കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ സംഭവങ്ങളും അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പു സെക്രട്ടറിയുടെയും ഉന്നത പോലീസ് ഉദേ്യാഗസ്ഥരുടെയും അടിയന്തര ഇടപെടലുണ്ടാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. മലബാര്‍ മേഖലയില്‍ നടക്കുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് ചെയര്പേഴ്സന് പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് നവംബര്‍ 21 ന് പരിഗണിക്കും. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അക്രമരാഷ്ട്രീയത്തിന്റെ ഇരകളായി തീരുന്നത് സാധാരണക്കാരാണെന്ന് പരാതിയില്‍ പറയുന്നു. ഹര്‍ത്താലുകളും കരിദിനങ്ങളും കാരണം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ പോലും നടത്താനാവുന്നില്ല. ചേരിതിരിഞ്ഞ് നടക്കുന്ന കൊലപാതകങ്ങള്‍ പരിധി വിട്ടിട്ടും അത് അമര്‍ച്ചചെയ്യാന്‍ ഉന്നത പോലീസ് അധികാരികള്‍ ശ്രമിക്കാത്തത് സാധാരണക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: