കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരണമടഞ്ഞ സംഭവത്തില്‍ മെഡിക്കല്‍ സമിതിയുടെ വിദഗ്ദ്ധ അഭിപ്രായം അപ്പെക്സ് ബോഡിക്ക് വിടാന്‍ പോലീസ് തീരുമാനിച്ചു. മെഡിക്കല്‍ സമിതിയില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്നാണ് അപ്പെക്സ് ബോഡിക്ക് വിടുന്നത്. മെഡി.വിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പുതിയ കമ്മിറ്റിയില്‍ ഉണ്ടാകും. ഈ തീരുമാനം വന്നതോടെ അന്വേഷണ സംഘവും മാറിയേക്കും. വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് മരണമടഞ്ഞ ഷംനയുടെ പിതാവിന്റെ ആവശ്യം. അതിനിടയില്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ബന്ധപ്പെട്ട ജീവനക്കാരുടെ മൊഴികള്‍ പോലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തി. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്.
കഴിഞ്ഞ ദിവസം ഷംനയുടെ പിതാവ് തിരുവനന്തപുരത്തെത്തി വി.എസ് അച്ച്യുതാനന്ദന്, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരെ കണ്ട് അന്വേഷണം വൈകുന്നത് ശ്രദ്ധയില്‍ പെടുത്തിയിരുന്നു. മെഡിക്കല്‍ ബോര്‍ഡിലെ ഫോറന്‍സിക് വിദഗ്ദ്ധയുടെ വിയോജന കുറിപ്പും ശ്രദ്ധയില്‍ പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: