എണ്ണവും ഗര്‍ഭവും മന്ത്രി എ.കെ. ബാലനെ സഭയില്‍ നിര്‍ത്തിപ്പൊരിച്ചു. ആദിവാസി ശിശുക്കള്‍ നാലെണ്ണം മരിച്ചു എന്ന് ബാലന് കഴിഞ്ഞയാഴ്ച പറഞ്ഞതാണ് ഇന്നലെ പുകിലായത്. മരിച്ച കുട്ടികളെ ഗര്‍ഭം ധരിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായതിനാല്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും ബാലന് പറഞ്ഞിരുന്നു. അന്ന് ബാലന്റെ വാക്കുകള്‍ കേട്ടിരുന്ന ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ക്ക് കുഴപ്പം ഒന്നും തോന്നിയില്ല. മാധ്യമ വാര്‍ത്ത പ്രതിപക്ഷത്തെ ഉണര്‍ത്തി. ബാലന്റെ ചോരയ്ക്കായി ഇന്നലെ പരാക്രമം. സാമാജികന്റെ അന്തസ്സിനും നിലവാരത്തിനും ചേരാത്ത പരാമര്‍ശം നടത്തിയ ബാലന് മാപ്പ് പറയണം. ബാലന് മാപ്പ് പറഞ്ഞില്ല. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനിന്നു. കുഴപ്പമില്ലെന്ന് വാദിച്ചു.
നിയമസഭയില്‍ നടത്തിയ തന്റെ പരാമര്‍ശം വിവാദമാക്കി യത് സര്‍ക്കാരിന്റേയും വകുപ്പിന്റേയും പ്രതിച്ഛായ തകര്‍ക്കാനാണെന്നായിരുന്നു എ.കെ. ബാലന്റെ വാദം. പസംഗത്തിന്റെ സിഡി പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ സ്പീക്കര്‍ക്ക് പരിശോധന നടത്താമെന്നും മന്ത്രി പറഞ്ഞു. എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ബാലന് സമ്മതിച്ചെങ്കിലും സിഡി കാണണമെന്ന് ആരും ആവശ്യമുന്നയിച്ചില്ല. ഇതിന്റെ പേരില്‍ ഒരിറങ്ങിപ്പോക്ക്. അത് സാധിച്ച് പ്രതിപക്ഷം തൃപ്തിയടഞ്ഞു.
സാംസ്കാരിക മന്ത്രികൂടിയായ ബാലന് മോശം വാക്കു പറഞ്ഞതിലെ സാംസ്കാരിക അപഭ്രംശമായിരുന്നു ചെന്നിത്തലയുടെ പ്രശ്നം. ബാലനെപ്പോലെ ആദിവാസി ഊരില്‍ പോയി താനും ഉണ്ടുറങ്ങിയിട്ടുണ്ടെന്നവകാശപ്പട്ട പ്രതിപക്ഷനേതാവ്, നാവു പിഴയ്ക്ക് ബാലന് ക്ഷമയെങ്കിലും പറ, എന്നുവരെ പറഞ്ഞു. മന്ത്രിക്ക് ദുരുദ്ദേശമൊന്നുമില്ലായിരുന്നു, ആരേയും ആക്ഷേപിച്ചുമില്ല. ഇത് മനസ്സിലാക്കി പ്രശ്നം അവസാനിപ്പിക്കൂ എന്ന സ്പീക്കറുടെ റൂളിംഗും വിലപ്പോയില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കുഴപ്പം ഈ സര്ക്കാരിനേറ്റെടുക്കാന് പാടില്ലെന്ന ബാല വചനം നരേന്ദ്രമോദിക്ക് ബാധകമല്ലേ. അല്ല, എന്നാണ് ഭക്ഷ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ തെളിഞ്ഞത്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം കൊണ്ടുവന്നത് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍. ഭക്ഷ്യമന്ത്രി കെ.വി. തോമസ്.
2013ല്‍ നിയമമായെങ്കിലും വ്യവസ്ഥ പാലിക്കാത്തതിനാല്‍ സംസ്ഥാനത്ത് പ്രവൃത്തി പഥത്തിലായില്ല. സമയം നീട്ടിനീട്ടി വാങ്ങിയിട്ടും റേഷന്‍ കാര്‍ഡ് വിതരണംപോലും എങ്ങും എത്തിയില്ല. നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ അതിനായി ശ്രമിച്ചു. കേരളത്തിന് റേഷന്‍ കിട്ടാതെ വന്നേക്കാം എന്ന അവസ്ഥ. അന്നം മുട്ടുമെന്ന സ്ഥിതിയായപ്പോള്‍ ഇരുമുന്നണികളും വാളോങ്ങുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ.
കേരളത്തോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അവഗണനയുടെ അവസാനത്തേത് എന്ന് മുന്‍ ഭക്ഷ്യമന്ത്രി സി. ദിവാകരന്. മോദി സര്‍ക്കാര്‍ കാട്ടുന്ന ശത്രുതയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണംപോലും. മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും തുനിഞ്ഞിറങ്ങി. മൂന്നുവര്‍ഷം ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന അനൂപ് തന്റെ കഴിവില്ലായ്മ മറയ്ക്കാന്‍ കേന്ദ്രത്തിനെതിരെ കുറ്റം നിരത്തി. കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിക്കണമെന്നായിരുന്നു എം. ഉമ്മറിന്റെ ആവശ്യം. ഭക്ഷ്യസുരക്ഷ ഔദാര്യമല്ല, പിടിച്ചുവാങ്ങിയതാണ്, അതു നിലനിര്‍ത്തണം എന്ന് മുരളി പെരുനെല്ലിയും.
റേഷന്‍ പ്രശ്നത്തില്‍ കേന്ദ്രനിലപാടിനെ അനുകൂലിച്ച് ലേഖനം എഴുതിയ ഒ. രാജഗോപാല്‍ കേരളത്തിന്റെ താല്പര്യത്തിനെതിരെന്നായി കെ.വി. അബ്ദുള്‍ ഖാദര്‍. റേഷന്‍ ആനുകൂല്യം പാവപ്പെട്ടവര്‍ക്കുമാത്രം മതി, പട്ടിണി രേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് റേഷന്‍ നല്‍കുന്നത് കര്‍ഷക ദ്രോഹമാണ് എന്ന നിലപാടാണ് രാജഗോപാലിന്റേത്. എല്ലാവര്ക്കും വിലകുറച്ചുകൊടുത്താല് കൃഷി ഉല്പന്നങ്ങള്ക്ക് എങ്ങനെ വിലകിട്ടും. അല്ലെങ്കില്‍ തന്നെ പണക്കാരനെന്തിനു റേഷന്‍. ലേഖനത്തില്‍ മാത്രമല്ല സഭയിലും രാജഗോപാല്‍ ഇത് വ്യക്തമാക്കിയതാണ്.
മുഖ്യമന്ത്രി പിണറായി വിജയന് ഏതായാലും മോദി സര്‍ക്കാരിനെമാത്രം പ്രതികൂട്ടിലാക്കിയില്ല. എല്ലാ കേന്ദ്രസര്‍ക്കാരുകളും കേരളത്തോടു കാട്ടുന്ന അവഗണനയുടെ തുടര്‍ച്ചയായിട്ടാണ് മുഖ്യമന്ത്രി അതു കണ്ടത്. ഭക്ഷ്യമന്ത്രി പി. തിലോത്തമന് യാഥാര്‍ത്ഥ്യബോധത്തോടെ സംസാരിച്ചു. ബിപിഎല്ലില്‍ അനര്‍ഹരും എപിഎല്ലില്‍ പുറംപോക്കില്‍ താമസിക്കുന്നവരും കടന്നുകൂടിയിട്ടുണ്ട്. റേഷന്‍ സംവിധാനത്തില്‍ ആകെ അഴിമതി കൊടികുത്തി വാഴുന്നു. രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ സുതാര്യമായി ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് ആറു മാസം കൂടി നീട്ടിചോദിച്ചിരിക്കുകയാണ് – മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: