ബെംഗളൂരു: സോളാര്‍ കമ്പനിയുണ്ടാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞു പറ്റിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നാലുപേരും ഇവിടത്തെ വ്യവസായിയായ എം.കെ. കുരുവിളയ്ക്ക് 1.6085700 കോടി രൂപ മടക്കി നല്കാന് കോടതി വിധി. രണ്ടു മാസത്തിനകം പണം നല്‍കണം.
വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് എന്നു പറഞ്ഞ ബിനു സി. നായര്‍, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവായ ആന്‍ഡ്രൂസ് വഴി സംഗതി ശരിപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചു കബളിപ്പിച്ചതാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ബെല്ജിതിനെയും ബിനു പരിചയപ്പെടുത്തി. ഒരു കോടി വാങ്ങിയശേഷം, കുരുവിളയുടെ ഫോണ്‍ വിളികള്‍ ബിനു എടുത്തില്ല.
2012 ഒക്ടോബറില്‍ കുരുവിള ഉമ്മന്‍ചാണ്ടിക്ക് പരാതി നല്കി. അതിനുശേഷം, പോലീസ് കുരുവിളക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബെംഗളൂരു ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഉമ്മന്‍ചാണ്ടിയും സംഘവും ദക്ഷിണ കൊറിയയില്‍ നിന്ന് സോളാര്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്സിഡി ലഭ്യമാക്കാനും 1.35 കോടി രൂപ കൈപ്പറ്റിയതായിട്ടായിരുന്നു പരാതി.
ചില സ്വകാര്യ കമ്പനികള്‍ക്കായി ഉമ്മന്‍ചാണ്ടി നേരിട്ടും ഫോണിലൂടെയും ഉറപ്പു നല്‍കിയെന്നാണ് പരാതി. കൊച്ചി ആസ്ഥാനമായ സോസ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, സോസ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, സോസ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ക്കു വേണ്ടിയാണ് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയതെന്നും കുരുവിള ആരോപിച്ചു. ഈ കമ്പനികള്‍ വഴി സോളാര്‍ സംസ്ഥാനത്ത് ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതി.
4000 കോടി രൂപയുടെ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയായി 40% ഇളവു ചെയ്യിച്ചു നല്‍കാമെന്നും പ്രത്യുപകാരമായി അതിന്റെ 25%, അതായത് 1000 കോടി രൂപ നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടുവെന്നുമാണ് കുരുവിള പറയുന്നത്. ഇത് ആദ്യമേ നല്‍കണമെന്ന നിലപാട് മൂലമാണ് പദ്ധതി നടപ്പാകാതെ പോയത്.
പദ്ധതി നടപ്പിലായില്ലെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി 2015 മാര്‍ച്ച് 23ന് കുരുവിള പരാതി നല്കി. 1.35 കോടി രൂപയും അതിന്റെ 18% പലിശയും തിരിച്ചുകിട്ടണമെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. 12 ശതമാനം പലിശയാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: