ഇടുക്കി: ഇടുക്കി എംപി ജോയിസ് ജോര്‍ജും കുടുംബക്കാരും ഉള്‍പ്പെട്ട കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് കേസിന്റെ അന്വേഷണത്തില്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കുമ്പോഴും കേസ് എങ്ങുമെത്തിയില്ല.
പട്ടികജാതി വിഭാഗക്കാരുടെ ഇരുപതേക്കറോളം ഭൂമി വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്തെന്നാണ് കേസ്. മൂന്നാര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസെടുത്ത ശേഷം മൂന്നാമത്തെ ഡിവൈഎസ്പിയാണിത്.
രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആദ്യഘട്ടം മുതല്‍ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോഴത്തെ സര്‍ക്കാരിനും ഭൂമി തട്ടിപ്പ് കേസ് തെളിയിക്കണമെന്ന് താത്പര്യമില്ല. എഫ്ഐആര്‍ ഇട്ട ശേഷം കേസില്‍ കാര്യമായ പുരോഗതിയും ഉണ്ടായിട്ടില്ല.
അന്വേഷണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഈ സമീപനം തന്നെ കേസ് തെളിയിക്കാന്‍ പോലീസിന് താത്പര്യമില്ല എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഈ വസ്തുവിന്റെ ആധികാരിക രേഖകള്‍ ദേവികുളം താലൂക്ക് ഓഫീസില്‍ നിന്ന് കാണാതായത് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ് അന്വേഷണത്തിന് ഈ രേഖകള്‍ ലഭിക്കേണ്ടത് അത്യാവശ്യമാണ്. തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ നിന്ന് ഇത് ലഭ്യമാക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചില്ല.
പ്രതിപ്പട്ടികയിലുള്ളവരുടെ വസ്തുവിന്റെ രേഖകളിലെ വിരലടയാളവും വസ്തു നല്‍കിയവരുടെ വിരലടയാളവും പരിശോധിച്ചാല്‍ തട്ടിപ്പിന്റെ ചുരുളഴിയും. ഇതിന് പോലീസ് തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: