കഴിഞ്ഞ അധ്യായത്തില്‍ കര്‍മയോഗം അവശ്യം അനുഷ്ഠിക്കേണ്ടതാണെന്ന് പറഞ്ഞു. അതിനുശേഷം ജ്ഞാനനിഷ്ഠന് വൈദികവും ലൗകികവുമായ ഒരു കര്‍മവും അനുഷ്ഠിക്കേണ്ടതില്ലെന്നും പറഞ്ഞു. ഒടുവില്‍, എല്ലാ കര്‍മവും ഭഗവാനോട് യോജിപ്പിച്ച് ചെയ്യണമെന്നാണ് പറഞ്ഞത്. മോക്ഷം ആഗ്രഹിക്കുന്ന മനുഷ്യന് കര്‍മയോഗവും ജ്ഞാനയോഗവും ഒരേസമയം ഒന്നിച്ച് അനുഷ്ഠിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ജ്ഞാനയോഗമാണോ കര്‍മയോഗമാണോ ശ്രേയസ്കരം എന്ന് അര്ജ്ജുനന് ചോദിക്കുന്നു.
കൃഷ്ണാ!- തന്റെ ഭക്തന്മാരുടെ പാപം നശിപ്പിക്കുന്നവനേ! അജ്ഞാനത്തില്‍നിന്നും ഉണ്ടാകുന്ന സംശയം ജ്ഞാനമാകുന്ന വാള്‍കൊണ്ട് നശിപ്പിക്കണമെന്ന് പറഞ്ഞു. കര്‍മയോഗം അനുഷ്ഠിക്കണം എന്നും പറഞ്ഞു. ഏതാണ് ശ്രേഷ്ഠം?
കര്‍മയോഗമാണ് ശ്രേഷ്ഠവും എളുപ്പവും (5-2)
ഭഗവാന്റെ മറുപടി-വേദാന്തത്തില്‍ നിന്ന് അറിയുവാന്‍ കഴിയുന്ന ജീവാത്മാവിന്റെ തത്ത്വം പൂര്‍ണമായി അറിഞ്ഞ വ്യക്തിയെ ഉദ്ദേശിച്ചല്ല, ഞാന്‍ കര്‍മയോഗം വിവരിച്ചത്. എന്തെന്നാല്‍ അത് ആദ്യം പറഞ്ഞ സംന്യാസത്തിന് വിരുദ്ധമായിത്തീരും.
ബന്ധു ഗുരുജനങ്ങളുടെ വധം നിമിത്തം ഉണ്ടാകുന്ന ശോകവും മോഹവും (കൃത്യവും അകൃത്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിവില്ലായ്മ) കാരണം നിനക്ക് ഉണ്ടായിട്ടുള്ള ദേഹവും ആത്മാവും ഒന്നുതന്നെയല്ലേ എന്ന സംശയം നീണ്ടുനിന്നില്ല. രണ്ടും വേറെവെറെയാണെന്ന് ജ്ഞാനമാകുന്ന വാള്‍കൊണ്ട് അറുത്തുമുറിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്.
സംന്യാസം എന്നാല്‍ ഭൗതികവും ദിവ്യവുമായ എല്ലാ സുഖഭോഗങ്ങളിലുമുള്ള ആഗ്രഹങ്ങളെയും ഉപേക്ഷിക്കുക എന്നാണ് അര്‍ത്ഥം. കര്‍മയോഗം എന്നാല്‍ ലൗകികവും വൈദികവും ആത്മീയവുമായ എല്ലാ കര്‍മങ്ങളും ഭഗവദാരാധനയായി ചെയ്യുക എന്നതാണ്. ഭഗവദ് ഭക്തിയിലേക്ക് പ്രവേശിക്കാനുള്ള ആദ്യത്തേതും രണ്ടാമത്തേതുമായ പടവുകളാണ്. ആകയാല്‍ രണ്ടും നിശ്രേയസം-മോക്ഷം-സാധിപ്പിക്കുന്നതുമാണ്.
ഭൗതികവും ദിവ്യവുമായ സുഖങ്ങളെ ഉപേക്ഷിക്കുക എന്നത് എളുപ്പമുള്ളതല്ല. ഈ കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ സുഖങ്ങളുടെയും ഉടമ വാസ്തവത്തില്‍ ശ്രീകൃഷ്ണ ഭഗവാന് തന്നെയാണ് എന്ന അവബോധമാണ് പൂര്‍ണമായ ജ്ഞാനം. ”ഈശാവാ സ്യമിദം സര്‍വം” എന്ന് ഉപനിഷത്തും ഇതുതന്നെ പറയുന്നു. അപ്പോള്‍ ത്യാഗത്തിന്റെ പ്രശ്നമേയില്ല. ഈ അവസ്ഥയില്‍ ത്യാഗത്തിന് സ്ഥാനമില്ല. നാം ചെയ്യുന്ന ഓരോ വാക്കും പ്രവൃത്തിയും ഭഗവാനുവേണ്ടി, ആരാധാനയായി ചെയ്താല്‍ മതി. കര്‍മങ്ങള്‍ ശ്രീകൃഷ്ണനുമായി ബന്ധിപ്പിച്ചാല്‍-യോജിപ്പിച്ചാല്‍-കര്‍മയോഗമായി. ഇതാണ് എളുപ്പം-ഇതാണ് ശ്രേഷ്ഠം ”കര്‍മയോഗോ വിശിഷ്യതേ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: