്യായീകരിക്കുകയും, അത് വീണ്ടും വീണ്ടും നടപ്പിലാക്കി നിലനിര്‍ത്തുകയുമാണ് കണ്ണൂരിലെ സിപിഎം നേതാക്കള്‍ ചെയ്യുന്നത്.
കണ്ണൂരിനെ ഭീകരജില്ലയായി അവതരിപ്പിക്കുന്നതും, മറ്റു ജില്ലക്കാര്‍ക്കിടയില്‍ കണ്ണൂരിനെക്കുറിച്ച് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതും സംഘപരിവാറിന്റെ അജണ്ടയും കുപ്രചാരണവുമാണെന്നും, അത് കണ്ണൂരിനെ ഒരു പരീക്ഷണകേന്ദ്രമാക്കി കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാനുള്ള ആര്‍എസ്എസ് നേതൃത്വത്തിന്റെ ആസൂത്രിതമായ പരിശ്രമത്തിന്റെ ഭാഗമാണെന്നും വാദിക്കുന്ന കണ്ണൂരിലെ സിപിഎം നേതാവ് തന്നെയാണ് ഒരിക്കല്‍ ഒരു തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ കണ്ണൂരിലെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഒരു വിവാദ വിഷയത്തക്കുറിച്ച് പരാമര്‍ശിച്ചതിന്റെ പേരില്‍ കണ്ണൂര്ക്കാരനല്ലാത്ത ഒരു മാധ്യമപ്രവര്‍ത്തനെ മര്‍ദിക്കുകയും അതിനുശേഷം ഫോണില്‍ വിളിച്ച് ‘ഇത് കണ്ണൂരാണെന്ന് മനസ്സിലാക്കിക്കോളൂ’എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതെന്നും മറക്കരുത്. ഇതുതന്നെയാണ് കണ്ണൂര്ക്കാര്യത്തിലെ സിപിഎം നിലപാടിലുള്ള പ്രകടമായ വൈരുദ്ധ്യം. കണ്ണൂരിന് പുറത്ത്, കണ്ണൂരിനെയും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെയും കുറിച്ചുള്ള ധാരണകളെല്ലാം സിപിഎം സ്വയംസൃഷ്ടിച്ചെടുത്തതും അവര്‍തന്നെ കൊണ്ടുനടന്ന് പൊതുസമൂഹത്തിലേക്ക് പകര്ന്നുനല്കിയതുമാണ്.
അതുകൊണ്ടുതന്നെ ‘ആശയപരമായി അപൂര്‍ണവും പ്രായോഗികമായി അപകടകരവുമായ’ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം, കണ്ണൂരിനെ കണ്ണീരിലാഴ്ത്തുവാന്വേണ്ടി മാത്രം കൈക്കൊണ്ടിട്ടുള്ള ഈ ‘കണ്ണൂര്‍ മോഡലിനെ’ കണ്ണൂരില്‍ തന്നെ എന്നേക്കുമായി കുഴിച്ചുമൂടാന്‍ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇനിയെങ്കിലും തയ്യാറാവുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: