ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ മുന്‍മുഖ്യമന്ത്രി കാലിക്കോ പൂലിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അരുണാചല്‍ ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്ഖോവ. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗസ്റ്റ് 9നാണ് ഇറ്റാനഗറിലെ വീട്ടില്‍ പൂലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 60 പേജ് രഹസ്യ കത്ത് എഴുതി വെച്ചിരുന്നുവെന്നും ആ കത്ത് കാണുന്നില്ലെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല് കിയ അഭിമുഖത്തില്‍ രാജ്ഖോവ പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുന്നതാണ് കത്തെന്നും എന്നാല്‍ താനത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ സുപ്രീംകോടതി കാലിക്കോയെ മാറ്റി നബാം തൂക്കിയെ മുഖ്യമന്ത്രിയായി അവരോധിച്ചിരുന്നു. ഇതിന് ശേഷം ഒരുമാസത്തിനുള്ളിലാണ് പൂലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കത്തിന്റെ നാല് കോപ്പികളുണ്ടായിരുന്നു. അവ പോലീസിന് ലഭിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഇവ പോ ലീസിന്റെ കൈകളിലുണ്ടാവാം അല്ലെങ്കില്‍ കോടതിയില്‍ നല്കിയിട്ടുണ്ടാവാം. അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കൈകളില്‍ എത്തിപ്പെട്ടിരിക്കാം. എന്താണാന്ന് അറിയില്ലെന്നും രാജ്ഖോവ പറഞ്ഞു.
എന്റെ ചിന്തകള്‍ എന്ന തലക്കെട്ടിലായിരുന്നു എഴുത്ത്. തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചോ തന്നെ പിന്നില്‍ നിന്നും കുത്തിയവരെക്കുറിച്ചോ ഇതില്‍ പ്രതിപാദിക്കുന്നുണ്ടാവുമെന്നും. യാതൊരു സാമ്പത്തിക അവസ്ഥയുമില്ലാതിരുന്നവര് പിന്നീട് അഴിമതിയിലൂടെ കോടിപതികളായി. മരണം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലല്ല. ഒരു മുന്മുഖ്യമന്ത്രിയുടെ മരണം അന്വേഷിക്കുന്നത് ഒരു സബ് ഇന്‍സ്പെക്ടറാണ്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഒരു എസ്പിയെങ്കിലും നേതൃത്വം നല്‍കേണ്ടതായിരുന്നു അന്വേഷണത്തിന്. പൂലിന്റെ മുറിയില്‍ നിന്ന് ലഭിച്ച എല്ലാ രേഖകളും ഇപ്പോള്‍ മജിസ്ട്രേറ്റിന്റെ കൈയിലാണെന്നും ഡിജിപി പറഞ്ഞു.
രാജ്ഖോവ പറയുന്നതുപോലൊരു കത്തോ രേഖകളോ കണ്ടെത്തിയിട്ടില്ലെന്ന് അരുണാചല്‍ പ്രദേശ് ഡിജിപി നിതിയാനന്ദന് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് റിപ്പോര്‍ട്ടും സീല്‍വച്ച കവറില്‍ മജിസ്ട്രേറ്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: