മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്ന സൈറസ് മിസ്ട്രിയോട് രാജിവയ്ക്കാന്‍ രത്തന്‍ ടാറ്റാ തന്നെ നിര്‍ദ്ദേശിച്ചിരുന്നു. രാജി വച്ചാല്‍ മാന്യമായി പുറത്തുപോകാമെന്നും അല്ലെങ്കില്‍ ബോര്‍ഡ് പുറത്താക്കുമെന്നുമാണ് 78 വയസുള്ള ദീര്‍ഘകാലം ടാറ്റയെ നയിച്ച രത്തന്‍ സ്വകാര്യ കൂടിക്കാഴ്ചയില്‍ 48 വയസുള്ള സൈറസിനോട് പറഞ്ഞത്. ബോര്‍ഡ് യോഗത്തില്‍ എന്തു സംഭവിക്കുമെന്ന് മനസിലാക്കിയാണ് രത്തന്‍ മുന്നറിയപ്പ് നല്‍കിയത്. ഡയറക്ടര്‍ ബോര്‍ഡിലെ ഒന്‍പത് അംഗങ്ങളില്‍ ആറു പേരും സൈറസിനെ എതിര്‍ത്തു. രണ്ടു പേര് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
യുകെയിലെ ഉരുക്ക് കമ്പനി വില്‍ക്കാനുള്ള നീക്കത്തില്‍ ടാറ്റായ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. അങ്ങനെ രത്തന്‍ ടാറ്റയെ ബസിനടിയിലേക്ക് എറിയുന്നതില്‍ അവര്‍ക്ക് രോഷമുണ്ടായി. എങ്ങനെ സൈറസ് മിസ്ട്രിയെ പുറത്താക്കാമെന്ന് ഉപദേശിച്ചത് മുന്‍ അറ്റോര്‍ണി ജനറലായ മോഹന്‍ പരാശരനാണ്. ഒരു മാസം മുന്‍പേ പരാശരനില് നിന്ന് ടാറ്റ ഉപദേശം തേടി. മിസ്ട്രി കേസുമായി പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നലെ ടാറ്റ സണ്‍സ് സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലുമായി നിരവധി കവിയറ്റ് കേസുകള്‍ നല്‍കിയിരുന്നു.
തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഒരു കേസിലും വിധി പുറപ്പെടുവിക്കരുതെന്ന വാദം ഉന്നയിച്ചുള്ള ഹര്‍ജികളാണ് കവിയറ്റ്. ഇന്നലെത്തന്നെ രത്തന്‍ ടാറ്റ ചെയര്മാന് സ്ഥാനം ഏറ്റെടുത്തു. ഉന്നതതലത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം ജോലിയില്‍ മുഴുകാന്‍ അദ്ദേഹം മുഴുവന്‍ ജീവനക്കാരെയും ആഹ്വാനം ചെയ്തു. താന്‍ ഇടക്കാല ചെയര്‍മാനാണ്. വൈകാതെ പുതിയയാള്‍ വരും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: