പത്താന്‍കോട് ഭീകരാക്രമണത്തിനിടയില്‍ വീരമൃത്യുവരിച്ച മലയാളിയായ കേണല്‍ വി.കെ.നിരഞ്ജന്‍കുമാര്‍ കുട്ടിക്കാലം മുതല്‍ താമസിച്ചിരുന്ന ബെംഗളൂരുവിലെ ‘ദൊഡ്ഡബൊമ്മസാന്ദ്ര’ യിലുള്ള വീടിന്റെ ഒരുഭാഗം കനാല്കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ ബെംഗളൂരു കോര്പ്പറേഷന് നോട്ടീസ് കൊടുത്തിരിക്കുന്നു. കനാല്‍ കയ്യേറി നികത്തിയതാണെന്ന് അറിയാതെയാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ജീവനക്കാരനായിരുന്ന പിതാവ് ശിവരാജന് വീടുവയ്ക്കുന്നതിനായി ഈ സ്ഥലം വാങ്ങിയത്.
വീടിന്റെ പ്രധാന തൂണും നിരഞ്ജന് താമസിക്കാനായി മുകളില്‍ നിര്‍മ്മിച്ച മുറിയും പൊളിച്ചുമാറ്റാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തൂണുപൊളിച്ചാല് വീടുമുഴുവനും ഇടിഞ്ഞുവീഴും. കനാല്‍ കയ്യേറിയപ്പോഴും വീടിന് നിര്‍മ്മാണാനുമതി കൊടുത്തപ്പോഴും വീട് നിര്‍മ്മിച്ചപ്പോഴും കാണാത്ത നിയമലംഘനം ഇപ്പോള്‍ എങ്ങനെ ഉണ്ടായി? ഇത് കണ്ടാല്‍ നമ്മുടെ രാജ്യത്ത് റോഡ്, തോട്, പുഴ, ആറ്, കടല്‍ എന്നിവകളൊന്നും കയ്യേറി നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടില്ലാ എന്ന് തോന്നിപ്പോകും.
2016 മാര്‍ച്ച് മാസത്തില്‍ ഭാരതത്തെ ശിഥിലമാക്കാനെത്തിയ ഭീകരന്മാരോട് സ്വതസിദ്ധമായ ധൈര്യത്തോടെ മുന്നില്‍നിന്ന് പോരാടി, ബോംബ് നിര്‍വീര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭീകരരുടെ രണ്ട് മൃതദേഹങ്ങള്‍ പരിശോധിച്ചശേഷം മൂന്നാമത്തെ മൃതദേഹം പരിശോധിക്കുന്നതിനിടയില്‍ ഒരു ഭീകരവാദിയുടെ പോക്കറ്റില്‍ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിയാണ് കേണല്‍ നിരഞ്ജന്‍കുമാര്‍ വീരമൃത്യുവരിച്ചത്.
പ്രശ്നബാധിതപ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തനക്ഷമമായ ബോംബുകള്‍ കണ്ടെത്തുന്നതിലും, നിര്‍വീര്യമാക്കുന്നതിലും വിദഗ്ദ്ധപരിശീലനം നേടയിട്ടുള്ള പാലക്കാട്ടുകാരനായ, രാജ്യത്തിന്റെ അഭിമാനമായ ഇദ്ദേഹം പാറ്റ്ന, ബുദ്ധഗയ, ബെംഗളൂരു, ബര്‍ദ്വാന്‍ എന്നിവിടങ്ങളില്‍ ബോംബ് നിര്‍വീര്യമാക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. രാജ്യശ്രദ്ധനേടിയ സംഭവങ്ങളില്‍ നിരഞ്ജന്‍കുമാറിന്റെ അന്വേഷണരീതികളും ഇടപെടലുകളും പ്രശംസിക്കപ്പെട്ടു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഴുത്തില്‍ മിന്നുകെട്ടിയവന്റെ അകാല വീരമൃത്യു ഡോ. രാധികയ്ക്ക് കാണേണ്ടിവന്നു. മൂന്നുവര്ഷത്തിനിടയ്ക്കുള്ള ദാമ്പത്യത്തിന്റെ ഓര്‍മ്മകളുടെ പെരുമഴയില്‍ പോയകാലത്തിന്റെ കുന്നിന്‍ചരുവിലൂടെ കേണല്‍ നിരഞ്ജന്റെ സാമീപ്യം മനസ്സില്‍ അനുഭവിക്കുകയാണവര്‍. അച്ഛന് എങ്ങനെയിരിക്കും എന്നുപോലും ഓര്‍മ്മയിലില്ലാത്ത ഒരു വയസ്സ് മാത്രം പ്രായമുള്ള മകള്‍ വിസ്മയയുമൊത്ത് രാധിക യെ ഇനിയുളള കാലത്ത് സൈ്വരമായി അന്തിയുറങ്ങുവാന്‍ അനുവദിച്ചുകൂടെ? രാജ്യം ധീരതയ്ക്കുള്ള മരണാനന്തര പരമോന്നത ബഹുമതിയായ ‘ശൗര്യചക്രം’ നല്കി ആദരിച്ചവന്റെ കിടപ്പുമുറി പൊളിച്ചുമാറ്റാതെ അദ്ദേഹത്തിന്റെ ആത്മാവിനോടും കുടുംബത്തോടും അല്പം ദയ കാണിച്ചുകൂടെ? നമ്മളെല്ലാവരും എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിച്ച് കുടുംബത്തോടൊപ്പം സൈ്വരമായി കിടന്നുറങ്ങുന്നത് നിരഞ്ജന് കുമാറിനെപ്പോലുള്ള എത്രയോ ധീരജവാന്മാരുടെ ജീവത്യാഗത്തിന്റെയും ജീവന് പണയംവെച്ചുള്ള കൃത്യനിര്‍വ്വഹണത്തിന്റെയും ഫലമാണെന്നുള്ളത് മറക്കരുത്.
ആര്. ചന്ദ്രമോഹനന് നായര്‍,
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: