ഉത്തര്‍പ്രദേശ് പലപ്പോഴും ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന സംസ്ഥാനമാണ്. വലിയൊരു സംസ്ഥാനം എന്ന നിലയ്ക്ക് ലോകസഭയിലേക്ക് ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ എത്തുന്നതും ഇവിടെനിന്നാണ്. ഇവിടെനിന്ന് കൂടുതല്‍ എംപിമാര്‍ സഭയില്‍ എത്തിയാല്‍ ആ പാര്‍ട്ടിക്ക് രാജ്യം ഭരിക്കാം എന്നൊരു സംഗതികൂടിയുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനം എപ്പോഴും ജനശ്രദ്ധയില്‍ സജീവമായി നില്ക്കുന്നു. അവിടെയിപ്പോള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയയുദ്ധം നടക്കുകയാണ്. ഇരുകക്ഷികള്‍ തമ്മിലല്ല, ഒരേ കക്ഷിയിലെ വിവിധ താല്‍പ്പര്യക്കാര്‍ തമ്മിലാണ് പൊരിഞ്ഞ പോരാട്ടം. ആ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പൊതുസമൂഹം ഏറെ താല്‍പ്പര്യത്തോടെയാണ് നിരീക്ഷിക്കുന്നത്.
ചെറുപ്പക്കാരനായ അഖിലേഷ് യാദവിന്റെ പക്വതക്കുറവാണോ അതല്ല, അദ്ദേഹത്തിന്റെ പിതാവായ മുലായംസിങ് യാദവിന്റെ ഗൂഢലക്ഷ്യമാണോ പുതിയ രാഷ്ട്രീയ വടംവലിക്കുപിന്നില്‍ എന്ന് വ്യക്തമല്ല. ഏതായാലും അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനമാണ് യു.പി. അവിടെ അധികാരത്തില്‍ തുടരണമെന്ന താല്‍പ്പര്യം അഖിലേഷിനാണോ മുലായത്തിനാണോ കൂടുതല്‍ ഉള്ളത് എന്നതിനെക്കുറിച്ചും വ്യക്തമായ വിവരമില്ല. ഇരുവരും തമ്മില്‍ നേരിട്ട് ഗുസ്തിയില്ലെങ്കിലും സ്വന്തക്കാര് തമ്മിലാണ് പൊരിഞ്ഞ പോരാട്ടം. ശിവപാല്‍ യാദവ് ഉള്‍പ്പെടെയുള്ള നാലു മന്ത്രിമാരെ പുറത്താക്കി അഖിലേഷ് തന്റെ ശക്തി തെളിയിച്ചപ്പോള്‍ അഖിലേഷിന്റെ സ്വന്തക്കാരനായ രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കിയാണ് തിരിച്ചടിച്ചത്. ഇതോടെ ബദ്ധശത്രുക്കളെപ്പോലെ പാര്‍ട്ടിയിലെ വമ്പന്മാരും കൊമ്പന്മാരും കൊമ്പുകോര്‍ത്തു. അവര്‍ക്ക് പിന്തുണയുമായി അണികളും നിരന്നതോടെ യുപിയില്‍ ക്രമസമാധാന പ്രശ്നം രൂക്ഷമായിരിക്കുകയാണ്.
എങ്ങനെയും അധികാരത്തില്‍ എത്തുക, എത്തിക്കഴിഞ്ഞാല്‍ കഴിയാവുന്നത്ര വാരിക്കൂട്ടുക എന്ന രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തുന്ന സംവിധാനമാവുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. ഇതുമൂലം ബുദ്ധിമുട്ടുന്നതും കഷ്ടപ്പെടുന്നതും സാധാരണക്കാരാണ്. ഒരു രാഷ്ട്രീയത്തിന്റെയും സാന്ത്വനസ്പര്‍ശമില്ലാത്ത ആര്‍ക്കുമുമ്പില്‍ തങ്ങളുടെ വിലാപഭാണ്ഡക്കെട്ട് ഇറക്കിവെക്കണമെന്നറിയാതെ ഭാവിയിലേക്ക് തുറിച്ചുനോക്കുകയാണ്. പാവങ്ങള്‍. ഇത്ര വലിയ സംസ്ഥാനമായതുകൊണ്ടുതന്നെ നേരാംവണ്ണം ഓരോ സ്ഥലത്തെയും പ്രശ്നങ്ങള്‍ പരിശോധിക്കാനും യുക്തമായ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ ബുദ്ധിമുട്ടുകയാണ്.
അതിനിടയ്ക്കാണ് ഭരിക്കുന്ന പാര്‍ട്ടിയില്‍തന്നെ തമ്മില്‍തല്ലും സംഘര്‍ഷവും രൂക്ഷമായിരിക്കുന്നത്. മുലായംസിങ്ങിന്റെ സമാജ്വാദി പാര്‍ട്ടിയുടെ ഭാവി എന്താവുമെന്ന് ഇപ്പോള്‍ പറയാനാവാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പിലേക്ക് അനുദിനം അടുക്കുമ്പോള്‍ ചേരിപ്പോര് അതിന്റെ പാരമ്യത്തിലെത്താനാണ് സാധ്യത. താന്‍ മുഖ്യമന്ത്രിയാക്കിയ മകന്‍തന്നെ വേണ്ടത്ര മാനിക്കുന്നില്ലെന്ന ‘പിതാശ്രീ കോംപ്ലക്സാ’ണ് എല്ലാത്തിന്റെയും തുടക്കമെന്ന് അണിയറയില്‍ വര്‍ത്തമാനമുണ്ട്. യുവരക്തത്തിന്റെ തുടിപ്പില്‍ ഉണ്ടായ അസ്വാസ്ഥ്യത്തെക്കാള്‍ മറ്റെന്തൊക്കെയോ ഉള്ളില്‍ നീറിപ്പുകയുന്നുണ്ടെന്ന് ന്യായമായും സംശയിക്കാം. ഇനിയുള്ള യുപി രാഷ്ട്രീയം ഏതു ദിശയിലേക്കാണ് ചാലിട്ടൊഴുകുക എന്നേ അറിയാനുള്ളൂ.
ഒരുഭാഗത്ത് മായാവതിയും അപ്പുറത്ത് കോണ്‍ഗ്രസ് എന്ന നോക്കുകുത്തിയും സമാജ്വാദിക്ക് അത്രയൊന്നും ഭീഷണിയല്ല. എന്നാല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ വര്‍ധിത മുന്നേറ്റം അവരെ നന്നായി അലോസരപ്പെടുത്തുന്നുണ്ട്. പഴയ പിസിസി അധ്യക്ഷ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ കഥകഴിഞ്ഞിരിക്കുകയാണ്. അഴിമതിയുടെ മൂര്‍ത്തരൂപമായി ബഹുഭൂരിപക്ഷവും കാണുന്ന മായാവതിക്ക് ഒരു തിരിച്ചുവരവ് അസാധ്യമെന്നുതന്നെ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇവിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രസക്തമാവുന്നത്.
സമാജ്വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെയും കെണിയില്‍നിന്ന് പുറത്തുവരാനാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപി റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ജനങ്ങളോട് സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് വിശദീകരിച്ചത്. അഴിമതിയും സ്വജനപക്ഷപാതവുംമൂലം സംസ്ഥാനത്തെ തകര്‍ത്ത രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കണമെന്ന മോദിയുടെ ആഹ്വാനത്തെ നിറഞ്ഞ കൈയടികളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
കോണ്‍ഗ്രസ് മുച്ചൂടും തകരുന്നതും, ബിജെപി അസാമാന്യമായ കരുത്തോടെ ജനങ്ങള്‍ക്കൊപ്പം ചേരുന്നതും കണക്കിലെടുത്ത് മുലായവും മകനും വെടിനിര്‍ത്തലിന് തയ്യാറായിരിക്കുകയാണെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്ത. നേതാക്കള്‍ ആഡംബര സൗകര്യങ്ങളില്‍ മുഴുകുകയും അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജനങ്ങള്‍ ജീവിക്കുകയും ചെയ്യുന്ന അവസ്ഥ മാറണമെന്നൊന്നും അഖിലേഷിനും അദ്ദേഹത്തിന്റെ സര്‍ക്കാറിനും ആഗ്രഹമില്ല. പക്ഷേ, ബിജെപിക്ക് അവസരം കിട്ടിയാല്പിന്നെ തങ്ങള്‍ക്ക് അവസരമേ ഉണ്ടാവില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തല്ക്കാലം പ്രശ്നം പരിഹരിക്കാനുള്ള ഫോര്‍മുലയാണ് തയ്യാറാവുന്നത്. പ്രത്യേകിച്ചും നരേന്ദ്രമോദി പങ്കെടുത്ത വന്റാലിയും അതില്‍ അദ്ദേഹം നടത്തിയ ആഹ്വാനവും അവരെ വല്ലാതെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ഫോര്‍മുലയ്ക്ക് പെട്ടെന്ന് തയ്യാറായതും അതുകൊണ്ടാണ്. എന്നാല്‍ അതൊക്കെ എത്രമാത്രം ഫലപ്രദമാവുമെന്ന് കണ്ടുതന്നെ അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: