ന്യൂദല്‍ഹി: നഗരമേഖലകളിലെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ കേരളം പൂര്‍ത്തീകരിച്ചത് ലക്ഷ്യമിട്ടതിന്റെ 68 ശതമാനം മാത്രം. 90,986 ശൗചാലയങ്ങള്‍ നിര്‍മിക്കാനായിരുന്നു കേരളത്തിന്റെ ലക്ഷ്യം. 62,450 എണ്ണമാണ് ഇതുവരെ പൂര്‍ത്തിയായത്.
ഗുജറാത്തും ആന്ധ്രാപ്രദേശും മൂന്ന് വര്‍ഷങ്ങള്‍ അവശേഷിക്കേ ലക്ഷ്യത്തിലെത്തി. 2016 സപ്തംബറില്‍ ഗുജറാത്ത് 4,06,388, ആന്ധ്രാപ്രദേശ് 1,93,426 ശൗചാലയങ്ങള്‍ നഗരമേഖലകളില്‍ നിര്‍മ്മിച്ച് തുറസ്സായ വിസര്‍ജ്ജനത്തില്‍ നിന്നു വിമുക്തമായതായി പ്രഖ്യാപിച്ചു. പദ്ധതി പുരോഗതി കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു വിലയിരുത്തി.
രണ്ട് വര്‍ഷത്തിനിടെ 22,97,389 വ്യക്തിഗത ശൗചാലയങ്ങള്‍ നഗരമേഖലകളില്‍ നിര്‍മ്മിച്ചു. 2019 ഓടെ 66,42,221 ശൗചാലയങ്ങള്‍ നിര്‍മിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, പദ്ധതി ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രഖ്യാപിത ലക്ഷ്യത്തിന്റെ 35 ശതമാനവും കൈവരിച്ചു.
ഛത്തീസ്ഗഢ് ലക്ഷ്യത്തിന്റെ 61 ശതമാനവും, മധ്യപ്രദേശ് 46 ശതമാനവും, തമിഴ്നാട് 43 ശതമാനവും കൈവരിച്ചു. മഹാരാഷ്ട്ര (33%), ഉത്തര്‍പ്രദേശ് (31%), കര്‍ണാടക (31%), ഝാര്‍ഖണ്ഡ് (30%), തെലങ്കാന (28%), പശ്ചിമബംഗാള്‍ (23%), പുതുച്ചേരി (22%), പഞ്ചാബ് (19%), മണിപ്പൂര്‍ (9%), ബീഹാര്‍ (7.40%), ഉത്തരാഖണ്ഡ് (4.40%), മിസോറാം (3.34%), അരുണാചല്‍ പ്രദേശ് (1.60%) എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: