ബത്തേരി: പുല്‍പ്പളളി ബത്തേരി പ്രധാന പാതയില്‍ 2016 മെയ് 30ന് കാട്ടാന വെടിയേറ്റ് ചെരിഞ്ഞ കേസിലെ മുഖ്യ സൂത്രധാരന്‍ പുല്‍പ്പളളി കുളത്തിങ്കല്‍ ഷാജി (45) യെ വനപാലകര്‍ അറസ്റ്റ് ചെയ്തു. നാലു പേരെ നേരത്തെ പിടികൂടിയിരുന്നു .രണ്ട് പുല്‍പ്പള്ളി സ്വദേശികള്‍ ഉള്‍പ്പെട് മൂന്നുപേരെ ഇനിയും പിടികിട്ടാനുണ്ട്.
മുത്തങ്ങയിലും ചെതലയം റെയ്ഞ്ചില്‍പ്പെട്ട മുടിക്കോട്ടുവയലിലും വനാതിര്‍ത്തികളില്‍ ഷാജി നടത്തിയിരുന്ന റിസോര്‍ട്ടുകള്‍ വനസമ്പത്തിന് ഭീഷണിയാണെന്ന് കണ്ടെത്തി അടച്ചുപൂട്ടിച്ചതിലുളള പ്രതികാരമാണ് ആന വേട്ടക്ക് കാരണം. മുടിക്കോട്ടുവയലിലെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ മുഴുവന്‍ മുന്‍പ് വനപാതയിലൂടെയാണ് എത്തിച്ചതെന്നും അന്നത്തെ ജില്ലാ ഭരണകൂടത്തിലെ ചിലരാണ് ഇതിന് ഒത്താശ ചെയ്തതെന്നും നേരത്തെ ആരോപണമുയര്‍ന്നതാണ്.
2002ല്‍ മാന്‍വേട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് ഷാജി. വൈല്‍ഡ് ലൈഫ് വാര്ഡന് പി.ധനേഷ് കുമാര്‍, അസിസ്റ്റന്റ് വാര്ഡന്മാരായ അജിത് കെ. രാമന്, കെ.ആര്. കൃഷ്ണദാസ് ഫോറസ്റ്റര്‍മാരായ ആര്. വിനോദ്, എ. അനില്‍കുമാര്‍, പി.വി. സുന്ദരേശന് എന്നിവരുടെ സംഘത്തിനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: