യുണൈറ്റഡ് നേഷന്‍സ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ 60 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ചൈന ഉള്‍പ്പെടെയുള്ള മറ്റ് ലോക രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു രംഗത്തെത്തി. ക്വറ്റയിലെ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും തീവ്രവാദ പോരാട്ടത്തില്‍ പാക് സര്‍ക്കാരിനെ പിന്തുണക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു ക്യാംഗ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനിലെ ക്വറ്റയിലുള്ള പോലീസ് പരിശീലന കേന്ദ്രത്തില്‍ ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 60 പേര് കൊല്ലപ്പെടുകയും 118 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 600ലേറെ പോലീസ് കേഡറ്റുകള്‍ താമസിച്ചിരുന്ന ബലൂചിസ്ഥാന്‍ പോലീസ് കോളേജിലേക്ക് ലഷ്ക്കര്‍ ഇ ജാഹ്നവി എന്ന ഭീകരസംഘടനയുടെ ചാവേറുകള്‍ കടന്നുകയറി ആക്രമണം അഴിച്ചുവിട്ടത്.
വെടിവയ്പ്പിലും സ്ഫോടനങ്ങളിലുമായാണ് 60 പേര് മരിച്ചത്. ഇവരില്‍ 40 പേര് പോലീസ് വിദ്യാര്‍ഥികള്‍, 20 പേര് പോലീസുകാര്‍. മൂന്നു ഭീകരരും കൊല്ലപ്പെട്ടു. അനവധി പേരെ രക്ഷിക്കാന്‍ സുരക്ഷാസേനക്ക് കഴിഞ്ഞു. ഐഎസ് ബന്ധമുള്ള ഭീകരസംഘടനയാണ് ജാഹ്നവി. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് തങ്ങളുടെ വെബ് സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: