തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുമെന്നും ആര്‍ക്കും രാഷ്ട്രീയ സംരക്ഷണം നല്‍കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഗുണ്ടാ നേതാക്കള്‍ക്ക് ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. സംസ്ഥാനത്ത് പോലീസ് നിഷ്ക്രിയമാണെന്നും ഗുണ്ടാ സംഘങ്ങള്‍ വിഹരിക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് അംഗം പി.ടി തോമസ് അടിയന്തര പ്രമേയ നോട്ടീസിലൂടെ വിമര്‍ശിച്ചത്.
കൊച്ചി ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയിലാണ്. ഗുണ്ടാ നേതാക്കളിലധികവും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുളളവരാണ്. മുഖ്യമന്ത്രിയുടെ പേരില്‍ പോലും തട്ടിപ്പ് നടക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരെ തീവ്രവാദ കേസുകളില്‍ കുടുക്കുമെന്ന് കൊച്ചിയിലെ ഒരുന്നത പോലീസ് ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
എന്തുമാകാമെന്ന് ചില ഗുണ്ടാ സംഘങ്ങള്‍ കരുതുന്നുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി ഇതിനെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കുമെന്നും പറഞ്ഞു. മുഖ്യമന്ത്രിയോട് അടുത്തയാളാണെങ്കില് പോലും വിട്ടുവീഴ്ചയോ സംരക്ഷണമോ ഉണ്ടാകില്ലെന്നും പിണറായി വിജയന് പറഞ്ഞു.
ഭരണകൂടം പരാജയപ്പെടുമ്പോഴാണ് മാഫിയ ശക്തിപ്പെടുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. സംസ്ഥനത്ത് ഗുണ്ടാവിളയാട്ടം തുടരുകയാണെന്നും ഇതിനെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: