ന്യൂദല്‍ഹി: പാര്‍ട്ടിയും കുടുംബവും ഒറ്റക്കെട്ടെന്ന അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ പ്രസ്താവനക്ക് പിന്നാലെ സമാജ്വാദി പാര്‍ട്ടിയില്‍ തമ്മിലടി കനത്തു. മുഖ്യമന്ത്രി അഖിലേഷിന്റെ അനുയായിയായ മന്ത്രിയെ സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതിനിടെ ഗവര്‍ണറെ സന്ദര്‍ശിച്ച് അഖിലേഷ് രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിച്ചു. മന്ത്രിസഭയില്‍ നിന്ന് അഖിലേഷ് നേരത്തെ പുറത്താക്കിയ ശിവ്പാല്‍ ഒൗദ്യോഗിക വസതി ഉപേക്ഷിച്ചു.
ശിവ്പാലിനെയും മൂന്ന് മന്ത്രിമാരെയും അഖിലേഷ് പുറത്താക്കിയതാണ് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്. അഖിലേഷിനൊപ്പമുള്ള ബന്ധു രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് ശിവ്പാലും പുറത്താക്കിയിരുന്നു. മുലായത്തിന്റെ താക്കീത് തള്ളി ഇരുനേതാക്കളും പോരടിക്കുകയാണ്.
അച്ചടക്ക നടപടി ചൂണ്ടിക്കാട്ടി ആറ് വര്‍ഷത്തേക്കാണ് മന്ത്രിയായ തേജ് നരെയ്ന് പാണ്ഡെ എന്ന പവന് പാണ്ഡെയെ ശിവ്പാല്‍ പുറത്താക്കിയത്. തിങ്കളാഴ്ച നടന്ന പാര്‍ട്ടി യോഗത്തിനിടെ എംഎല്‍സിയായ അശു മാലിക്കും പവന് പാണ്ഡെയും തമ്മിലടിച്ചിരുന്നു. പവന് പാണ്ഡെയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവ്പാല്‍ പറഞ്ഞു.
അഖിലേഷിന് എംഎല്‍എമാരുടെ പിന്തുണയില്ലെന്ന് ബിജെപി സംശയം പ്രകടിപ്പിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അഖിലേഷ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. ഭരണഘടനാ പ്രതിസന്ധിയില്ലെന്ന് അഖിലേഷ് ഗവര്‍ണറെ അറിയിച്ചു. 403ല്‍ 224 എംഎല്‍എമാരാണ് എസ്പിക്കുള്ളത്. 185 പേര് അഖിലേഷിനെ പിന്തുണക്കുന്നവരെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് മുലായത്തിന്റെ ശ്രമം.
അടുത്ത മാസം പാര്‍ട്ടിയുടെ 25-ാം വാര്‍ഷികാഘോഷത്തിനൊപ്പം അഖിലേഷ് ഒറ്റക്ക് പ്രഖ്യാപിച്ച വികാസ് യാത്രയും നടക്കുന്നുണ്ട്. ഇതോടെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് മുലായത്തിന്റെ ഭയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: