മറയൂര്‍: പൊതുവഴിയില്‍ ഗെയിറ്റ് സ്ഥാപിച്ച് തോട് പുറംപോക്ക് കയ്യേറി വൈല്‍ഡ് ലൈഫ് വനം വകുപ്പുദ്യോഗസ്ഥന് അനധികൃത നിര്‍മ്മാണം നടത്തുന്നതായി ആരോപണം. നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാന്‍ കാന്തല്ലൂര്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശം. പുത്തൂര്‍- ആത്തപ്പെട്ടി നിവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന പൊതുവഴിയില്‍ ഗെയിറ്റ് സ്ഥാപിച്ചത് നീക്കം ചെയ്യണമെന്ന ആവശ്യവും ശക്തമാകുന്നു.
കാന്തല്ലൂര്‍ പുത്തൂരിലാണ് വൈല്‍ഡ് ലൈഫ് വനംവകുപ്പുദ്യോഗസ്ഥന് അനധികൃത കയ്യേറ്റം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിനോട് ചേര്‍ന്നുള്ള തോട് പുറംപോക്ക് കയ്യേറിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്. കൂടാതെ പുത്തൂര്‍-ആത്തപ്പെട്ട് പ്രദേശത്തെ നൂറ്കണക്കിന് ആളുകള്‍ക്ക് ആശ്രയമായ പൊതുവഴിയും കയ്യടക്കി ഇവിടെ ഗെയിറ്റ് സ്ഥാപിച്ചിരിക്കുകയാണ്. പ്രശ്നവുമായി ബന്ധപ്പെട്ട് റവന്യൂ അധികൃതര്‍ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. കാന്തല്ലൂര്‍ വില്ലേജില്‍ നിലവില്‍ വില്ലജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ ഇത്തരത്തില്‍ അനധികൃത നിര്‍മ്മാണവും കയ്യേറ്റവും നടത്തുന്നതിന് അനുകൂല സാഹചര്യമാണ് ഉള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥനോട് രേഖകള്‍ ഹാജരാക്കുവാന്‍ അവശ്യപ്പെടുകയും സ്ഥലത്ത് സന്ദര്‍ശനം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രശ്നത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: