കൊച്ചി: സമൂഹം സമ്പദൈശ്വര്യമുള്ളതാകണം. അതിന് ആലസ്യം വെടിഞ്ഞ് ഏവരും കഠിനാധ്വാനം ചെയ്യണം. ഈ വിഷയം ശ്രുതി ആവര്‍ത്തിച്ചു പറയുന്നതാണ്. അന്നത്തെ നിന്ദിക്കരുതെന്നും, അന്നത്തെ ഉപേക്ഷിക്കരുത് എന്നും പറയുന്ന ശ്രുതി തന്നെ ധാരാളം അന്നത്തെ ഉണ്ടാക്കാനും നിര്‍ദ്ദേശിക്കുന്നു.
അന്നത്തെ ഉണ്ടാക്കുക എന്നതിനാല്‍ തദുപലക്ഷിതങ്ങളായ സമ്പദൈശ്വര്യങ്ങളെയും വസ്തുവകകളെയും അര്‍ത്ഥമാക്കുന്നു. ഇങ്ങനെ സമ്പാദിക്കുന്നവര്‍ മറ്റൊന്നു കൂടി ഓര്‍ക്കണം. അതാണ് വേദം ” ന കഞ്ചന വസതൗ പ്രത്യാചക്ഷീത” എന്നു നിര്‍ദ്ദേശിക്കുന്നത്.
വസതിയില്‍ ഒരാളെയും നിരാകരിക്കരുത് എന്നര്‍ത്ഥം. തന്റെ ഗൃഹത്തില്‍ വരുന്നവരെ സ്വീകരിക്കുകയും ആദരിച്ചു സല്ക്കരിക്കുകയും ചെയ്യുക എന്നത് നമ്മുടെ അവശ്യകര്‍ത്തവ്യമാണ്. അവശ്യകര്ത്തവ്യങ്ങളില് പെട്ടതാണ് മനുഷ്യയജ്ഞം. അവനവന് ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ചുറ്റുപാടും ആരെങ്കിലും വിശന്നിരിക്കുന്നുവോ എന്നു പരിശോധിക്കണം. സ്നേഹപൂര്‍വ്വം ഉള്ളത് പങ്കുവെയ്ക്കണം.
ഉപനിഷത്ത് വിചാര യജ്ഞത്തില്‍ തൈത്തരീയോപനിഷത്തിനെ അധികരിച്ച് എട്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി. ടിഡിഎം ഹാളില്‍ ദിവസേന വൈകുന്നേരം 6 മുതല്‍ 8 വരെയാണ് സ്വാമിജിയുടെ പ്രഭാഷണം. ഒക്ടോബര്‍ 28ന് യജ്ഞം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: