തിരുവനന്തപുരം: വിരമിക്കല്‍ പ്രായം കഴിഞ്ഞും സ്ഥാനത്തു തുടരുന്ന കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (കെസിഎച്ച്ആര്‍) ഡയറക്ടര്‍ പി.ജെ. ചെറിയാന്റെ ചൈന സന്ദര്‍ശനം വിവാദമാകുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ചെറിയാന് സ്വന്തം എസ്ബി അക്കൗണ്ടിലേക്ക് വകമാറ്റുന്നതായി സിഎജി. ഇതിന് ഒത്താശ ചെയ്യുന്നത് ധനവകുപ്പ് സെക്രട്ടറി കെ.എം. അബ്രഹാമും.
പുരാവസ്തു വകുപ്പിന് ചെറിയാന് നല്കിയ വ്യക്തിഗത വിവരങ്ങളനുസരിച്ച് 2015 മെയ് മൂന്നിന് 60 വയസ് തികഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ 60 വയസു കഴിഞ്ഞവര്‍ക്ക് തുടരാന്‍ അതത് മന്ത്രിസഭകളുടെ പ്രത്യേകാനുമതി വേണം. അനുമതി കൂടാതെ തുടരുന്ന ചെറിയാന് രണ്ടാഴ്ച മുന്‍പ് പട്ടണം ഉത്ഖനനവുമായി ബന്ധപ്പെട്ട് ചൈനയിലാണ്. 29ന് മടങ്ങിയെത്തും.
ഇദ്ദേഹത്തിന്റെ നിരന്തരമുള്ള ചൈന, ജറുസലേം സന്ദര്‍ശനം മുന്‍പും വിവാദങ്ങള്‍ക്കിടയാക്കി. അനുമതി കൂടാതെ വിദേശ സന്ദര്‍ശനം നടത്തുന്ന ചെറിയാനെതിരെ നടപടി സ്വീകരിക്കണമെന്നും ചെലവാക്കിയ പണം തിരിച്ചുപിടിക്കണമെന്നും സിഎജി റിപ്പോര്‍ട്ടുണ്ട്. വിദേശ സന്ദര്‍ശനങ്ങള്‍ക്കിടെ ക്രൈസ്തവ സുവിശേഷസംഘങ്ങളുമായും പാതിരിമാരുമായും ചെറിയാന് ബന്ധപ്പെട്ട് പട്ടണം ഉത്ഖനനവും മുസിരിസ് പദ്ധതിയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം മുന്‍പ് പട്ടണം ഉത്ഖനനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടായി.
പട്ടണം ഉത്ഖനനത്തിനും കെസിഎച്ച്ആറിനും സര്‍ക്കാര്‍ അനുവദിക്കുന്ന പണം സ്വന്തം പേരിലുള്ള എസ്ബിഐ അക്കൗണ്ടിലേക്ക് മാറ്റിയാണ് ചെറിയാന് ചെലവാക്കുന്നത്. പരാതികള്‍ ഉയര്‍ന്നെങ്കിലും കെസിഎച്ച്ആര്‍ ചെയര്മാന് കെ.എന്‍. പണിക്കരും മാറിമാറി ഭരിച്ച സര്‍ക്കാരുകളും ചെറിയാനെതിരെ നടപടിയെടുത്തില്ല. ആലുവ യുസി കോളേജില്‍ സെലക്ഷന് ഗ്രേഡ് ലക്ചറര്‍ ആയിരുന്ന ചെറിയാനെ 1999 ജനുവരി ആറിനാണ് കേരള ഗസറ്റിയറിന്റെ എഡിറ്റര്‍ സ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനില്‍ രണ്ടു വര്‍ഷത്തേക്ക് നിയമിച്ചത്.
ഡെപ്യൂട്ടേഷന് അലവന്‍സിന് അര്‍ഹതയില്ല എന്ന നിബന്ധനയിലായിരുന്നു നിയമനം. 2001 മാര്‍ച്ച് 15ന് ടി.കെ. രാമകൃഷ്ണന് സാംസ്കാരിക മന്ത്രിയായിരിക്കുമ്പോഴാണ് മാനദണ്ഡങ്ങള്‍ മറികടന്ന് ചെറിയാനെ കെസിഎച്ച്ആര്‍ ഡയറക്ടറാക്കുന്നത്. രാജി സമര്‍പ്പിക്കാത്ത ചെറിയാന് 2008ല്‍ 2001 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ജോലിയില്‍ നിന്ന് സ്ഥിരം വിടുതല്‍ നല്കി.
പ്രായപരിധി കഴിഞ്ഞ ചെയര്മാന് കെസിഎച്ച്ആര്‍ വൈസ് ചെയര്മാന് സ്ഥാനത്തിന് ശ്രമിക്കുകയാണ്. ഇതിന്റെ ഫയല്‍ ചെയര്മാന് കെ.എന്‍. പണിക്കരുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി. മറ്റൊരു വിവാദത്തിന് കൂടി ഇടനല്കേണ്ടെന്ന ധാരണയില്‍ ഒരു മാസമായി തീരുമാനമെടുക്കാതെ ഫയല്‍ ഓഫീസില്‍ പിടിച്ചുവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: