പാണ്ഡവരുടെ വനവാസത്തിന്റെ 13-ാം വര്‍ഷം. ഒരു ബ്രാഹ്മണന്റെ അരണിയുമായി കാട്ടിലേക്ക് ഓടിയ മാനിനെ പിന്തുടര്ന്ന് അത് ബ്രാഹ്മണന് വീണ്ടെടുത്തുകൊടുക്കാന്‍ ശ്രമിച്ച പാണ്ഡവര്‍ അവശരായി. അതിനെതുടര്‍ന്ന് ദാഹജലം തേടിപ്പോയ നകുലന് നല്ല തെളിനീരിന്റെ തടാകം കണ്ടു. അതിലെ വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് യക്ഷന് ചോദ്യങ്ങളുമായി ഇടപെട്ടത്. അത് ഗൗനിക്കാതെ വെള്ളം കുടിച്ചു. അത് മരണത്തില്‍ കലാശിച്ചു. ഇതേ ഗതി പാണ്ഡവരായ മറ്റു മൂന്നുപേര്ക്കുമുണ്ടായി.
അവസാനം എത്തിയത് യുധിഷ്ഠിരനാണ്. അയാള്‍ മാത്രമാണ് വെള്ളം കുടിക്കുന്നതിന് മുമ്പു യക്ഷന്റെ ചോദ്യങ്ങള്‍ ശ്രദ്ധിച്ചതും അവയ്ക്ക് ഉത്തരം നല്കാന് സന്നദ്ധനായതും. 33 ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ഒരു ചോദ്യംതന്നെ പല ഉപചോദ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ഈ ചോദ്യങ്ങള്‍ക്ക് അതിമനോഹരവും അതിവ്ജ്ഞാനപ്രദവുമായി യുധിഷ്ഠിരന് ഉത്തരങ്ങള്‍ നല്കി. അത് അയാള്‍ നല്കിയ മനുഷ്യജീവിത ധര്‍മത്തിന്റെ വ്യാകരണമായിരുന്നു. മഹാഭാരതത്തിലെ വനപര്‍വത്തിലെ യക്ഷപ്രശ്നമായി ഇതുനല്കപ്പെടുന്നു.
ഇവിടെ യക്ഷന് എന്ന കാവ്യസങ്കല്പസംജ്ഞ പ്രത്യക്ഷത്തില്‍ കാണുന്ന പ്രകൃതിയുടെ പിന്നിലെ അഗോചരമായ ശക്തിക്കുള്ള കാവ്യനാമമാണ്. പ്രപഞ്ചനടനത്തിന്റെ പ്രത്യക്ഷത്തില്‍ പരോക്ഷമായവയ്ക്കു കവി നല്കുന്ന സംജ്ഞ. നടനപ്രത്യക്ഷത്തിന്റെ ഹേതുക്കളാണ് പരോക്ഷം. ഹോമര്‍ യുളിസ്സിന്റെ കപ്പല്‍ യാത്രയില്‍ സങ്കല്പിക്കുന്ന സമുദ്രശക്തികള്പോലെ വശ്യമനോഹരമായ സംഗീതംകൊണ്ട് അപകടത്തിലേക്കു ക്ഷണിക്കുന്ന സൈറനുകള്‍ ഉദാഹരണം. അതുപോലുള്ള പ്രാചീന കാവ്യസങ്കല്പങ്ങളായി യക്ഷനെയും യക്ഷിയെയും കാണാം.
യക്ഷന് ഉന്നയിക്കുന്നതു പ്രപഞ്ചവ്യാകരണ പ്രശ്നങ്ങളാണ്. മഹാഭാരതത്തില്‍ വ്യാസന് പാണ്ഡവ-കൗരവയുദ്ധത്തെ മനുഷ്യാത്മാവിലെ സംഘട്ടനകഥയായി അവതരിപ്പിക്കുന്നു. പക്ഷേ, അത് ധര്‍മയുദ്ധത്തിന്റെയും കഥയാണല്ലോ. ധര്‍മമമാണ് ജീവിതപ്രശ്നം. പക്ഷേ, ധര്‍മം സ്മൃതിയാണ്; അത് ആന്തരികശബ്ദമാണ്. അതിന്റെ ചോദ്യങ്ങള്‍ ഈ പ്രപഞ്ചത്തിലുടനീളം ഉയരുന്നു. അന്തരാത്മാവില്‍നിന്നു പുറപ്പെടുന്നത് വിശുദ്ധീകൃതമായ ധര്മശബ്ദമാണ്. വ്യസന്റെ ധര്‍മയുദ്ധത്തിന്റെ കഥനം ധര്‍മത്തിന്റെ അഞ്ചാം വേദമാണ്. ധര്‍മത്തിന്റെ സത്യം നിഗൂഢമാണ്; അത് ധര്‍മം പാലിക്കുന്നവന്റെ അഭ്യുന്നതിയുടെ നിമിത്തമായി നിലകൊള്ളുന്നു. ഇതാണ് യക്ഷന്റെ ചോദ്യങ്ങളും യുധിഷ്ഠിരന്റെ ഉത്തരങ്ങളും സമ്മേളിക്കുന്ന യക്ഷപ്രശ്നത്തിന്റെ വെളിപാട്.
ശ്വസിക്കുന്നെങ്കിലും ജീവിക്കാത്ത മനുഷ്യന് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ്. ഇത് ആരിലാണ് അന്വര്‍ത്ഥമാകുന്നത്? യുധിഷ്ഠിരന് പറഞ്ഞു: ദൈവങ്ങള്‍ക്കും അതിഥികള്‍ക്കും ജോലിക്കാര്‍ക്കും പിതൃക്കള്‍ക്കും തനിക്കുതന്നെയും ഒന്നും കൊടുക്കാത്തവന്. മരിക്കുമ്പോള്‍ സഹായിക്കാന്‍ ആരു കൂടെയുണ്ടാകും? പരോപകാരം എന്ന ലളിത ഉത്തരം. ഏറ്റവും ഉത്തമമായ സുകൃതം എന്ത് എന്ന ചോദ്യത്തിന് ഉത്തരം, ഉദാരത. ഏറ്റവും വലിയ കടമയെന്ത്? പരദ്രോഹമില്ലാത്ത ജീവിതം.
സത്യത്തിന്റെ സ്വാദുള്ള ഇത്തരം ഉത്തരങ്ങള്‍ യുധിഷ്ഠിരന് പറയുന്നത് മരണത്തിന്റെയും ജീവന്റെയും ഇടയിലെ നൂല്‍പ്പാലത്തില്‍ നിന്നുകൊണ്ടാണ്. തന്റെ നാലുസഹോദരന്മാരും മരിച്ചുകിടക്കുന്ന തടാകതീരത്തു നില്ക്കുന്ന അയാള്‍ മരണത്തിന്റെ കവാടത്തിലാണ്. മരണത്തിന്റെ കവാടത്തിലാണു മനുഷ്യന് വിജ്ഞാനിയും വിവേകിയുമാകുന്നത്. അതുകൊണ്ടാണ് സ്പിനോസ എഴുതിയത്: ”വിവേകിയായ മനുഷ്യന് ചിന്തിക്കുന്നതു മുഴുവന്‍ മരണത്തെക്കുറിച്ചും പറയുന്നതു മുഴുവന്‍ ജീവിതത്തെക്കുറിച്ചുമായിരിക്കും.” മരണം കണ്ണില്‍ കയറിയപ്പോള്‍ നല്കുന്ന ഉത്തരങ്ങളാണ് ജീവിതത്തിന്റെ സത്യം അനാവൃതമാക്കുന്നത്. യുധിഷ്ഠിരന് ധര്മപുത്രനാകുന്നത് ഈ മരണതീരത്താണ്.
യഹൂദജനത്തിന്റെ വേദഗ്രന്ഥമായ പഴയനിയമത്തിലെ ‘നിയമാവര്ത്തനപുസ്തക’ ത്തില്‍ ദൈവം ആജ്ഞാപിക്കുന്നു: ”ഇതാ ഞാന്‍ നിന്റെ മുമ്പില്‍ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു. ഇന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ചു നിന്റെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താല്‍ നീ ജീവിക്കും” (നിയമാവര്‍ത്തനം 30:15-16).
യഹൂദര്‍ക്കായി സീനായ് മലയില്‍ ദൈവം മോസസിനു നല്‍കിയത് പത്തു കല്പനകളായിരുന്നു. ഈ കല്പനകള് എല്ലാം ധര്‍മപാലനത്തിന്റെ വിലക്കുകളായിരുന്നു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നടത്തരുത്… തുടങ്ങി പത്തു പ്രമാണങ്ങള്‍. ജീവിതവഴിയിലെ വിലക്കുകളും കെട്ടുകളും നിഷേധങ്ങളും അവര്‍ക്കു ജീവിതവ്യാകരണമായിരുന്നു. ഇത് മോസസിലൂടെ യഹൂദര്‍ക്കു മാത്രമായി നല്കിയതാണോ? ആണെന്ന് അവര്‍ കരുതുന്നു. മറ്റാര്‍ക്കും ഇതു നല്‍കിയില്ല, തങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന് അവര്‍ അവകാശപ്പെട്ടെങ്കിലും ജെറെമിയ എന്ന പ്രവാചകന് ഭിന്നമായി ചിന്തിച്ചു.
ദൈവനാമത്തില്‍ ആ പ്രവാചകന് എഴുതി: ”കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആ ദിവസം വരുമ്പോള്‍ ഞാന്‍ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കും. കര്‍ത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടി വരികയില്ല” (ജെറെ.31,33-34).
ഇതിനര്‍ത്ഥം ആരും ആരെയും ധര്‍മം പഠിപ്പിക്കണ്ട എന്നാണ്. അതുകൊണ്ട് എല്ലാവരും ധര്മപുത്രന്മാരാകുമോ? ഇല്ല. ധര്‍മം എന്നില്‍ എഴുതിയിട്ടുണ്ട്.
പക്ഷേ, ഞാന്‍ അത് ആന്തരികതയില്‍ വായിച്ചറിയണം. വായിച്ചറിഞ്ഞാല്‍ മാത്രം പോരാ, അതനുസരിച്ചു ജീവിതം എഴുതിയുണ്ടാക്കണം. അതുകൊണ്ട് ധര്‍മം സ്മൃതിയായി ഓര്‍മിച്ചു ജീവിക്കണം. പ്ലേറ്റോയ്ക്കു വിജ്ഞാനം ഓര്‍മയാണ്. മനുഷ്യനില്‍ വിജ്ഞാനത്തിന്റെ വിത്തുകളുണ്ട്; അത് ഓര്‍മിച്ച് മനുഷ്യനു ചിറകുവയ്ക്കാനാവും. അതുമായി അവന് പറക്കുന്നത് ദൈവത്തിലേക്കും ദൈവികതയിലേക്കുമാണ്. അടുപ്പില്‍ തീ ഊതുന്ന അമ്മയുടെ പണിയാണ് അദ്ധ്യാപകന്റേത്. തീ അടുപ്പിലുണ്ട്, അതിലെ ചാരം പറത്തിക്കളഞ്ഞു ജ്വലിപ്പിക്കുക.
മറവിയുടെ ചാരം തീയെ മൂടാതിരിക്കട്ടെ. മറവിയുടെ ചാരം ഊതിമാറ്റി വിജ്ഞാനം ജ്വലിപ്പിക്കുക. ആ തീക്ഷ്ണതയനുസരിച്ചു ജീവിക്കുക. മനുഷ്യന്റെ ഓര്‍മയില്‍ ഉറങ്ങിക്കിടക്കുന്ന ധര്‍മത്തിന്റെ ശബ്ദം ഉണര്‍ത്തി കേള്‍ക്കുക; ശ്രദ്ധിക്കുക. അതിന് മനഃസാക്ഷിയെന്നും പറയുന്നു. എന്റെ മനസ്സിലെ ഞാനല്ലാത്തതിന്റെ സാക്ഷ്യമതാണ്; ആ ശബ്ദം എന്നിലാണെങ്കിലും എനിക്ക് വളരെ പുറത്തുനിന്നു വരുന്നു. ആ ശബ്ദം കേട്ടു ജീവിക്കുന്നവനാണ് ധാര്മികന്. പരസ്നേഹമില്ലാത്ത മനുഷ്യനെക്കുറിച്ചു ഷെല്ലി എഴുതി: ”മനുഷ്യന് തന്റെ തന്നെ ശവകുടീരമായി മാറുന്നു. പക്ഷേ, ശവകുടീരത്തില്‍ ജീവിക്കുന്നത് അവന് ആയിരുന്നതിന്റെ വെറും തോടുമാത്രമാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: