ഇരിട്ടി: മിച്ചഭൂമിയാണെന്ന് കാണിച്ചു കുടിയൊഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘം തടഞ്ഞു വെച്ച് തിരിച്ചയച്ചു. ആറളം പഞ്ചായത്തില്‍ പെട്ട ചെടിക്കുളം കൊട്ടാരത്തില്‍ ആണ് സംഭവം.
2015 വരെ വില്ലേജില്‍ നികുതി അടച്ച പത്തര ഏക്കര്‍ സ്ഥലത്തെ 45 വര്‍ഷത്തോളമായി താമസിച്ചു വരുന്ന 37 കുടുംബങ്ങളെയാണ് ഇവര്‍ താമസിച്ചു വരുന്ന ഭൂമി മിച്ചഭൂമിയാണ് എന്ന് കാണിച്ചു റവന്യൂ സംഘം ഒഴിപ്പിക്കാനെത്തിയത്. ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി.സുരേന്ദ്രന്, താലൂക്ക് സര്‍വേയര്‍ മാരായ ഇ.വി.പ്രഭാകരന്, എന്‍.ജമീല, ആറളം വില്ലേജ് ഓഫീസര്‍ സി.ഡി.മനോഹരന് എന്നിവരടങ്ങുന്ന റവന്യൂ സംഘമായിരുന്നു കുടി യൊഴിപ്പിക്കാനെത്തിയത്.
ആറളം പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പില്‍ മറ്റു അംഗങ്ങളായ ജോഷി പാലമറ്റം, അരവിന്ദന് അക്കാനിശ്ശേരി, ഇ.പി.ജോസ്, പി.വി.കുഞ്ഞിക്കണ്ണന് എന്നിവരുടെ നേതൃത്വത്തില്‍ ഇവിടുത്തെ താമസക്കാരായ സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റവന്യൂ സംഘത്തെ തടഞ്ഞുവെച്ചു. 45 വര്‍ഷത്തോളമായി തങ്ങള്‍ താമസിക്കുന്ന ഈ ഭൂമിയില്‍ നിന്നും തങ്ങള്‍ ഒഴിഞ്ഞു പോകില്ലെന്നും മിച്ചഭൂമിയാണെങ്കില് തങ്ങള്‍ക്ക് ഇവിടെ ഈ ഭൂമിയില്‍ തന്നെ തുടരാന്‍ ആവശ്യമായ നടപടികള്‍ ഗവര്‍മ്മെണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ജനപ്രതിനിധികളും ഈ ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ റവന്യൂ സംഘം പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: