ബാഗ്ദാദ്: മൊസൂള്‍ പിടിച്ചടക്കാനുള്ള സൈനിക നീക്കത്തില്‍ പോരാട്ടത്തിന് കടുപ്പമേറി. സൈന്യം മൊസൂളിന് കിഴക്കുള്ള ഖുറാഘോഷില് എത്തി. മുന്‍പ് ഇറാഖിലെ ഏറ്റവും വലിയ കിസ്ത്യന്‍ നഗരമായ ഇവിടെ ഇപ്പോള്‍ ഐഎസ് ശക്തം. നഗരം പിടിക്കാന്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.
തെക്കന്‍ മേഖലയില്‍ സൈന്യം നിരവധി ഗ്രാമങ്ങള്‍ മോചിപ്പിച്ച് ടൈഗ്രീസ് താഴ്വര വരെയെത്തി. ഇറാഖ് കുര്ദ്സൈന്യങ്ങളെ സഹായിക്കാന്‍ അമേരിക്കന്‍ സഖ്യസേന ഒരാഴ്ചക്കിടെ 32 വ്യോമാക്രമണങ്ങളാണ് നടത്തിയത്. 1,776 മിസൈലുകളും ബോംബുകളും അടക്കം ആയുധങ്ങള്‍ തൊടുത്തു, വക്താവ് കേണല്‍ ജോണ്‍ ഡോറിയന്‍ പറഞ്ഞു.
വ്യോമാക്രമണങ്ങളിലൂടെ ഐഎസിന്റെ 136 യുദ്ധതാവളങ്ങളും 18 തുരങ്കങ്ങളും 26 കാര്‍ബോംബുകളും തകര്‍ത്തു. അങ്ങനെ അവരുടെ പ്രഹരശേഷി കുറച്ച ശേഷമാണ് കരസേന ആക്രമണം നടത്തി മുന്നേറുന്നത്. ഒക്ടോബര്‍ 17നാണ് മൊസൂള്‍ പിടിക്കാന്‍ അന്തിമ പോരാട്ടം തുടങ്ങിയത്. പലയിടങ്ങളിലും ഇറാഖി, കുര്‍ദ് സേനകള്‍ മുന്നേറുന്നുവെങ്കിലും ചെറുത്തു നില്‍പ്പ് ശക്തം. വെടിവപ്പും ബോംബാക്രമണങ്ങളും ചാവേറാക്രമണങ്ങളുമാണ് ഐഎസ് നടത്തുന്നത്. മറ്റിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തി സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനും അവര്‍ ശ്രമിക്കുന്നു. ജോര്‍ദ്ദാന്‍ അതിര്‍ത്തിയിലാണ് കഴിഞ്ഞ ദിവസം അവര്‍ ആക്രമണം നടത്തിയത്.
അതിനിടെ, മൊസൂളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഏഴോളം ഭീകരരെ ഐഎസ് വധിച്ചു. സിറിയന്‍ അതിര്‍ത്തി വഴി പലായനം ചെയ്യാന്‍ ശ്രമിച്ച അവരെ പിടിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി വെടിവച്ചുകൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: