താടി വളര്‍ത്തുന്നതിന് മതവുമായി ബന്ധമുണ്ടോ. ഉണ്ടെന്ന് താടി വളര്‍ത്താത്ത മുസ്ലീലീഗ് എംഎല്‍എമാര്‍. ഇല്ലെന്ന് മുന്‍ ലീഗുകാരനായ മന്ത്രി. താടിയെക്കുറിച്ച് ചര്‍ച്ച വേണ്ടന്ന് താടിക്കാരനായ സ്പീക്കര്‍. ന്യൂനപക്ഷ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയാണ് താടിയില്‍ നീണ്ടത്.
താടിവളര്‍ത്തല്‍ മതപരമായതിനാല്‍ മുസ്ലീം പോലീസുകാരെ താടി വളര്‍ത്താന്‍ അനുവദിക്കണമെന്ന് ലീഗ് അംഗം ടി.വി. ഇബ്രാഹീം. സി.എച്ച്. മുഹമ്മദ്കോയ ആഭ്യന്തര മന്ത്രിയായിരുന്നിട്ടുപോലും ചെയ്തില്ലല്ലോ എന്ന മറുപടിയായി ന്യൂനപക്ഷ മന്ത്രി കെ.ടി. ജലീല്‍. താടിക്ക് മതവുമായി ബന്ധമൊന്നുമില്ല. ഉണ്ടെങ്കില്‍ ചോദ്യം ഉന്നയിച്ച ഇബ്രാഹിം താടിവെക്കില്ലായിരുന്നോ. ലീഗ് എംഎല്‍എമാര്‍ 18 പേരും താടിക്കാരല്ലല്ലോ. മുന്‍ ലീഗുകാരനായ ജലീല്‍ താടിക്ക് മതബന്ധമില്ലന്ന് സ്ഥാപിക്കാന്‍ വാദം നിരത്തി.
ലീഗുകാര്‍ താടി വെക്കുന്നുണ്ടോ, ഇല്ലയോ എന്നതല്ല കാര്യം. താടി മതപരമെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. അവരുടെ വികാരം മാനിക്കണം എന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശം.
മുസ്ലീംലീഗ് അല്ലെങ്കിലും താടിവെച്ച മുസ്ലീം ആയ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹിസിന്‍ അഭിപ്രായം പറയാന്‍ എഴുന്നേറ്റു. മുഹ്സിന് താടിവെച്ചിട്ടുണ്ടല്ലോ, ചര്‍ച്ച വേണ്ട എന്ന് പറഞ്ഞ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഇരുത്തി. കാറല്‍മാര്‍ക്സിനും ലെനിനിനും താടിയുണ്ടായിരുന്നത് മതവുമായി ബന്ധപ്പെട്ടാണോ എന്ന ചോദ്യവും ഉയര്‍ന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കാതിരിക്കുന്നതല്ലേ നല്ലത് എന്ന ഉപദേശം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വക. പിന്നെ താടിയെ പിടിച്ച് ആരും തൂങ്ങിയില്ല.
മതേതരനാകാന്‍ തന്നെയായിരുന്നു മന്ത്രി കെ.ടി. ജലീലിന്റെ ശ്രമമെല്ലാം. ന്യൂനപക്ഷങ്ങളുടെ പുരോഗതിക്ക് ഭൂരിപക്ഷവും, തിരിച്ചും സഹായിച്ചിട്ടുണ്ടുപോലും. വഖഫ് ബോര്‍ഡിന് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയത് സുന്ദരേശന് എന്ന റവന്യൂ സെക്രട്ടറിയാണ്. ജലീല്‍ ഉദാഹരിച്ചു.
ബാലന്റെ കഷ്ടകാലം മാറുന്നില്ല. രണ്ടാം സ്ഥാനത്തിരിക്കുന്നതിന്റെ പ്രശ്നമാണോ എന്നറിയില്ല. അഭ്യസ്തവിദ്യരായ എല്ലാ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സര്‍ക്കാര്‍ നിയമനം നല്‍കുമെന്ന് ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ ബാലന് പ്രഖ്യാപിച്ചത് ഭരണകക്ഷിക്കാര്‍ കയ്യടിച്ച് സ്വീകരിച്ചു. പ്രതിപക്ഷവും കേട്ടിരുന്നു. ആദ്യപടിയായി വയനാട് ജില്ലയില്‍ 241 സ്കൂളുകളില്‍ നിയമനം നടത്തി.
ഇവരുടെ നിയമനം റഗുലേറ്റ് ചെയ്യണമെന്ന് പിഎസ്സിയോട് ആവശ്യപ്പെടും. പട്ടികവര്‍ഗ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് ബാലന് പറഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി തിരുത്തലുമായി എഴുന്നേറ്റു. കേരളത്തില്‍ ഒരു നിയമനവ്യവസ്ഥയുണ്ട് അത് മറികടന്ന് മുന്നോട്ടുപോകാന്‍ ഒരു വകുപ്പിനും കഴിയില്ലെന്ന് പിണറായി തറപ്പിച്ചു പറഞ്ഞു. പിണറായിയുടെ എതിര്‍പ്പ് വന്നതോടെ കരാര്‍ നിയമനത്തിന്റെ കാര്യമാണ് താന്‍ പറഞ്ഞത് എന്നുപറഞ്ഞ് ബാലന് തടിയൂരി.
കൊച്ചിയിലെ ഗുണ്ടാ ആക്രമങ്ങള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ടെന്ന കാര്യത്തില്‍ തൃക്കാക്കര എംഎല്‍എ പി.ടി. തോമസിന് സംശയമില്ല. സിപിഎം നേതാക്കള്‍ക്കും ഒരു ഉന്നത പോലീസ് ഉദേ്യാഗസ്ഥനും ഇത്തരം ഗുണ്ടകളുമായി ഉറ്റബന്ധമുണ്ടെന്നും തോമസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
പക്ഷേ മുഖ്യമന്ത്രി അത് സമ്മതിച്ചില്ല. ഗുണ്ടാസംഘങ്ങള്‍ക്ക് രാഷ്ട്രീയ കവചം ഒരുക്കില്ലെന്നായി മുഖ്യമന്ത്രി. തന്റെ അടുത്തുനില്ക്കുന്ന ആളാണെങ്കിലും സംരക്ഷണം ഉണ്ടായില്ലെന്നും ഗുണ്ടാസംഘത്തെ നേരിടാന്‍ പ്രതേ്യക പോലീസിനെ നിയമിക്കുമെന്നും പിണറായി.
കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്നായി മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിക്ഷനേതാവ്. തിരുട്ട് ഗ്രാമം പോലെയാണ് കേരളമെന്നാണ് ചെന്നിത്തലയുടെ പക്ഷം.
ഗുണ്ടാവിളയാട്ടത്തിന്റെ തെളിവുകള്‍ നിരത്തുകയായിരുന്നു ഒ. രാജഗോപാല്‍. ബിജെപി സംസ്ഥാന ഓഫീസിനുനേരെ ബോംബെറിഞ്ഞു.
മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുടെ നേരെ വധശ്രമം. നിയമസഭയുടെ വിളിപ്പാടകലെ വിഷ്ണു എന്ന യുവമോര്‍ച്ച പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി കൊന്നു. ബിജെപി കൗണ്‍സിലറായ ദളിത് വനിതയുടെ ഓഫീസ് തല്ലിതകര്‍ത്തു.
പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറുരീതിയില്‍ തുടങ്ങിയ ഗുണ്ടാപ്രവര്‍ത്തനം സംസ്ഥാനത്താകെ പടര്‍ന്നതിന്റെ ചിത്രം രാജഗോപാല്‍ വരച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: