കണ്ണൂര്‍: കണ്ണൂരിലെ സമാധാന യോഗത്തില്‍ നിന്ന് സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ വിട്ടുനിന്നത് ആസൂത്രിതം. പോഷക സംഘടനകളുടെ രണ്ട് നേതാക്കള്‍ മാത്രമാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി പ്രവര്‍ത്തകരുമായി വലിയ ബന്ധമോ സ്വാധീനമോ ഇല്ലാത്തവരെ പങ്കെടുപ്പിച്ചതിലൂടെ സിപിഎം സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായി.
മുഖ്യമന്ത്രിയുള്‍പ്പെടെ കണ്ണൂര്‍ ജില്ലയില്‍ നിന്ന് മൂന്നു മന്ത്രിമാരുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പെടെ രണ്ട് കൊലപാതകങ്ങള്‍ നടന്നിട്ടും അവരാരും സമാധാനയോഗത്തില്‍ പങ്കെടുത്തില്ല. ഏഴ് എംഎല്‍എമാര്‍ ഉണ്ടായിട്ടും ഒരാള്‍ പോലും എത്തിയില്ല.
അക്രമബാധിത പ്രദേശങ്ങളുമായി ഒരുബന്ധവുമില്ലാത്ത ഇവരെ മാത്രം യോഗത്തില്‍ പങ്കെടുപ്പിച്ചതിനു പിന്നില്‍ സിപിഎമ്മിന് വ്യക്തമായ അജണ്ടയുണ്ട്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നേതാക്കളാരും തന്നെ യോഗത്തില്‍ പങ്കെടുക്കാതെ സര്‍വ്വകക്ഷി സമാധാനയോഗം പ്രഹസനമാക്കി. സിപിഎം ആയുധം താഴെവയ്ക്കാനോ അക്രമങ്ങള്‍ അവസാനിപ്പിക്കാനോ തയ്യാറല്ലെന്നാണ് ഇത് വ്യക്തമക്കാുന്നത്. സമാധന കമ്മിറ്റിയില്‍ പങ്കെടുക്കാത്ത നേതാക്കള്‍ പലരും സമാധാന യോഗം നടക്കുമ്പോള്‍ പാര്‍ട്ടി നടത്തുന്ന ജാഥകളില്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ അക്രമം നടത്താന്‍ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രി ഒളിച്ചോടുകയാണ് ചെയ്തതെന്ന് യോഗത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം മുന്‍കൈ എടുക്കണമായിരുന്നു. സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ വിട്ടുനിന്ന് സര്‍വ്വകക്ഷി സമാധാനയോഗം വഴിപാട് യോഗമാക്കി. ബിജെപിയും ആര്‍എസ്എസും സമാധാനം ആഗ്രഹിക്കുന്നതിനാലാണ് യോഗത്തില്‍ പങ്കെടുത്തതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ. പ്രമോദ്, വിഭാഗ് കാര്യകാരി അംഗം കെ. സജീവന് എന്നിവരും സംഘപരിവാര്‍ സംഘടനകള്‍ക്കു വേണ്ടി യോഗത്തില്‍ പങ്കെടുത്തിരുന്നു.
സിപിഎമ്മിനുവേണ്ടി സിഐടിയു നേതാവ് സഹദേവനും കര്‍ഷക സംഘം നേതാവ് ഒ.വി. നാരായണനും മാത്രമാണ് പങ്കെടുത്തത്. എല്ലാ സമാധാന യോഗങ്ങളിലും സംബന്ധിക്കാറുള്ള പി. ജയരാജന്, എം.വി. ജയരാജന്, എം. പ്രകാശന് എന്നിവരാരും എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: