മാവേലിക്കര: പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള മാവേലിക്കരയിലെ ബുദ്ധപ്രതിമയില്‍ വിളക്ക് കത്തിക്കലോ, വൃത്തിയാക്കലോ തുടങ്ങി യാതൊരു പ്രവര്‍ത്തിയും പാടില്ലെന്ന് മാവേലിക്കര പോലീസിന്റെ നിര്‍ദ്ദേശം.
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുതെന്ന വാദവുമായി പ്രദേശവാസികളും ബുദ്ധവിശ്വാസികളും രംഗത്തെത്തി. ഡിജിപിയ്ക്ക് മാവേലിക്കരയില്‍ നിന്ന് ഒരാള്‍ അയച്ച വാട്ട്സ് ആപ്പ് പരാതിയാണ് പോലീസിന്റെ കര്‍ശന നടപടിയിലേക്ക് എത്തിച്ചത്. എന്നാല്‍ പുരാവസ്തു വകുപ്പിന്റെ നിര്ദ്ദേശത്തോടെയല്ല ആരാധന ഉള്‍പ്പടെയുള്ളവ പാടില്ലെന്ന് പോലീസ് പറഞ്ഞതെന്നാണ് നാട്ടുകാരുടെ വാദം.
1963ല്‍ ഈ പ്രതിമ പൊതു വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയും തുടര്‍ന്ന പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയുമാണുണ്ടായത്. പുരവസ്ഥു വകുപ്പിന്റെ അധീനതയിലുള്ള വിവിധ ക്ഷേത്രങ്ങളിലും, മറ്റ് ആരാധനാലയങ്ങളിലും ഇന്നും ആരാധന നടന്നു വരുന്നു. ജില്ലയില്‍ പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള കരുമാടി, കറ്റാനം ഭരണിക്കാവിലുമുള്ള ബുദ്ധപ്രതിമകളില് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. വിദേശത്തുനിന്നുപോലും പ്രതിനിധികള്‍ മാവേലിക്കയിലെ ബുദ്ധപ്രതിമയില്‍ ആരാധന നടത്തിയിട്ടുണ്ട്.
ബുദ്ധപ്രതിമയ്ക്ക് കേടുപാടുകള്‍ ഉണ്ടാകാത്തവിധം ആരാധനയ്ക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബുദ്ധന്റേതായുള്ള എല്ലാ ആഘോഷ ദിവസങ്ങളിലും ബുദ്ധമത വിശ്വാസികള്‍ ഇവിടെയെത്തി ബുദ്ധനു മാലചാര്‍ത്തലും, വിളക്ക് കത്തിക്കലും മറ്റ് ആരാധനാ രീതിയും നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: