മരട് (കൊച്ചി): സൗദിയില്‍ കുടുങ്ങിയ 13 മലയാളി സ്ത്രീകളില്‍ അഞ്ചുപേരെ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. നാലു പേരെ ഇന്നു വൈകിട്ട്് നാലിനും ബാക്കിയുള്ളവരെ പിന്നീടും വിമാനം കയറ്റി വിടുമെന്നാണ് ട്രാവല്‍ ഏജന്‍സി വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. ഇവരെ ഇപ്പോള്‍ മാറ്റിയിട്ടുള്ള സ്ഥലത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് ഒരു വിവരവമില്ല.
ഭക്ഷണവും വെള്ളവും ലഭിക്കാതെ 13 സ്ത്രീകള്‍ വഞ്ചിക്കപ്പെട്ട് സൗദി അറേബ്യയിലെ ഓതം മാര്‍ക്കറ്റിനു സമീപമുള്ള സാറ ഹസ്സന് സ്ട്രീറ്റിലെ വീട്ടില്‍ കുടുങ്ങിയ വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്.
എറണാകുളം സ്വദേശിനികളായ റോസിലി ജോഷി, എല്‍സി ജോസഫ്, കുമ്പളം സ്വദേശിനി ജസ്സി റോബര്‍ട്ട്, കാഞ്ഞിരപ്പള്ളി സ്വദേശിനികളായ മഞ്ചുമോള്‍ തങ്കച്ചന്, മേരി ജോണ്‍, കളര്‍കോട് സ്വദേശിനി ജിന്‍സി ജോണ്‍, ചേര്‍പ്പുങ്കല്‍ സ്വദേശിനി ജിജി ജോസഫ്, പടിഞ്ഞാറ്റിന്‍കര സ്വദേശിനി മേരി സജി, മാന്തുരുത്തി സ്വദേശിനി കുഞ്ഞമ്മ തോമസ്, ചേറ്റുകുളം സ്വദേശിനി റോസമ്മ ഹരിദാസ്, കൊല്ലം സ്വദേശിനി യമുന മാര്ഗരേത്ത, ഇടുക്കി സ്വദേശിനി ശോശാമ്മ അന്റണി, ചൊക്ലായി സ്വദേശിനി സിന്ധു മധു എന്നിവരാണ് സൗദിയില്‍ നരകയാതന അനുഭവിക്കുന്നവര്‍.
സൗദിയിലെ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയിലേക്കെന്നു പറഞ്ഞ് സ്വകാര്യ ട്രാവല്‍ ഏജന്‍സി വഴി പോയ സ്ത്രീകളാണ് 13 പേരും. രണ്ടു വര്‍ഷത്തെ എഗ്രിമെന്റില്‍ മാസം 24,000 രൂപ ശമ്പളം, റിട്ടേണ്‍ ടിക്കറ്റ്, ഭക്ഷണവും താമസ സൗകര്യം എന്നിവ വാഗ്ദാനം ചെയ്താണ് ജൂണ്‍ അഞ്ചിന്് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇവരെ അയച്ചത്. ആശുപത്രി ജോലിക്കു പകരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള മറ്റു പല മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലിയാണ് ചെയ്യേണ്ടി വന്നത്. മൂന്നു മാസമായി ജോലി കുറവാണെന്നു പറഞ്ഞ് മുറിയില്‍ തന്നെ ഇരുത്തി. പലര്‍ക്കും അസുഖവും പിടിപെട്ടു. മൂന്നു മാസത്തെ ശമ്പളമായി ലഭിച്ചത് 9,800 രൂപയും. മലയാളി അസോസിയേഷനുകള്‍ നല്കുന്ന ഭക്ഷണം കഴിച്ചാണ് ഇവര്‍ ജീവന് നിലനിറുത്തിയിരുന്നതും.
കമ്പനി നല്കുന്ന ശമ്പളം 14,000 രൂപ മാത്രമായിരുന്നു.
ഇതില്‍ ആറ് മാസം പ്രൊബേഷണറി സമയവും. പാസ്പോര്‍ട്ട്, വിസ, ഇക്കാമ എന്നിവയൊക്കെ കമ്പനി കൈക്കലാക്കി വെച്ചിരിക്കുകയാണ്. കമ്പനി ഫ്രീ വിസയാണ് നല്‍കിയതെങ്കിലും ട്രാവല്‍ ഏജന്‍സി ഇത് മറച്ചുവെച്ച് ഓരോരുത്തരുടെ പക്കല്‍ നിന്നു പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ വാങ്ങി.
ജസ്സിയുടെ ഭര്‍ത്താവ് കുമ്പളം ഒളിപ്പറമ്പില്‍ വീട്ടില്‍ റോബര്‍ട്ട് ഒ.എ. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ യുണൈറ്റഡ് അറബ് ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്സ് എന്ന ട്രാവല്‍ ഏജന്‍സിക്കെതിരെയാണ് പരാതി. കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി.പി. പ്രമോദ്, തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് യു. മധുസൂദനന്, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ക്കും റോബര്‍ട്ട് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: