തൃക്കരിപ്പൂര്‍: പഞ്ചായത്തിന്റെയും ജനങ്ങളെയും വെല്ലുവിളിച്ച് ചെറുവത്തൂര്‍ ഹൈ ടെക് ബസ് സ്റ്റാന്‍ഡില്‍ സിഐടിയു പണിത കൂടാരം പൊളിച്ചുമാറ്റി. ചെവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് ഇത് പൊളിച്ചുമാറ്റിയത്. പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സിഐടിയു തൊഴിലാളികള്‍ പണിത കൂടാരം നീക്കം ചെയ്തത്. പഴയ ബസ്സ്റ്റാന്‍ഡിലും ഇത്തരത്തിലുള്ള കൂടാരം ഉണ്ടായിരുന്നു. ബസ് സ്റ്റാന്റ് പുതുക്കി ഹൈ ടെക്ക് ആക്കുന്ന സമയത്താണ് ഇത് നീക്കം ചെയ്തത്. പുതുക്കിയ ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തി പൂര്‍ത്തിയായതോടെയാണ് തൊഴിലാളികള്‍ വീണ്ടും ധിക്കാരപൂര്‍വ്വം കൂടാരം നിര്‍മ്മിച്ചത്. ഇതിനെതിരെ പഞ്ചായത്തിലും തദ്ദേശ സ്വയംഭരണവകുപ്പ് മേലുദ്യോഗസ്ഥന്മാര്ക്കും നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തിനോട് വിശദീകരണം ചോദിച്ചും നടപടി ആവശ്യപ്പെട്ടും മേലധികാരികളില്‍ നിന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതോടെ കൂടാരം പൊളിച്ചുനീക്കാന്‍ പഞ്ചായത് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഏറെനാളായി കൂടാരവുമായി ബന്ധപ്പെട്ട് പുകയുന്ന പ്രശ്നങ്ങള്‍ക്ക് ഇതോടെ വിരാമമായി. നേരത്തെ ഈ വിഷയത്തില്‍ പഞ്ചായത്ത് പണിത ഈ ബസ് സ്റ്റാന്റില്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ പോഷക സംഘടനയായ സിഐടിയു പ്രവര്‍ത്തകരാണ് കൂടാരം പണിതത്. ബസ് സ്റ്റാന്‍ഡില്‍ ഒരു നിര്‍മ്മാണവും അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ പറഞ്ഞിരുന്നുവെങ്കിലും അതിന് കടകവിരുദ്ധമായാണ് നിര്‍മ്മാണം നടത്തിയത്. ഇതിനെതിരെ സാംസ്കാരിക പ്രവര്‍ത്തകരും സിപിഎമ്മിലെ വലിയൊരു വിഭാഗവും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പഞ്ചായത്തിനെതിരെ ഭരണപാര്‍ട്ടിയുടെ തൊഴിലാളി സംഘടനയുടെ ധിക്കാരപരമായ നടപടികളായിട്ടാണ് സമൂഹം വിലയിരുത്തിയത്. ചെറുവത്തൂര്‍ ഹൈ ടെക് ബസ്സ്റ്റാന്‍ഡിലെ കൂടാരം നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: