ചങ്ങനാശേരി: കുടിവെളള ക്ഷാമം രൂക്ഷമായ മാടപ്പള്ളി പഞ്ചായത്തിലെ മാന്നിലക്കുന്നില് വാട്ടര്‍ അതോറിറ്റി ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. കൂവക്കാട് പമ്പ് ഹൗസിലേയ്ക്കുള്ള റോഡില്‍ ടിപ്പര്‍ ലോറി കയറി ജലവിതരണക്കുഴല്‍ പൊട്ടിയതാണ് കുടിവെള്ള വിതരണത്തിന് തടസമായിരിക്കുന്നത്. കുഴല്‍ പൊട്ടി വെള്ളം പാഴാവുന്നത് സംബന്ധിച്ച് പരാതി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
സാധാരണക്കാര്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. പലരും വിലകൊടുത്ത് വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. പ്രദേശത്തെ കിണറുകളെല്ലാം വറ്റിതുടങ്ങി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജലനിധി പദ്ധതി ആരംഭിയ്ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായെങ്കിലും കൂവക്കാട് പമ്പ്ഹൗസിലെ കുളം വിട്ടു നല്കാന് വാട്ടര്‍ അതോറിറ്റി തയ്യാറല്ലാത്തതുകാരണം ഇതും നടപ്പാക്കാന്‍ കഴിയുന്നില്ല.
പട്ടികജാതി കോളനി ഉള്‍പ്പെടുന്ന പ്രദേശത്ത് കുടിവെള്ളത്തിനായ് ജനം നെട്ടോട്ടമോടുകയാണ്. ഒരാഴ്ചയോളമായി ജനങ്ങള്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ തകരാറിലായ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തുകയോ പകരം വെള്ളം എത്തിക്കുന്നതിനുള്ള നടപടിയോ സ്വീകരിച്ചിട്ടില്ല. അടിയന്തിരമായി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ മാന്നില പൗരസമിതിയുടെയും പ്രദേശത്തെ വീട്ടമ്മമാരുടെയും നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: