തിരുവനന്തപുരം: സസ്പെന്‍ഷനിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്. നിയമസഭയില്‍ പുറപ്പള്ളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടിയാവശ്യപ്പെട്ട് വി. കെ. ഇബ്രാഹിംകുഞ്ഞ് അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കവെയാണ് സൂരജിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
വകുപ്പ് സെക്രട്ടറിയായിരിക്കെ സൂരജ് ചട്ടം പാലിക്കാതെ നിരവധി ഉത്തരവുകള്‍ ഇറക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റില്‍ പണം നീക്കിവെക്കാത്ത നിരവധി പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയത്. പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. ബജറ്റില്‍ പണം നീക്കിവെക്കാതെ ആറായിരം കോടി രൂപയുടെ ജോലികള്‍ക്കാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയത്.
പുറപ്പള്ളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തീകരണമെന്ന ആവശ്യം ന്യായമാണ്. പൊതുമരാമത്ത് വകുപ്പിന് ബജറ്റില്‍ ഈ പദ്ധതിക്കായി നയാ പൈസപോലും നീക്കിവെച്ചിട്ടുമില്ല. റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണ ചുമതല ജലസേചന വകുപ്പിനാണ്. ഇതിന് പണം ചിലവഴിക്കേണ്ടത് പൊതുമരാമത്ത് വകുപ്പല്ല. എങ്കിലും റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന ആവശ്യം ന്യായമായതിനാല്‍ ധനവകുപ്പ് പണം അനുവദിക്കണമെന്നും മന്ത്രി ജി. സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: