ഏറ്റുമാനൂര്‍: സ്വകാര്യ വ്യക്തികള്‍ കയ്യേറിയ പേരൂര്‍ പൂവത്തുംമൂട്-കിണറ്റിന് മൂട് പാലങ്ങള്‍ക്ക് ഇടയിലുള്ള മീനച്ചിലാറിന്റെ തീരം പേരൂര്‍ വില്ലേജ് ആഫീസറുടെ മേല്‍നോട്ടത്തില്‍ അളന്നു തിട്ടപ്പെടുത്തി. സ്ഥലം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടങ്ങി. ഏകദേശം 35 ഏക്കര്‍ വരുന്ന ആറ്റുതീരമാണ് ചില സ്വകാര്യവ്യക്തികള്‍ കയ്യേറി കൃഷിയും നിര്‍മ്മാണവും നടത്തിയത്.
കയ്യേറ്റത്തിനെതിരെ തദ്ദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ബിജെ പിയുമായി സഹകരിച്ച് സമരം നടത്തിയിരുന്നു. കോട്ടയം അഡീഷണല്‍ തഹസീല്‍ദാര്‍, ജില്ലാ കളക്ടര്‍, റവന്യൂ മന്ത്രി തുടങ്ങിയവര്‍ക്ക് പരാതിയും നല്കി. അഡീ. തഹസീല്‍ദാര്‍ പുറമ്പോക്ക് അളന്ന് തിരിച്ചെടുക്കാന്‍ വില്ലേജ് ആഫീസര്‍ക്ക് കഴിഞ്ഞ ഏപ്രിലില്‍ കൊടുത്ത ഉത്തരവ് മുനിസിപ്പല്‍ അധികാരികളുടെ നിസ്സഹകരണം മൂലം നടപ്പാകാതെ കിടക്കുകയായിരുന്നു.
ആക്ഷന്‍ കൗണ്‍സിലിന്റെ നിരന്തരമായ ശ്രമഫലമായാണ് ഇപ്പോള്‍ മുനിസിപ്പല്‍ അധികാരികള്‍ സ്ഥലം വെട്ടിത്തെളിച്ച് സര്‍വ്വേ നടത്താന്‍ ഒരുക്കങ്ങള്‍ ചെയ്തത്. പൂവത്തുംമൂട് പാലത്തിനു സമീപത്തുനിന്ന് അളവ് തുടങ്ങി. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പെരുമാലി, സെക്രട്ടറി അര്ജ്ജുനന്, ബിജെപി നിയോജക മണ്ഡലം ജന.സെക്രട്ടറി അനീഷ് വി നാഥ്, മുനിസിപ്പല്‍കമ്മിറ്റി പ്രസിഡന്റ് ആര്. ഗോപാലകൃഷ്ണന് നായര്‍, യുവമോര്‍ച്ച ജില്ലാകമ്മറ്റി അംഗം ഗിരീഷ് പേരൂര്‍, ഡോ. ശ്രീജിത്ത് എന്നിവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: