വിളപ്പില്‍: വിളപ്പില്‍ പഞ്ചായത്തിന്റെ ഗ്രാമീണ ടൂറിസം കേന്ദ്രമായ ശാസ്താംപാറയുടെ അടിവാരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നു. കരുവിലാഞ്ചി വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ശാസ്താംപാറയുടെ നാലു വശങ്ങളിലും കയ്യേറ്റക്കാര്‍ കൃഷിയിറക്കിയിട്ടുണ്ട്.
ഭൂമി അളന്നുതിട്ടപ്പെടുത്തി നല്കാന് വിളപ്പില്‍ പഞ്ചായത്ത് ഒരു വര്‍ഷത്തിലേറെയായി റവന്യു അധികൃതരോട് ആവശ്യപ്പെടുന്നു. രണ്ടു തവണ കളക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ശാസ്താംപാറയുടെ ഭൂനിര്ണ്ണയം നടത്താന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്കി. എന്നാല്‍ ഉദ്യോഗസ്ഥര്‍ ശാസ്താംപാറ അളന്നുനല്‍കാന്‍ ഇതേവരെ തയ്യാറായില്ല. റവന്യു പുറമ്പോക്കിന്റെ വിസ്തൃതിയും അതിരുകളും കൃത്യമായി അറിയാത്തതിനാല്‍ കയ്യേറ്റക്കാരെ തടയാന്‍ വിളപ്പില്‍ പഞ്ചായത്തിനും കഴിയുന്നില്ല. പഴയ സര്‍വ്വേ രേഖകള്‍ പ്രകാരം 25 ഏക്കര്‍ വിസ്തൃതിയാണ് ശാസ്താംപാറയ്ക്കുള്ളത്. റവന്യു ഉദ്യോഗസ്ഥര്‍ പഴയ ഭൂരേഖകളും പ്ലാനും പരിശോധിച്ച് ശാസ്ത്രീയമായി അളന്നുനല്‍കിയാല്‍ പദ്ധതി പ്രദേശം വേലികെട്ടി സംരക്ഷിക്കാന്‍ പഞ്ചായത്ത് ഒരുക്കമാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ശാസ്താംപാറയില്‍ നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. ശാസ്താംപാറ പുറമ്പോക്ക് അളന്നുനല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് തീരുമാനം കത്തായി കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. കളക്ടര്‍ അടിയന്തരമായി ഇടപെട്ട് റവന്യു പുറമ്പോക്ക് അളന്നു നല്‍കണമെന്നതാണ് പഞ്ചായത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: