ന്യൂദല്‍ഹി: വ്യവസായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രൊഫഷണലുകളുടെ കൈമാറ്റത്തിനുള്‍പ്പെടെ ഭാരതവും ന്യൂസിലാന്‍ഡും സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാരത സന്ദര്‍ശനത്തിനെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോ ണ് കീയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഭീകരത ആഗോള സമാധാനത്തിന് വെല്ലുവിളിയാണെന്ന് ഇരുവരും വ്യക്തമാക്കി. ഭീകരശൃംഖലക്കെതിരെ പ്രവൃത്തികളും നയങ്ങളും ഏകോപിപ്പിക്കാനും സൈബര്‍ ഭീകരതക്കെതിരെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കാനും ധാരണയായി.
ഭാരതവും ന്യൂസിലാന്‍ഡുമായുള്ള ബന്ധത്തില്‍ പ്രതിരോധത്തിലൂന്നിയ മത്സരം ആക്രമണ ബാറ്റിങ്ങിലേക്ക് വഴിമാറിയെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ ഇന്നലെ നടന്ന ക്രിക്കറ്റ് മത്സരം പരാമര്‍ശിച്ചായിരുന്നു മോദിയുടെ അഭിപ്രായം.
ലോങ് ഓഫില്‍ ഫീല്‍ഡ് ചെയ്യുന്നതില്‍നിന്ന് ബാറ്റിങ് പിച്ചില്‍ പുതുതായി ഗാര്‍ഡെടുക്കുന്നതിലേയ്ക്ക് മാറിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് ന്യൂസിലാ ന്‍ഡ് നല്കുന്ന പിന്തുണയില്‍ നരേന്ദ്രമോദി നന്ദി അറിയിച്ചു. അന്താരാഷ്ട്ര രംഗങ്ങളിലേക്കും മേഖലാവിഷയങ്ങളില് കിഴക്കനേഷ്യ ഉച്ചകോടിയിലടക്കം സഹകരണം വര്‍ദ്ധിപ്പിക്കും.
അന്താരാഷ്ട്ര ഭരണ സമിതികളുടെ പരിഷ്കരണം ഇരു രാജ്യങ്ങളുടെയും തുല്യ പരിഗണനയാണ്.
പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ വികസനത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കും. എല്ലാ വര്‍ഷവും മന്ത്രിതലത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. തീരസുരക്ഷയില് വിവരങ്ങള്‍ കൈമാറാനും സാംസ്കാരിക ബന്ധം ശക്തമാക്കാനും തീരുമാനിച്ചു. ജോണ്‍ കീയുടെ സന്ദര്‍ശനം ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: