ചെങ്ങന്നൂര്‍: കടുത്ത സാമ്പത്തിക ബാദ്ധ്യതയെത്തുടര്‍ന്ന് കോട്ട പ്രഭുറാംമില്‍സ് അടച്ചുപൂട്ടി. തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. 99ലക്ഷം രൂപ വൈദ്യുതി കുടിശ്ശിക വന്നതോടെ വൈദ്യുതി വിച്ഛേദിച്ചു. തൊഴില്‍ നഷ്ടപ്പെട്ടതോടെ തൊഴിലാളികള്‍ പട്ടിണിയിലായി. ഒന്നരവര്‍ഷമായി ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
1975ലാണ് പ്രഭുറാം മില്‍സ് സ്ഥാപിച്ചത്. തമിഴ് ചലച്ചിത്ര താരം ശിവാജി ഗണേശന് മകന് പ്രഭുവിന്റെ പേരില്‍ ആരംഭിച്ച സ്ഥാപനം പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ കീഴിലാണ് ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
മൂന്ന് ഷിഫ്റ്റുകളിലായി 104 സ്ഥിരം ജീവനക്കാരും 80 താത്കാലിക ജീവനക്കാരും ജോലിചെയ്യുന്ന സ്ഥാപനം സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിലവില്‍ മില്ലിന് നാല്കോടിയിലധികം രൂപ ബാദ്ധ്യതയുണ്ട്.
ശമ്പളം, അഡ്വാന്‍സ്, വൈദ്യുതി ചാര്‍ജ്, പ്രൊവിഡന്സ്ഫണ്ട്, ഇഎസ്ഐ, സൊസൈറ്റി റിക്കവറി തുടങ്ങിയ ഇനത്തിലുള്ള കുടിശിഖയാണ് ഈ തുക.
2013 മുതലാണ് മില്ലിന് ഗതികേട് ആരംഭിച്ചത്. മറ്റ് മില്ലുകളില്‍ നിന്നും പഞ്ഞി വാങ്ങി നൂലാക്കി വിറ്റായിരുന്നു മില്ലിന്റെ അടുത്ത കാലം വരെയുള്ള പ്രവര്‍ത്തനം. അതിനാല്‍ മില്ലിന് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. നാലു മാസക്കാലമായി പത്തിലൊന്ന് ശതമാനം പോലും ഇവിടെ ഉത്പാദനം നടന്നിട്ടില്ല.
കാലപ്പഴക്കം ചെന്ന യന്ത്രങ്ങളാണ് ഇവിടെ. വര്‍ഷങ്ങളായി കമ്പനി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്നെങ്കിലും അത് മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ജനപ്രതിനിധി ആയിരുന്നവരുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: