കൊച്ചി: സൗദി അറേബ്യയില് കുടുങ്ങിക്കിടക്കുന്ന സ്ത്രീകളായ 13 മലയാളികളിൽ അഞ്ച് പേരെ ഇന്നും നാളെയുമായി നാട്ടിലെത്തിക്കുമെന്ന് സൂചന. സ്ത്രീകളുടെ ബന്ധുക്കളാണ് വിവരം അറിയിച്ചത്. ഒരാളെ തിങ്കളാഴ്ച രാത്രി 11നും മറ്റുള്ള നാലു പേരെ ചൊവ്വാഴ്ച വൈകീട്ട് നാലിനും ബാക്കിയുള്ളവരെ പിന്നീടും വിമാനം കയറ്റി വിടും എന്നാണ് ട്രാവൽ ഏജൻസി വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. ഇവരെ ഇപ്പോൾ മാറ്റിയിട്ടുള്ള സ്ഥലത്തെക്കുറിച്ച് വീട്ടുകാർക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല.
ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ മലയാളികളായ 13 സ്ത്രീകൾ വഞ്ചിക്കപ്പെട്ട് സൗദി അറേബ്യയിലെ ഓതം മാർക്കറ്റിനു സമീപമുള്ള സാറ ഹസ്സൻ സ്ട്രീറ്റിലെ വീട്ടിൽ കുടുങ്ങിക്കിടക്കുന്ന വാർത്ത വിവിധ പത്രദൃശ്യമാധ്യങ്ങൾ വാർത്തയാക്കിരുന്നു. എറണാകുളം സ്വദേശിനികളായ റോസിലി ജോഷി, എൽസി ജോസഫ്, കുമ്പളം സ്വദേശിനി ജസ്സി റോബർട്ട്, കാഞ്ഞിരപ്പള്ളി സ്വദേശിനികളായ മഞ്ചുമോൾ തങ്കച്ചൻ, മേരി ജോൺ, കളർകോട് സ്വദേശിനി ജിൻസി ജോൺ, ചേർപ്പുങ്കൽ സ്വദേശിനി ജിജി ജോസഫ്, പടിഞ്ഞാറ്റിൻകര സ്വദേശിനി മേരി സജി, മാന്തുരുത്തി സ്വദേശിനി കുഞ്ഞമ്മ തോമസ്, ചേറ്റുകുളം സ്വദേശിനി റോസമ്മ ഹരിദാസ്, കൊല്ലം സ്വദേശിനി യമുന മാർഗരേത്ത, ഇടുക്കി സ്വദേശിനി ശോശാമ്മ അന്റണി, ചൊക്ലായി സ്വദേശിനി സിന്ധു മധു എന്നിവരാണ് സൗദിയിൽ നരകയാതന അനുഭവിക്കുന്നവർ.
സൗദിയിലെ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിലേക്കെന്നു പറഞ്ഞ് സ്വകാര്യ ട്രാവൽ ഏജൻസി വഴി പോയതാണ് ഇവര്. രണ്ടു വർഷത്തെ എഗ്രിമെന്റിൽ മാസം 24000 രൂപ ശമ്പളവും, റിട്ടേൺ ടിക്കറ്റും, ഭക്ഷണവും താമസ സൗകര്യവും ഉണ്ടാകും എന്നു വിശ്വസിപ്പിച്ചാണ് ജൂൺ അഞ്ചിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇവരെ വിമാനം കയറ്റി വിട്ടത്. എന്നാൽ ആശുപത്രിയിലെ ക്ലീനിംഗ് ജോലിക്കു പകരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള മറ്റു പല മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലിയാണ് ഇവർക്ക് ചെയ്യേണ്ടി വന്നത്. കഴിഞ്ഞ മൂന്നു മാസമായി ജോലി കുറവാണെന്നു പറഞ്ഞ് മുറിയിൽ തന്നെ ഇരുത്തിയിരിക്കുകയായിരുന്നു. പലർക്കും അസുഖവും പിടിപെട്ടു. മൂന്നു മാസത്തെ ശമ്പളമായി ലഭിച്ചത് 9800 രൂപയും. വിവിധ മലയാളി അസോസിയേഷനുകൾ നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ജീവൻ നിലനിറുത്തിയിരുന്നതും.
അൽ ഹന്ദുഫ് കമ്പനിയുടെ അറബിയായ സൂപ്പർവൈസറുടെ തർജ്ജമക്കാരനായ മലയാളിയോട് അന്വേഷിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം ഇവർക്ക് മനസ്സിലായത്. കമ്പനി നൽകുന്ന ശമ്പളം 14000 രൂപ മാത്രമായിരുന്നു. ഇതിൽ 6 മാസം പ്രൊബേഷണറി പിരീടും. പാസ്പോർട്ട്, വിസ, ഇക്കാമ എന്നിവയൊക്കെ കമ്പനി കയ്ക്കലാക്കി വച്ചിരിക്കുകയാണ്. കമ്പനി ഫ്രീ വിസയാണ് നൽകിയതെങ്കിലും ട്രാവൽ ഏജൻസി ഇത് മറച്ചുവെച്ച് ഓരോരുത്തരുടെ പക്കൽ നിന്നും പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ വാങ്ങിയിട്ടുമുണ്ട്. ഇതിനെതിരെ സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ജസ്സിയുടെ ഭർത്താവ് കുമ്പളം ഒളിപ്പറമ്പിൽ വീട്ടിൽ റോബർട്ട് ഒ.എ. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതിയും നൽകിയിരുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് അറബ് ട്രാവൽ ആൻഡ് ട്രേഡ് ലിങ്ക്സ് എന്ന ട്രാവൽ ഏജൻസിക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഭാര്യയെയും മറ്റുള്ളവരേയും നാട്ടിലെത്തിക്കുന്നതിന് കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി.പി. പ്രമോദ്, തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് യു. മധുസൂദനൻ, ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് എന്നിവർക്കും റോബർട്ട് പരാതി നൽകിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: