അമ്മ എന്ന പവിത്രസങ്കല്പത്തിന് സമാനമായി എന്താണുള്ളത്. ഉദരത്തില്‍ ജീവന്റെ തുടിപ്പ് തുടങ്ങുന്ന കാലം മുതല്‍ അതിനെയോര്‍ത്ത് അസ്വസ്ഥതയനുഭവിക്കുന്ന അമ്മ. തന്റെ കുഞ്ഞിന് വൈകല്യങ്ങളുണ്ടാവരുതേയെന്ന പ്രാര്‍ത്ഥന. ഗര്ഭകാലത്തനുഭവിക്കേണ്ടിവരുന്ന ആലസ്യങ്ങള്‍ വേറെ. പത്തുമാസം ചുമന്ന്, പറഞ്ഞറിയിക്കാനാവാത്ത കഠിനമായ വേദനയനുഭവിച്ച് പ്രസവിക്കുന്ന അമ്മ. തന്റെതന്നെ രക്തവും മാംസവുമായ കുഞ്ഞിനെ കാണുമ്പോള്‍ ആത്മസാക്ഷാത്കാരമനഭവിക്കുന്ന അമ്മ. സ്ത്രീജന്മ സാഫല്യത്തില്‍ അഭിരമിക്കുന്ന അമ്മ. വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തി നേടിക്കൊടുത്ത അമ്മ. അവരുടെ ത്യാഗത്തിന് എന്തു പ്രതിഫലമാണ് മതിയാവുക. ആചാര്യസ്വാമികള്‍ പറഞ്ഞു, ”………. ഉന്നതോപിതനയ/തസൈ്യജനനൈ്യ നമഃ”
അതുപോലെതന്നെ മക്കളുടെ വളര്‍ച്ചയിലും വികാസത്തിലും അച്ഛന്റെ പങ്ക് ഗണനീയമാണ്. ബുദ്ധിമുട്ടുകളറിയിക്കാതെ, ഇല്ലായ്മ വല്ലായ്മകളറിയിക്കാതെ മക്കളെ വളര്‍ത്തി. പ്രായമായപ്പോള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് ബാധ്യതയായി. ആരോഗ്യം ക്ഷയിച്ചപ്പോള്‍ മക്കളുടെ സഹായം ആവശ്യമായി. അപ്പോള്‍, തന്റെയും കുടുംബത്തിന്റെയും സ്വതന്ത്രവിഹാരത്തിന് അവര്‍ തടസ്സമാണെന്നു മക്കള്‍ക്ക് തോന്നി. ജീവിതത്തില്‍ പരാജയവും തിരിച്ചടിയുമുണ്ടായപ്പോള് ഏത് നെഞ്ചില്‍ തലചായ്ച്ച് ആശ്വാസംകൊണ്ടോ, ഏത് മടിയില്‍ തലവച്ചു തേങ്ങിയോ, അതെല്ലാം അവര്‍ മറന്നു. പരിഹാരമായി അവര്‍ കണ്ടത് വൃദ്ധസദനങ്ങളെയാണ്.
നമ്മിലെല്ലാം ഉണ്ടായിട്ടുള്ള മൂല്യച്യുതിയുടെ തെളിവണ് മുക്കിനുമുക്കിനുയരുന്ന വൃദ്ധസദനങ്ങള്‍. കുറെ പണവും, അതോടൊപ്പം മാതാപിതാക്കളെന്ന കറവ വറ്റിയ പശുക്കളെയും അവിടെക്കൊണ്ടുത്തള്ളി മക്കള്‍ കൃതാര്‍ത്ഥരായി. നിങ്ങളറിയുന്നുണ്ടോ മക്കളേ; വൃദ്ധസദനത്തിലെ നെരിപ്പോടിന് ആ നെഞ്ചിലെ തണുപ്പകറ്റാനാവില്ല. അവിടെനിന്ന് കിട്ടുന്ന വിശിഷ്ടഭോജ്യത്തിന് രുചിയുണ്ടാവില്ല. അതുണ്ടാവണമെങ്കില്‍ അച്ഛാ എന്നും മുത്തച്ഛാ എന്നുമുള്ള വിളി കേള്‍ക്കണം. ഓര്‍ത്തോളൂ, മുത്തപ്പനു കുത്തിയ പാള അപ്പന്.
സ്ത്രീ: അവളമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, സുഹൃത്താണ്, മകളുമാണ്. സര്‍വോപരി പുരുഷന്റെ ശക്തിയും പ്രചോദനവുമാണ്. വന്‍ വിജയങ്ങള്‍ നേടിയ പുരുഷന്റെ പിന്നില്‍ ഒരു സ്ത്രീയുണ്ട് എന്ന ചൊല്ല് പ്രസിദ്ധമാണ്. മനു പറഞ്ഞു:
യത്രനാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവത.
കവി പാടി: രാമനുണ്ടോ
സീതയില്ലെങ്കില്‍
കൃഷ്ണനുണ്ടോ രാധയില്ലെങ്കില്‍.
ഇതെല്ലാം സ്ത്രീ പുരുഷ ബന്ധത്തിന്റെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്. പരമശിവന് അര്‍ദ്ധനാരീശ്വരനാണ്. അതായത് ശിവനും ശക്തയും ഒന്നിക്കുമ്പോഴെ പൂര്‍ണത കൈവരികയുള്ളൂ.
സ്ത്രീ: അവളില്ലെങ്കില്‍ ഈ പ്രപഞ്ചത്തിന് സൗന്ദര്യമുണ്ടാവുകയില്ല. കാരണം അവളുടെ ചെഞ്ചൊടിയുടെ ശോണിമയാണ് പശ്ചിമാംബരത്തിലെ സാന്ധ്യരാഗത്തിലുള്ളത്. അവളുടെ പുരികക്കൊടിയുടെ ആകൃതിയാണ് വാര്‍മഴവില്ലു കടമെടുത്തിരിക്കുന്നത്. അവളുടെ ഇടതൂര്‍ന്ന വാര്‍മുടിയുടെ ഇരുളിമയാണ് കറുത്തവാവിന്റെ കൈമുതല്‍. മയില്പീലിക്കണ്ണിന്റെ വശ്യത, സ്ത്രീയുടെ നീണ്ടിടംപെട്ട കണ്ണുകളുടെ സംഭാവനയാണ്. അവളുടെ തിരുനെറ്റിയും അതിലെ കറുത്ത പൊട്ടും കണ്ടാല്‍ പൗര്‍ണമി തിങ്കള്‍ നാണിച്ചു തലതാഴ്ത്തും. ആ സൗന്ദര്യദേവതയുടെ ഇന്നത്തെ അവസ്ഥയെന്താണ്?
സ്ത്രീ ഇന്ന് പുരുഷന്റെ കൈയിലെ പൂമാല. വെറും ഉപഭോഗ വസ്തുവായി തരംതാഴ്ത്തി. ട്രെയിനിലും ബസ്സിലും നടവഴിയിലും നട്ടുച്ചയ്ക്കും, സ്വന്തം വീട്ടില്‍പോലും വേട്ടമൃഗങ്ങള്‍ കാത്തിരിക്കുകയാണവളെ. മാന്‍പേടയെ കടിച്ചുകീറുന്ന ദുഷ്ട വ്യാഘ്രങ്ങളുടെ വര്‍ഗം പെരുകിക്കൊണ്ടേയിരിക്കുന്നു.
അമ്മേ, ഭാരതമേ, നിന്റെ മക്കളുടെ ദുഃസ്ഥിതിയും ദുര്‍വിധിയും നീ കാണുന്നില്ലേ? ആയിരത്താണ്ടുകള്‍ അടിമത്തത്തിലാണ്ട് ചവിട്ടും തൊഴിയുമേറ്റ് നെഞ്ചുപൊട്ടിക്കരഞ്ഞവളല്ലേ ദേവീ നീയും? ഇല്ല, നിന്നില്‍ തെറ്റു കാണാന്‍ ആവില്ല. സ്വാര്‍ത്ഥതയുടെയും അഴിമതിയുടെയും കൗടില്യത്തിന്റെയും ചങ്ങലകളാല്‍ ബന്ധിതയായി അന്ധകാര കൂപത്തിലാണ് ഇന്ന് നിന്റെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: