എരുമേലി: കാളകെട്ടി വന സംരക്ഷണ സമിതി പ്രസിഡന്റിന്റെ തീരുമാനത്തെ മറികടന്ന് യോഗം നടത്താനുള്ള നീക്കത്തെ ചോദ്യം ചെയ്ത സമിതിയില്‍പ്പെട്ട മൂന്ന് ആദിവാസികള്‍ക്ക് ക്രൂര മര്‍ദ്ദനം.
ഇന്നലെ രണ്ടു മണിയോടെ കാളകെട്ടിയിലായിരുന്നു സംഭവം. ഇ.ഡി.സി യുടെ നിയന്ത്രണത്തിലുള്ള കാളകെട്ടി വന സംരക്ഷണ സമിതി യുടെ യോഗമാണ് പ്രസിഡന്റായ വി.പി മോഹനന്റെ നിര്‍ദ്ദേശത്തെ അവഗണിച്ച് പരിധിക്ക് പുറത്തുള്ള മൂക്കന്പ്പെട്ടിയിലുള്ള ഇ ഡി സി ഹാളില്‍ നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പ്രസിഡന്റുള്‍പ്പെടെയുള്ള അംഗങ്ങള്‍ ഇതു സംബന്ധിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു സംഘം കച്ചവടക്കാര്‍ സമിതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മൂന്നു പേരെ ആക്രമിച്ചതെന്നും പ്രസിഡന്റ് വി.പി. മോഹനന് ‘ജന്മഭൂമി’യോട് പറഞ്ഞു.
കാളകെട്ടി സ്വദേശികളായ കാലാവീട്ടില്‍ ശൈലേന്ദ്രന് (40), താഴത്തു വീട്ടില്‍ മധു (45), കാലാവീട്ടില്‍ ഭാസ്ക്കരന്‍ (45) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വന സംരക്ഷണ സമിതിയെന്ന ജനകീയ സമിതിയുടെ യോഗം ജനങ്ങളെ അറിയിക്കാതെ സ്ഥിരമായി നടക്കാറുള്ള സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത് നിയമ വിരുദ്ധമണെന്നും, ഇത് ആദിവാസികളുള്പ്പെട്ടെ സമിതിയുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണന്നും പ്രസിഡന്റ് പറഞ്ഞു.
കച്ചവട മാഫിയ സംഘങ്ങള്‍ തന്നെ താത്ക്കാലികമായി രജിസ്ട്രഷന് നടത്തി പുറത്തു നിന്നുള്ള കച്ചവടക്കാരെ രംഗത്തിറക്കിയാണ് നിലവിലുള്ള സമിതിയെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വന സംരക്ഷണ സമിതിയുടെ നിയന്ത്രണത്തില്‍ കാളകെട്ടിയില്‍ നിര്‍മ്മിച്ച ശൗചാലയം നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയും അഴിമതിയും നടത്തിയതാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് വഴിയൊരുക്കിയത്.
മൂന്നു വര്‍ഷത്തേക്ക് ലേലം ചെയ്തു കൊടുത്ത ശൗചാലയം കഴിഞ്ഞ പത്ത് വര്‍ഷമായി ഒരാള്‍ തന്നെ നിയമവിരുദ്ധമായി നടത്തുന്നതിനെ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഉന്നത രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് ശൗചാലയം ലേലം പിടിക്കുന്ന സമിതിയിലെ അംഗം കൂടിയായ കരാറുകാരന്റെ നേതൃത്വത്തിലുള്ള ചില കച്ചവട മാഫിയ സംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിരത്തി വച്ച പൊതുയോഗം ഡി.എഫ് ഒ യുടെ സാന്നിദ്ധ്യത്തില്‍ നടത്തിയെന്നും, വേറെ സമിതി വേണമെങ്കില്‍ ശബരി തീര്‍ത്ഥാടനത്തിനു ശേഷം രൂപീകരിക്കാമെന്നും കാളകെട്ടി ഫോറസ്റ്റ് ഓഫീസര്‍ വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: