ഹൈദരാബാദ്: റോഡ് ഗതാഗത അതോറിറ്റി ഉദ്യോഗസ്ഥന്റെ വസതിയില്‍ നിന്ന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കണ്ടെത്തിയത് 25 കോടിയിലേറെ രൂപയുടെ സ്വത്ത്. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശി ആര്‍ടിഒ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ. നരേന്ദ്രറിന്റെ വസതികളില്‍ നിന്നാണ് വന്‍തോതില്‍ സ്വര്‍ണ്ണവും വെള്ളിയും പിടിച്ചെടുത്തത്. ഒരു മുറി നിറയെ വെള്ളി ആഭരണങ്ങളും കൗതുക വസ്തുക്കളുമായിരുന്നു.
ഒരു വാഹന ഉടമയില്‍ നിന്ന് 8,000 രൂപ കോഴ വാങ്ങിയ കേസില്‍ ഇയാള്‍ അറസ്റ്റിലായതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. നഗരത്തില്‍ മൂന്ന് വീടുകളും മൂന്നു വസ്തുക്കളും ഇയാള്‍ക്കുണ്ടായിരുന്നു. ഇവിടെ നിന്ന് 600 ഗ്രാം (77 പവന്) സ്വര്‍ണ്ണവും വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 22 ലക്ഷം രൂപയും 60 കിലോ വെള്ളിയും പിടിച്ചെടുത്തു.
34 വര്‍ഷമായി ഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്ന 54 വയസുള്ള ഇയാള്‍ക്ക് വിനുകോണ്ടയില്‍ രണ്ടു വീടുകളും ഏഴ് അപ്പാര്‍ട്ട്മെന്റുകളും ഹൈദരാബാദിലും വിജയവാഡയിലും രണ്ട് ഫ്ളാറ്റുകള്‍ വീതവും ഗുണ്ടൂരില്‍ ഒരു വീടുമുണ്ട്. വിനുകോണ്ടയില്‍ പയര്‍ വര്‍ഗങ്ങള്‍ സംസ്ക്കരിക്കുന്ന ഒരു മില്ലുമുണ്ട് (മൊത്തം മൂന്നു വീടുകളും പതിനൊന്ന് ഫ്ളാറ്റുകളും ഒരു മില്ലും). ഇവയുടെയെല്ലാം കൂടി മൂല്യം മൂന്നു കോടിയാണെങ്കിലും വിപണി വില 25 കോടിക്കു മുകളില്‍ വരുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: