കൊല്‍ക്കത്ത: അടുത്ത വര്‍ഷം രാജ്യം ആതിഥ്യമരുളുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഒക്ടോബര്‍ ആറ് മുതല്‍ 28 വരെ. കൊച്ചി ഉള്‍പ്പെടെ ആറ് വേദികൡലായാണ് മത്സരങ്ങള്‍ നടക്കുക.
കൊച്ചിക്ക് പുറമെ മുംബൈ, കൊല്‍ക്കത്ത, ഗോവ, ന്യൂദല്‍ഹി, ഗുവാഹത്തി എന്നിവ മറ്റ് വേദികള്‍. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈ ഏഴിന് നറുക്കെടുത്ത് പ്രഖ്യാപിക്കും.
ഫിഫയുടെ കോമ്പറ്റീഷന്‍സ് വിഭാഗം തലവന്‍ മരിയൊന്‍ മയെര്‍ വൊര്‍ഫെല്‍ഡര്‍ കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയം വിലിയിരുത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മത്സര തീയതിയും വേദികളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും രാജ്യത്തെ മികച്ച സ്റ്റേഡിയങ്ങളിലൊന്നാണ് സാള്ട്ട്ലേക്കെന്നും മയെര്‍ വൊര്ഫെല്ഡെര് വ്യക്തമാക്കി. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയും പശ്ചിമ ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസും വൊര്ഫെല്ഡെര്ക്കൊപ്പമുണ്ടായിരുന്നു.
ലോകകപ്പില്‍ 24 ടീമുകളാണ് പങ്കെടുക്കുക. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരത്തെ യോഗ്യത ഉറപ്പാക്കി. ഇന്ത്യക്ക് പുറമെ പുറമെ ഇറാന്, ഇറാഖ്, ജപ്പാന്, വടക്കന്‍ കൊറിയ രാജ്യങ്ങള്‍ ഏഷ്യയില്‍ നിന്ന്.
ലോകകപ്പിന്റെ ആദ്യ വേദിയായി പ്രഖ്യാപിക്കപ്പെട്ടത് കൊച്ചിയായിരുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച ഫിഫ സംഘം ഈ മാസം 19നാണ് വേദി പ്രഖ്യാപനം നടത്തിയത്. അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടുകൂടി മത്സരവേദിയും പരിശീലനത്തിനുള്ള അനുബന്ധ സ്റ്റേഡിയങ്ങളും ഫിഫയ്ക്കു കൈമാറണം. പനമ്പിള്ളി നഗര്‍ സ്കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, മഹാരാജാസ് സ്റ്റേഡിയം എന്നിവ പരിശീലന മൈതാനങ്ങള്‍.
ഒരു ഗ്രൂപ്പിലെ മുഴുവന്‍ മത്സരങ്ങള്‍ക്കുമാണ് കൊച്ചി വേദിയാവുക. എട്ടു പ്രീക്വാര്‍ട്ടറിലെ ഒന്നോ രണ്ടോ കളികള്‍ക്കൊപ്പം ക്വാര്‍ട്ടര്‍ ഫൈനലിനും സെമി ഫൈനലിനും കൊച്ചിക്ക് ശ്രമിക്കാം. ഫൈനല്‍ മിക്കവാറും കൊല്‍ക്കത്തയില്‍ നടക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: