ഷിംല: അമ്മമാരായ അഞ്ജനയും ശീതളും ഏറെ സന്തോഷിക്കുന്നു, ഒപ്പം സങ്കടപ്പെടുന്നു. പെറ്റ കുഞ്ഞിനെ തിരികെ കിട്ടുന്നതിലാണ് സന്തോഷം, പോറ്റിയ കുഞ്ഞിനെ പിരിയുന്നതില്‍ സങ്കടവും.
അഞ്ജനയും ശീതളും ഷിംലയിലെ കമലാ നെഹ്റു ആശുപത്രിയിലാണ് പ്രസവിച്ചത്, മെയ് 26 ന്. ആശുപത്രി അധികൃതര്‍ ശീതളിനോടു പറഞ്ഞു കുട്ടി ആണാണെന്ന്, അഞ്ജനയ്ക്ക് പെണ്‍കുട്ടിയെന്ന് അവരോടും.
കൈയില്‍ കിട്ടിയത് പെണ്കുഞ്ഞായപ്പോള് ശീതള്‍ സംശയം പ്രകടിപ്പിച്ചു, ആശുപത്രി അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞു, കുഞ്ഞ് പെണ്ണായിരുന്നു.
ആശുപത്രി വിടുമ്പോള്‍ ശീതളും ഭര്‍ത്താവും ഡിഎന്‍എ പരിശോധന തീരുമാനിച്ചു. ഫലം; പെണ്‍കുഞ്ഞ് അവരുടേതല്ല. ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. കേസ് കോടതിയിലെത്തി.
അഞ്ചു മാസം അമ്മമാര്‍ കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്തി. ഇരുവര്‍ക്കും ഉറക്കമില്ലായിരുന്നു, സ്വന്തം കുഞ്ഞുതന്നെയോ? കോടതി ഡിഎന്‍എ പരിശോധനാ ഫലം വിലയിരുത്തി പറഞ്ഞു, ശീതളിന്റേത് ആണ്‍കുട്ടി, അഞ്ജനയ്ക്ക് പെണ്‍കുഞ്ഞ്.
കഴിഞ്ഞ ദിവസം കോടതിവിധി കേട്ടിറങ്ങുമ്പോള്‍ ഇരുവരും കരഞ്ഞു; നേട്ടത്തിന്റെയും നഷ്ടത്തിന്റെയും കണ്ണീര്.
നാളെ, അഞ്ജനയും ഭര്‍ത്താവ് ജിതേന്ദറും അവരുടെ ഷിംല, ഖാലിനിയിലെ വീട്ടില്‍ പൂജ നടത്തുന്നു. അവിടെ ശീതളും ഭര്ത്താവുമെത്തും. അഞ്ചു മാസം പോറ്റിയ മകന്, നിതാംശിനെ അവന്റെ അമ്മ ശീതളിന്, അഞ്ജന കൈമാറും. സ്വന്തം മകളെ ശീതളില്നിന്ന് ഏറ്റുവാങ്ങും.
രക്തത്തില്‍ പിറന്ന കുഞ്ഞിനെ കിട്ടുമ്പോഴും പാലൂട്ടിയ കുഞ്ഞിനെ കൈവിടുന്നതില്‍ വിഷമിക്കുന്ന അമ്മമാര്‍, തമ്മില്‍ പഴിക്കുന്നില്ല. ആശുപത്രിക്കാരുടെ കുഴപ്പം.
കേസ് പരിഗണിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മന്‍സൂര്‍ അഹമ്മദ് മിര്‍, ജസ്റ്റിസ് സന്ദീപ് ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് തീര്‍പ്പുകല്‍പ്പിച്ചത്. ഡിഎന്‍എ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞുങ്ങളെ പരസ്പരം മാറാനും തുടര്‍ നടപടികള്‍ക്കും ഷിംല പോലീസ് സൂപ്രണ്ട് ഡി.ഡബ്ല്യു. നേഗിയോട് നിര്‍ദ്ദേശിച്ചു. രക്ഷിതാക്കള്‍ക്കുണ്ടായ മാനസിക പീഡനത്തിന് ആശുപത്രിയില്‍ ചിലര്‍ക്കെതിരേ നടപടി ഉണ്ടാകാം.
പെണ്‍കുഞ്ഞിനെ കൈമാറുന്ന ശീതള്‍ പറയുന്നു, ”ഇനി മോളെ വളര്‍ത്തുന്നത് ഞാനല്ലെങ്കിലും ജീവിതകാലം മുഴുവന്‍ അവളോടുള്ള സ്നേഹം തുടരും.”
അഞ്ജന പറയുന്നു,” ഞങ്ങള്‍ മോഹിച്ചത് പെണ്‍കുഞ്ഞിനെ ആയിരുന്നു. ഏറെ നാളായി കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നിട്ട്…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: