എല്ലാം ശരിയാകുമെന്നു പറഞ്ഞിട്ട് ഒന്നും ശരിയാകുന്ന ലക്ഷണമില്ല, പലതും ശരികേടാകുന്നുണ്ട്. ഇനി എന്നെങ്കിലും ശരിയാകും എന്നാണോ പറഞ്ഞതെന്നറിയില്ല. എന്തായാലും മാസങ്ങളായിട്ടും ആശാവഹമല്ല കാര്യങ്ങള്‍, ആശങ്കാജനകം തന്നെയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍, ഗുണ്ടാ ആക്രമം, മോഷണം, പിടിച്ചുപറി, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, അഴിമതി, സ്വജനപക്ഷപാതം എന്നിവയ്ക്കൊന്നും യാതൊരു കുറവുമില്ല. നിത്യവും പത്രമാധ്യമങ്ങളിലും മറ്റും വരുന്ന വാര്‍ത്തകള്‍ എല്‍ഡിഎഫ് സര്‍ക്കാരിനു നാണക്കേടുണ്ടാക്കുന്നവ തന്നെയാണ്.
പിണറായി ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയായിരിക്കുമെന്നു പറഞ്ഞിട്ട്, ഇച്ഛ മാത്രമേയുള്ളൂ ശക്തിയില്ലാ എന്ന അവസ്ഥയാണ്. ഇങ്ങനെ ഭരിക്കാന്‍ പിണറായി വേണമെന്നില്ല, ആ ജയരാജന് മതിയായിരുന്നു. പത്രക്കാരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ വേഗം തീരുമെന്നും കോടതി അഭിഭാഷകരുടെ സ്വത്തല്ലെന്നും മറ്റും താക്കീതു ചെയ്തിട്ടു ആരുവകവെക്കാന്. പത്രക്കാര് പിന്നേയും തല്ലുകൊണ്ടതുമാത്രം മെച്ചം. സര്‍ക്കാര്‍ ജീവനക്കാര്‍ ജനസേവകരായിരിക്കണമെന്ന പിണറായി പറഞ്ഞപ്പോള്‍ എന്നാല്‍ കാണിച്ചു തരാം എന്ന മട്ടിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍.
ആരും പണിയെടുക്കുന്നില്ല. പണിയെടുക്കണമെന്നു ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കിട്ടു പണികൊടുക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകളുടെ ബാഹുല്യമാണു കൂടുതല്‍. ഒപ്പിട്ടിട്ട് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും സ്വകാര്യാവശ്യങ്ങള്‍ക്കും പോകുന്ന തിരക്കിലാണു പലരും. ആരുണ്ടു ചോദിക്കാന്‍ എന്ന ഹുങ്കും. പൊതുജനത്തിന്റെ ചെലവില്‍, ശമ്പളവും കിമ്പളവും വാങ്ങി അവര്‍ ജീവിതം ആഘോഷിക്കുകയാണ്. ഞങ്ങളുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പണിയെടുക്കുന്നതു ബൂര്‍ഷ്വാ സ്വഭാവമല്ലേ എന്നായിരിക്കണം ഇത്തരക്കാര്‍ വിചാരിക്കുന്നത്. മൂന്നരക്കോടി ജനത്തെ അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ ബന്ധിയാക്കുന്ന അവസ്ഥ.
അഴിമതിയിലൂടെ വിപ്ളവം എന്നാണെന്നു തോന്നുന്നു കാര്യങ്ങള്‍. വലിയ നേതാക്കളാണെങ്കില്‍ അവരുടെ ഭാര്യയേയും മക്കളേയും മരുമക്കളേയും വീട്ടുവേലക്കാരേയും വന്പോസ്റ്റുകളില് നിയമിക്കാം. അതിനായി കേട്ടുകേള്‍വിയില്ലാത്ത പേരില്‍ കോര്‍പ്പറേഷനുകളും ബോര്‍ഡുകളും ഉണ്ടാക്കാം. മലമൂത്ര വിസര്‍ജന വികസന കോര്പ്പറേഷന്പോലും ഇത്തരം നിയമനത്തിനായി വന്നേക്കാം. തങ്ങള്‍ ത്യാഗങ്ങളനുഭവിച്ചതിന് കുടുംബം സുഖിക്കട്ടെ എന്നവര്‍ കരുതിക്കാണും.
പിണറായി എത്ര ശരിയാക്കാന്‍ ശ്രമിച്ചാലും ശരികേടാക്കുന്നവര് കൂടെയുണ്ട്. അതു പിണറായിക്കു കിട്ടുന്ന കാവ്യനീതിയാണോ എന്നറിയില്ല. തുരുമ്പിച്ച വിപ്ളവവും കാലഹരണപ്പെട്ട തത്വശാസ്ത്രവും വലിയ കോമഡിയായിത്തീര്ന്ന കാലമാണിത്. സ്വന്തം കാര്യം നേടാന്മാത്രമായി ചില നേതാക്കന്മാരും മറ്റു അത്തരം കോമഡികള്‍ കൊണ്ടു നടക്കുന്നവെന്നുമാത്രം.
രാഷ്ട്രീയം കൊണ്ടു മനുഷ്യനെ ചെറുതാക്കുന്നവരും മനുഷ്യന്റെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും രാഷ്ട്രീയ നിറംമാത്രം കൊടുക്കുന്നവരും കാലത്തിനു പിന്നിലേക്കു സഞ്ചരിക്കുന്നവരാണ്. എങ്കിലും ചിലരെങ്കിലും ചിലതു പ്രതീക്ഷിച്ചു. പക്ഷേ വെള്ളാനകളുടെ നാട്ടില്‍ എന്ന സിനിമയില്‍ പപ്പു പറയുംപോലെ ഇപ്പം ശരിയാക്കിത്തരാം എന്ന പോലെയാണോ കാര്യങ്ങള്‍. കണ്ടല്ലോ പപ്പു ശരിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: