ഭുവനേശ്വര്‍: ആന്ധ്രാ പ്രദേശ് – ഒഡിഷ പോലീസ് സേന സംയുക്തമായി നടത്തിയ നീക്കത്തില്‍ കൊല്ലപ്പെട്ട മൂന്നു മാവോയിസ്റ്റുകളുടെ മൃതദേഹം കൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഒഡിഷയിലെ മാല്‍ക്കന്‍ഗിരിയിലെ ബുസിപതിനും ബെജംഗി പ്രദേശത്തിനും ഇടയില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 27 ആയി. തിങ്കളാഴ്ച 24 മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
പ്രദേശത്ത് തിരച്ചിലുകള്‍ തുടരുകയാണെന്നും ഇനിയും മരണസംഖ്യ ഉയരാം എന്നും വിശാഖപട്ടണം എസ്.പി രാഹുല്‍ ദേവ് ശര്‍മ്മ അഭിപ്രായപ്പെട്ടു.
അതേസമയം ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞതായി മാല്‍ക്കന്‍ഗിരി എസ്.പി മിത്രഭാനു മോഹപത്ര അറിയിച്ചു. മൃതശരീരങ്ങള്‍ എല്ലാം മാല്‍ക്കന്‍ഗിരി ജില്ലാ ആസ്ഥാനത്തെ ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും എന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍ ആന്ധ്രാ ഗ്രേഹൗണ്ട് കമാന്‍ഡോ മുഹമ്മദ് അബുബക്കര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാല് എ.കെ 47 റൈഫിളുകള്‍ ഉള്‍പ്പെടെ ഇരുപതോളം ആയുധങ്ങള്‍, ഒരു ലാപ്പ്ടോപ്പ്, 2.16 ലക്ഷം രൂപ എന്നിവയും സംഭവസ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: