കരുനാഗപ്പള്ളി: ഇരട്ടച്ചങ്കന് എന്ന് കൊട്ടിഘോഷിച്ച് അധികാരത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവസ്ഥ ‘പവനായി ശവമായി’ എന്നതുപോലെയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് പറഞ്ഞു. ഓച്ചിറ പഞ്ചായത്തില്‍ വിവിധ പാര്‍ട്ടികളില്‍നിന്നും ബിജെപിയിലേക്ക് എത്തിയവരെ സ്വീകരിക്കുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധുനിയമനത്തില്‍ പുറത്തായ മന്ത്രി ഭരണത്തിലേറി രണ്ടാഴ്ചയ്ക്കകം കുടുംബക്ഷേത്രത്തിലേക്ക് 1200 ക്യുബിക് മീറ്റര്‍ തടിയാണ് ആവശ്യപ്പെട്ടത്. ക്ഷേത്രആവശ്യത്തിന് 50, 100 ക്യുബിക്ക് മീറ്റര്‍ തടിമതി. കോടികള്‍ വില വരുന്നബാക്കി 1100 ക്യുബിക് മീറ്റര്‍ തടി ആരുടെ ആവശ്യത്തിനായിരുന്നു എന്നുകൂടി വെളിപ്പെടുത്തണം. സാംസ്കാരിക വകുപ്പുമന്ത്രി നിയമസഭയില്‍ പോലും ആദിവാസിസമൂഹത്തെ അടച്ചാേക്ഷപിക്കുന്നു. മുന്‍സര്‍ക്കാരിന്റെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ല എന്നാണ് മന്ത്രി പറയുന്നത്.
സ്വാശ്രയ കോളേജുകളെ നിലയ്ക്കുനിര്‍ത്താതെ അവരുമായി ഒത്തുകളിക്കുന്നു. ഫോണും ഇ-മെയിലും ചോര്‍ത്തുന്നതായി ഡിജിപി പോലും പരാതിപ്പെടുന്നു, രാഷ്ട്രീയ നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും അന്താരാഷ്ട്രഭീകര സംഘടനകളുടെ ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ക്കെതിരെ മുഖ്യമന്ത്രി യാതൊരു നടപടിയും എടുത്തില്ല. കേന്ദ്ര ഏജന്‍സികള്‍ കണ്ണൂരില്‍ നിന്നും ഭീകരരെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ടയ്നര്‍ നോട്ടിന്റെയും തീവ്രവാദത്തിന്റെയും ലൗ ജിഹാദിന്റെ കാര്യം ബിജെപി പറഞ്ഞപ്പോള്‍ സംഘപരിവാറിന്റെ സൃഷ്ടിയാണെന്നായിരുന്നു ആക്ഷേപം. നാലുമാസത്തിനകം ആദ്യവിക്കറ്റു വീണെന്ന് വിഎസ് പോലും കളിയാക്കുന്നു. കുടിവെള്ളത്തില്‍ മുടിയും മാലിന്യവും നിക്ഷേപിക്കുന്ന തരം പ്രതികാരവൈകൃതത്തിലേക്ക് സിപിഎം അധഃപതിച്ചു. ഞങ്ങള്‍ക്കും പിണറായിയില്‍ ജീവിക്കണം എന്നാവശ്യപ്പെട്ട് അമ്മമാര്‍ സമരത്തിലാണെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി വിദേശയാത്ര പോയപ്പോള്‍ കളിയാക്കിയ കോണ്‍ഗ്രസും സിപിഎമ്മും ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ ഭാരതത്തെ പിന്തുണച്ച് ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടു വന്നതുകണ്ട് പകച്ചു നില്‍ക്കുകയാണെന്നും വി.വി.രാജേഷ് പറഞ്ഞു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.മോഹനന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് വിവിധ സംഘടനകളില്‍ നിന്നും പാര്‍ട്ടിയിലെത്തിയ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്കി. എ.വിജയന്, മധു കുന്നത്ത്, ദിലീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: