അമ്പലപ്പുഴ: പക്ഷിപ്പനി ഭീതിയില്‍ തകഴി, കുന്നുമ്മ നിവാസികള്‍. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് ചത്തൊടുങ്ങുന്ന താറാവുകളും കാക്കകളും പ്രാവുകളുമാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്. തിങ്കളാഴ്ച മുതല്‍ കൊല്ലനാടി, ബോര്മ്മച്ചിറ പാടങ്ങളില്‍ താറാവുകള്‍ ചത്തുതുടങഅങിയതിനു പിന്നാലെ ഇന്നലെ രാവിലെ മുതല്‍ കാക്കകളും പ്രാവിന്‍കൂട്ടങ്ങളും ചത്തു തുടങ്ങി.
പാടങ്ങളില്‍ ചത്തുവീഴുന്ന താറാവുകളെ ഇതിന്റെ ജോലിക്കാര്‍ പാടങ്ങളില്‍ ചവിട്ടിത്താഴ്ത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് നാട്ടുകാര്‍ പറയുന്നു. ചത്ത താറാവുകള്‍ ചീഞ്ഞ് മുകളിലേക്ക് പൊങ്ങിവരുമ്പോള്‍ ഇവയെ കാക്കകള്‍ ഭക്ഷിക്കുകയും ചത്തുവീഴുകയുമാണ്. ഇതോടൊപ്പം പരിസരത്ത് ദുര്‍ഗന്ധവും പരന്നുതുടങ്ങി.
പള്ളിപ്പാട് സ്വദേശിയാണ് ആദ്യം കൊല്ലനാടി പാടത്ത് താറാവുകളെ തീറ്റിക്കാനായി ഇറക്കിയത്. താറാവുകള്‍ ചത്തുവീഴാന്‍ തുടങ്ങിയതോടെ ജീവനുള്ളവരെ രാത്രികാലങ്ങളില്‍ മാറ്റുകയും രോഗം ബാധിച്ചവരെ ഉപേക്ഷിക്കുകയും ചെയ്തതായി ആരോപണമുണ്ട്.
2014ല്‍ ഇത്തരത്തില്‍ പുറക്കാട് ഭാഗത്തെ പാടങ്ങളില്‍ പതിനായിരക്കണക്കിന് താറാവുകള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള് പ്പെടെ എത്തി രോഗം പടരാതിരിക്കാന്‍ ഇവയെ കത്തിച്ചുകളഞ്ഞിരുന്നു. എന്നാലിന്ന് ഇതാവര്‍ത്തിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ആശാപ്രവര്ത്തകരെത്തി ബ്ലീച്ചിങ് പൗഡര്‍ ഇടുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: