കൊച്ചി: വീണ ജോര്‍ജ് എംഎല്‍എക്കെതിരെയുള്ള തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. എതിര് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരുടെ തെരഞ്ഞെടുപ്പ് ഏജന്റ് ആര്. സോജി നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കവേയാണ് കോടതിയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് വീണ നല്കിയ ഹര്‍ജി കോടതി സ്വീകരിച്ചില്ല.പരാതി നില നില്‍ക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസ് കൂടുതല്‍ വാദത്തിനായി നവംബര്‍ ആദ്യം പരിഗണിക്കാന്‍ മാറ്റി.
ആറന്മുള മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് വീണ ജോര്‍ജ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സ്വത്തുവിവരങ്ങളില്‍ ഭര്‍ത്താവിന്റെ സ്വത്ത് വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് പരാതി.ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് അസോസിയേഷന് സെക്രട്ടറിയാണ്. സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലെ അംഗവും ലക്ഷങ്ങള്‍ ബാങ്ക് ബാലന്‍സുള്ള ആളാണെന്നും വീണ ജോര്‍ജ് നല്കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
സാമുദായിക പ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. വീണ പ്രാര്‍ത്ഥിക്കുന്ന ചിത്രം സാമുദായിക പ്രീണനമെന്ന ലക്ഷ്യത്തോടെ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. ഫേസ് ബുക്കില്‍ ചിത്രം പോസ്റ്റു ചെയ്തത് തന്റെ സഹപാഠിയാണെന്ന വിശദീകരണം വീണ ജോര്‍ജ് നല്‍കിയതെങ്കിലും ഇതു തൃപ്തികരമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അഖില മലങ്കര അല്മായ വേദി വീണയ്ക്കു വേണ്ടി ലഘുലേഖകളും ചിത്രങ്ങളും വിതരണം ചെയ്തിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: