ന്യൂദല്‍ഹി: മുലായം കുടുംബത്തിലെ രാഷ്ട്രീയ കലഹത്തിലെ കേന്ദ്ര ബിന്ദു അമര്‍സിങ്. ആറ് വര്‍ഷം പാര്‍ട്ടിക്ക് പുറത്തായിരുന്ന അമര്‍സിങ്ങിന്റെ തിരിച്ചുവരവാണ് ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിയെ പിളര്‍പ്പിന്റെ അരികത്തെത്തിച്ചത്. മുലായത്തിനും ശിവ്പാലിനുമൊപ്പം അമര്‍സിങ് ചേരുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് അപകടമാകുമെന്ന് അഖിലേഷ് കരുതുന്നു. മറ്റൊരു മുതിര്‍ന്ന നേതാവായ അസംഖാനും അമര്‍സിങ്ങിന്റെ വരവില്‍ അസന്തുഷ്ടന്‍.
കുടുംബത്തിന് പുറത്തുള്ള അമര്‍സിങ്ങാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അഖിലേഷ് ആരോപിക്കുമ്പോള്‍ അമര്‍സിങ് തനിക്ക് സഹോദരനെന്നാണ് മുലായത്തിന്റെ തിരിച്ചടി. അഖിലേഷിന്റെ എതിര്‍പ്പ് തള്ളി അമര്‍സിങ്ങിനെ രാജ്യസഭാ എംപിയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമാക്കി. അമര്‍സിങ്ങിനൊപ്പം പുറത്താക്കിയിരുന്ന ജയപ്രദയെ ചലച്ചിത്ര വികാസ് പരിഷത്ത് ഭാരവാഹിയാക്കി. പിളര്‍പ്പിന്റെ വക്കില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലും അമര്‍സിങ്ങിനെ മുലായം ചേര്‍ത്തുപിടിച്ചു.
ഒറ്റക്ക് നിന്നാല്‍ കെട്ടിവച്ച കാശ്കിട്ടാത്ത നേതാവ്. ജനസമ്മതി തീരെയില്ല. വ്യക്തി ബന്ധങ്ങള്‍ മറ്റാരെക്കാളും ഉയരത്തില്‍. അധികാര കേന്ദ്രങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളിലെ മുഖ്യ ഇടനിലക്കാരന്. ഇതൊക്കെയാണ് അമര്‍സിങ്. ആണവക്കരാറിനെച്ചൊല്ലി ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടത്പക്ഷം പിന്‍വലിച്ചപ്പോള്‍ താങ്ങിനിര്‍ത്തിയത് അമര്‍സിങ്ങിന്റെ ദല്ലാള്പ്പണിയായിരുന്നു. സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയില്‍ സര്‍ക്കാര്‍ തുടര്‍ന്നു. കോടികള്‍ മറിഞ്ഞതിനൊപ്പം ചില സിബിഐ അന്വേഷണങ്ങളും നിലച്ചു.
ദല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ മുലായത്തിന് മേല്‍വിലാസമുണ്ടാക്കിയതും അമര്‍സിങ്ങാണ്. ദേശീയ രാഷ്ട്രീയ മോഹവുമായി യുപിയില്‍ കഴിഞ്ഞിരുന്ന മുലായത്തെ ദല്‍ഹിയിലെ അധികാര കേന്ദ്രങ്ങളുമായി അമര്‍സിങ് അടുപ്പിച്ചു. അഴിമതികളിലെ സിബിഐ അന്വേഷണങ്ങളില്‍ നിന്ന് മുലായത്തെ സംരക്ഷിച്ചു. രാഷ്ട്രീയത്തിന് പുറമെ വന്‍കിട ബിസിനസുകാരുടെയും ബോളിവുഡ് താരങ്ങളുടെയും അടുത്ത സുഹൃത്തായ അമര്‍സിങ്ങിന്റെ ബച്ചന്, അംബാനി കുടുംബവുമായുള്ള ബന്ധം പ്രസിദ്ധമാണ്.
2010ല്‍ എസ്പിയില് നിന്ന് പുറത്താക്കപ്പെട്ട് രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ചിരുന്നു ഇദ്ദേഹം. അഴിമതിക്കേസുകളില്‍ ഏറെക്കാലം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. പിന്നീട് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി. 2012ലെ യുപി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക് മഞ്ച് 360 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഒരു സീറ്റ് പോലും നേടിയില്ല.
പിന്നീട് രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. പ്രായത്തെ വകവെക്കാതെ വലിയ മോഹങ്ങളുമായി ജീവിക്കുന്ന മുലായം അമര്സിങ്ങിനെപ്പോലൊരാള് ആവശ്യമെന്ന് കരുതുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഒന്നുമല്ലാതാകുകയും പ്രാദേശിക പാര്‍ട്ടികള്‍ പ്രധാനമന്ത്രി പദം സ്വപ്നം കാണുകയും ചെയ്യുന്ന കാലത്ത് പ്രത്യേകിച്ച്.
എസ്പിയിലെ പ്രശ്നങ്ങള്‍ ബിജെപി കാരണമെന്ന് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ കലഹത്തിന് ബിജെപിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. അമര്‍ സിങ്ങിനെ ഉപയോഗിച്ച് ബിജെപി, എസ്പിയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദര്‍ രജ്പുത് ആരോപിച്ചു. എസ്പിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ തങ്ങള്‍ക്ക് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് പാര്‍ട്ടി വിടുകയാണെങ്കില്‍ സഖ്യത്തിനായി കോണ്‍ഗ്രസ് നീക്കം തുടങ്ങി.
ബിജെപിക്ക് നേട്ടമെന്ന് റീത്ത
ന്യൂദല്‍ഹി: എസ്പിയിലെ വിള്ളല്‍ തെരഞ്ഞെടുപ്പില്‍ ബിജപിക്ക് അനുകൂലമാകുമെന്ന് റീത്ത ബഹുഗുണ ജോഷി. യുപി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയായ റീത്ത അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എസ്പിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകും.
ദേശീയ പാര്‍ട്ടികളിലാണ് ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. കേന്ദ്ര ഭരണവും മോദിയുടെ പ്രതിഛായയും ബിജെപിക്ക് അനുകൂലമാണ്. മാഫിയാ നേതാക്കന്മാര്ക്ക് ടിക്കറ്റ് നല്‍കാനുള്ള എസ്പിയുടെ നീക്കത്തെയും അവര്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: